Thursday, February 12, 2009

റഹ്മാനും റഹ്മാനും


എ.ആര്‍. റഹ്മാന്‍ എന്റെ ഭാര്യസഹോദരിയുടെ ഭര്‍ത്താവായതോടെ എന്നെ തേടി നിര്‍മാതാക്കള്‍ ഒരോന്നായി വന്നുതുടങ്ങി. ആദ്യമൊന്നും എനിക്ക് സംഗതി പിടികിട്ടിയില്ല.
അങ്ങനെയൊരിക്കല്‍, ഒരു മുന്‍പരിചയവുമില്ലാത്ത നിര്‍മാതാവ് എന്നെ തേടി വീട്ടിലെത്തി.
''ഹിന്ദി സിനിമയാണ്. സാര്‍ തന്നെ നായകനാകണം.'' - അയാള്‍ അഡ്വാന്‍സ് നല്‍കാന്‍ പെട്ടിയെടുത്തു.
''നിങ്ങള്‍ ആദ്യം കഥ പറയൂ. എന്നിട്ട് ബാക്കി ആലോചിക്കാം.''
കഥ കേട്ട് എനിക്ക് യോജിക്കുന്നതെന്നു തോന്നിയാല്‍ മാത്രമേ ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കാറുള്ളു. പ്രതിഫലവും മോശമല്ലാതെ കിട്ടണമല്ലോ. അയാള്‍ കഥ പറഞ്ഞില്ല. പ്രതിഫലത്തിന്റെ കാര്യം മാത്രം പറഞ്ഞു. ഒരു വമ്പന്‍ തുക.
''സാര്‍, കഥയൊക്കെ സംവിധായകന്‍ തന്നെ വന്നു പറഞ്ഞുകൊള്ളും. സാര്‍ സമ്മതം പറഞ്ഞാല്‍ മാത്രം മതി. ഞാന്‍ അഡ്വാന്‍സ് തരാം.''
എനിക്ക് ഒരു വല്ലായ്മ തോന്നി. ഒന്നാമത്, ഞാന്‍ ഹിന്ദിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനുമൊക്കെ അരങ്ങുവാഴുന്ന ബോളിവുഡില്‍ പോയി നായകവേഷം കെട്ടുന്നത് ശരിയാകുമോ? എന്തിനാണു വെറുതെ.... ? എങ്കിലും ഇങ്ങനെയൊരു ഒാഫര്‍ വന്നിട്ട് നിരസിക്കുന്നതെങ്ങനെ?
ആരാണ് സംവിധായകന്‍? - ഞാന്‍ ചോദിച്ചു.
''സാര്‍, അത് ആരെ വേണമെങ്കിലും വയ്ക്കാം.'' യാഷ് ചോപ്ര മുതല്‍ രാംഗോപാല്‍ വര്‍മ വരെയുള്ളളരുടെ പേരുകള്‍ അയാള്‍ പറഞ്ഞു. കഥ കേള്‍ക്കാതെ തീരുമാനം പറയാനാവില്ലെന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. തിരക്കഥാകൃത്തുമായി വന്ന് കഥ പറയൂ. നന്നെന്നു തോന്നിയാല്‍ സമ്മതിക്കാം.
'സാര്‍ കഥയൊന്നും പ്രശ്നമല്ല. എങ്ങനെ വേണമെങ്കിലും മാറ്റാം. നല്ല ഫാസ്റ്റാണ് പടം. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍. പാട്ടുകളെല്ലാം സൂപ്പര്‍.''
''ആരാണ് സംഗീത സംവിധായകന്‍?''
''എ.ആര്‍. റഹ്മാന്‍'' - മറുപടി ഉടന്‍ വന്നു.
കഥയും പശ്ചാത്തലവുമൊക്കെ കേട്ട് ഇഷ്ടപ്പെട്ടാല്‍ മാത്രമേ എ.ആര്‍. റഹ്മാന്‍ സംഗീതം ചെയ്യാറുള്ളു. അപ്പോള്‍ സംഭവം മോശമാകാനിടയില്ല. റഹ്മാനാണെങ്കില്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് വന്നിട്ടേയുള്ളു. ഒന്നിച്ച് ഒരു പടം. അതു കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
''ശരി, ആലോചിക്കാം.'' ഞാന്‍ പാതി സമ്മതം മൂളി. അയാള്‍ വലിയൊരു തുക അഡ്വാന്‍സായി തന്ന് കഥയുമായി വരാമെന്നു പറഞ്ഞു പോയി.
ഒരാഴ്ചയോളം പിന്നെ അയാളെ കണ്ടില്ല. അയാള്‍ ഷൂട്ടിങ്ങിനു പറഞ്ഞ തീയതികളില്‍ ഒരു തമിഴ് പടത്തിന്റെ ഒാഫര്‍ വന്നു. വിളിച്ചുചോദിക്കാന്‍ നമ്പര്‍ പോലും കയ്യിലില്ല. വാക്കും കൊടുത്ത് അഡ്വാന്‍സും വാങ്ങിയ ശേഷം മറ്റൊരു പടത്തിനു ഡേറ്റ് കൊടുക്കുന്നതെങ്ങനെ? തമിഴ് പടം വേണ്ടെന്നു വച്ചു.
രണ്ടാഴ്ച തികയാറായപ്പോള്‍, ഞാനന്ന് അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ അയാള്‍ വന്നു. കൂടെ രണ്ടുമൂന്നു ഹിന്ദിക്കാര്‍ വേറെയുമുണ്ട്. തിരക്കഥാകൃത്തിനെയും പരിചയപ്പെടുത്തി. അയാള്‍ ആരെയും മോഹിപ്പിക്കുന്ന വിധത്തില്‍ കഥയുടെ പ്ളോട്ട് പറഞ്ഞു. മനീഷാ കൊയ്റാളയാവും നായിക. സംവിധായകന്റെ പേരും പറഞ്ഞു. ഹിന്ദിയിലെ ഒരു നമ്പര്‍ വണ്‍ ഡയറക്ടര്‍.
ഒടുവില്‍, അവര്‍ പോകാനിറങ്ങി. നിര്‍മാതാവ് മറ്റുള്ളവരെ മാറ്റിനിര്‍ത്തി എന്റെയടുത്തു വന്നു രഹസ്യമായി പറഞ്ഞു.
'സാര്‍, ഒരു സഹായം വേണം. എ.ആര്‍. റഹ്മാന്‍സാറുമായി ഒന്നു സംസാരിക്കണം. അദ്ദേഹം പാട്ട് ഇതുവരെ തീര്‍ത്തുതന്നിട്ടില്ല.''
''പാട്ടുകള്‍ സൂപ്പറാണെന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ?''
''എ.ആര്‍. സാര്‍ ചെയ്താല്‍ പാട്ട് സൂപ്പറായിരിക്കും സാര്‍.''
പാട്ട് ചെയ്യാമെന്ന് ഏറ്റാല്‍ അത് കൃത്യമായി ചെയ്യുന്ന കാര്യത്തില്‍ റഹ്മാന്‍ വീഴ്ച വരുത്താറില്ല. ഒരു സിനിയ്ക്കു പാട്ടു ചെയ്യുമ്പോള്‍ അതില്‍ തന്നെയാവും ശ്രദ്ധ. മറ്റൊന്നിലും ഇടപെടില്ല. അതുകൊണ്ട് തന്നെ അദ്ദേഹം പാട്ട് ചെയ്തു തീര്‍ത്തു കൊടുത്തശേഷമാവും സംവിധായകര്‍ ഷൂട്ടിങ് ഡേറ്റ് പോലും തീരുമാനിക്കുക.
''അദ്ദേഹം പാട്ട് ചെയ്തു തരാമെന്നു സമ്മതിച്ചിരുന്നോ?'' - ഞാന്‍ ചോദിച്ചു.
''പറഞ്ഞു സാര്‍. രണ്ടു വര്‍ഷം കഴിഞ്ഞ് ചെയ്തു തരാമെന്നാണു പറഞ്ഞത്. സാറൊന്നു പറഞ്ഞാല്‍ ഇപ്പോള്‍ തന്നെ.. ..''
എനിക്ക് കാര്യം പിടികിട്ടി. സാധാരണ ഒഴിവാക്കേണ്ടവരാണെങ്കില്‍ എ.ആര്‍. റഹ്മാന്‍ രണ്ട് വര്‍ഷം കഴിഞ്ഞ് ആലോചിക്കാം എന്നാണ് പറയുക. അത് ഒരു തരത്തിലും കള്ളവുമല്ല. രണ്ട് വര്‍ഷത്തേക്ക് സിനിമകള്‍ ഏറ്റിട്ടുണ്ടാവും അദ്ദേഹം. അതുകഴിഞ്ഞ് ആലോചിക്കാം എന്നാവും പറഞ്ഞിട്ടുണ്ടാവുക. കഥ പോലും കേട്ടു കാണില്ല.
നിര്‍മാതാവ് എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്. പറയാം, ശരിയാക്കി തരാം എന്ന മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നത്.
''ബുദ്ധിമുട്ടാണ്. ഞാന്‍ പറയില്ല. പറഞ്ഞാല്‍ തന്നെ അദ്ദേഹം ചെയ്യുമെന്നും തോന്നുന്നില്ല.'' ഞാന്‍ അല്‍പം കടുപ്പിച്ചു തന്നെ പറഞ്ഞു.
''സാറിന്റെ ഭാര്യയുടെ സഹോദരിയോടു പറഞ്ഞാല്‍, അവര്‍ പറഞ്ഞ്..''
അവിടെ വച്ചു തന്നെ അഡ്വാന്‍സ് തന്ന തുക തിരിച്ചുംകൊടുത്തു.
അത് ആദ്യ അനുഭവമായിരുന്നു. പിന്നീട് ഇത്തരം നിര്‍മാതാക്കള്‍ നിരവധിയെത്തി. പരിചയമുള്ളവരും ഇല്ലാത്തവരും. എല്ലാവര്‍ക്കും വേണ്ടത് 'എ.ആര്‍. റഹ്മാന്‍' എന്ന വിലപിടിപ്പുള്ള സംഗീതസംവിധായകനെയാണ്. നായകനും കഥയുമൊന്നും അവര്‍ക്കു പ്രശ്നമില്ല.
ഒരിക്കല്‍ പോലും ഞാന്‍ റഹ്മാനോട് എന്റെയൊരു പടത്തിനു സംഗീതം ചെയ്തു തരണമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. സൂരേഷ് കൃഷ്ണ സംവിധാനം ചെയ്ത 'സംഗമം' എന്ന ചിത്രത്തില്‍ മാത്രമാണ് ഇതുവരെ റഹ്മാന്റെ സംഗീതസംവിധാനത്തില്‍ ഞാന്‍ ചുവടുവച്ചിട്ടുള്ളത്. സംഗീതപ്രാധാന്യമുള്ള ആ ചിത്രതക്തിന്റെ കഥ കേട്ട് സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ നിരവധിയുണ്ടായിയിരുന്നു ആ ചിത്രത്തില്‍. പടം പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെന്നു മാത്രം.
എ.ആര്‍. റഹ്മാന്‍ എന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവാണ് എന്നതു കൊണ്ടു മാത്രം എന്നെത്തേടി നിരവധി ചിത്രങ്ങളുടെ ഒാഫറുകളാണ് വന്നത്. എ.ആറിനോടു ശുപാര്‍ശ ചെയ്ത് പാട്ടു വാങ്ങി ആ പടത്തില്‍ അഭിനയിക്കാന്‍ എന്നെ കിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നിനു പിറകെ ഒന്നായി എനിക്ക് അഭിനയിച്ചുകൊണ്ടേയിരിക്കാമായിരുന്നു. മറ്റൊരാളുടെ കഴിവ് വച്ച് എനിക്ക് താരമാകണ്ട. എന്റെ സ്വന്തം കഴിവുകൊണ്ടാണ് ഞാന്‍ ഇത്രയുമൊക്കെ ആയത്. ഇനിയും അങ്ങനെത്തന്നെ മതി.

എന്റെ ജീവിതനായിക


മദിരാശി നഗരത്തില്‍ വച്ച് ഞാന്‍ അവിചാരിതമായി കണ്ടുമുട്ടിയ സുന്ദരിയുടെ വിശദാംശങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സുഹൃത്ത് ഈസാ എന്നെ അറിയിച്ചു. പേര് മെഹ്റുന്നിസ. തമിഴ്നാട്ടിലെ പ്രശസ്തമായ ഹാജി മൂസ ടെക്സ്റ്റൈല്‍സിന്റെ ഉടമകളായ കുടുംബം. പിതാവിന്റെ പേര് അബ്ദുള്‍ സത്താര്‍. രണ്ടാമത്തെ മകള്‍.

ഞാന്‍ എന്റെ ഉമ്മയോടു വിവരം പറഞ്ഞു. എനിക്കുവേണ്ടി പെണ്ണ് അന്വേഷിച്ച് നടന്ന ഉമ്മയ്ക്കും സന്തോഷമായി. 'പോയി കാണ്. എന്നിട്ട് തീരുമാനിക്കാം' - ഉമ്മ പറഞ്ഞു. സുഹൃത്ത് ഈസായുടെ ഉമ്മ അപ്പോഴേക്കും അവരുടെ വീട്ടിലേക്ക് വിളിച്ചു കാര്യം പറഞ്ഞിരുന്നു.

ഞാനന്ന് തമിഴില്‍ തിരക്കുള്ള താരമാണ്. പുതു പുതു അര്‍ഥങ്ങള്‍, പുരിയാതെ പുതിര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്ന സമയം. തിരക്കിനിടയില്‍ സമയം കണ്ടെത്തി സുഹൃത്തിനൊപ്പം ഞാന്‍ അവരുടെ വീട്ടിലെത്തി.

മദിരാശി നഗരത്തില്‍ വച്ച് ഞാന്‍ കണ്ടുമുട്ടിയ, പര്‍ദയണിഞ്ഞ ആ മൂന്നു സുന്ദരികളും അവിടെയുണ്ടായിരുന്നു. മൂത്തവള്‍ സൈറ (സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ ഭാര്യ) മെഹ്റുനിസ, സൈദ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍.

തമിഴ് മുസ്ലിമുകളാണ് അവര്‍ എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ, എന്റെ പ്രതീക്ഷ തെറ്റി. അവര്‍ കച്ച് ഭാഷ സംസാരിക്കുന്നവരായിരുന്നു. ഉത്തരേന്ത്യക്കാര്‍. എന്റെ സിനിമകളൊക്കെ കണ്ടിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. ഒന്നോ രണ്ടോ സിനിമ കണ്ട കാര്യം മെഹ്റു പറഞ്ഞു.
മെഹ്റുന്നിസയ്ക്ക് അന്ന് 18 വയസാണ് പ്രായം. പ്ളസ് ടു പഠനം കഴിഞ്ഞ് സ്റ്റിച്ചിങ് ക്ളാസിലോ മറ്റോ പോകുകയായിരുന്നു അവളന്ന്.

മൂത്ത ചേച്ചി നില്‍ക്കുമ്പോള്‍ ഇളയവളുടെ വിവാഹം എങ്ങനെ നടത്തുമെന്നത് അവരെ അലട്ടിയിരുന്നു. എനിക്കും ഒരു പ്രയാസം തോന്നി. കാത്തിരിക്കാന്‍ ഞാന്‍ തയാറുമായിരുന്നു. അവളുടെ ഉപ്പ അന്ന് വിദേശത്തായിയിരുന്നു. അദ്ദേഹം മടങ്ങിയെത്തിയപ്പോള്‍ അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിച്ചു. വിവാഹത്തിന് അങ്ങനെ പച്ചക്കൊടിയായി.

മെഹ്റുവിന്റെ ഉപ്പ വിദേശത്തേക്കു മടങ്ങും മുന്‍പ് നിക്കാഹ് നടത്തണം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മാര്‍ച്ച് 28 ന് എന്‍ഗെജ്മെന്റ്. ഏപ്രില്‍ രണ്ടിന് കല്യാണം. ആരെയും വിളിക്കാനുള്ള സമയമില്ല. ഞങ്ങളുടെ രണ്ട് വീട്ടുകാരും പിന്നെ, സുഹൃത്ത് ഈസായുടെ വീട്ടുകാരും മാത്രം നിക്കാഹില്‍ പങ്കെടുത്തു. ആരുമറിയാതെ ഒരു രഹസ്യ വിവാഹം. സിനിമയിലെ അടുത്ത സുഹൃത്തുക്കളോ പത്രക്കാരോ പോലുമറിഞ്ഞില്ല.

എല്ലാവരെയും അറിയിച്ച് വിവാഹം നടത്തണം. അതിനുള്ള തീയതി കുറിക്കപ്പെട്ടു. സെപ്റ്റംബര്‍ 12. മാധ്യമങ്ങളില്‍ വാര്‍ത്തയായി. 'റഹ്മാന്‍ വിവാഹിതനാകുന്നു.' അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിരുന്നു എന്നതാണ് രസകരം.

നാലാളെ അറിയിച്ചു കൊണ്ട് നടത്തിയ സെപ്റ്റംബര്‍ 12 ന് നടത്തിയ 'വിവാഹ'ത്തിന്റെ സമയത്തും ഈ ആശയക്കുഴപ്പമുണ്ടായിരുന്നു. തമിഴ് മാധ്യമങ്ങള്‍ എന്നെ ബന്ധപ്പെട്ടു. അവര്‍ക്ക് റിസപ്ഷന്റെ ചിത്രങ്ങള്‍ മാത്രം പോരാ. നിക്കാഹിന്റെയും പടങ്ങള്‍ വേണം.

'അയ്യോ, നിക്കാഹ് ഇന്നല്െ രാവിലെ നടത്തിപ്പോയല്ലോ' എന്നു പറഞ്ഞ് ഒഴിഞ്ഞു.

റിസപ്ഷന്റെ അന്ന് രാവിലെയാവും നിക്കാഹ് എന്നാണ് പലരും കരുതിയിരുന്നത്. നിക്കാഹില്‍ കൂടി പങ്കെടുക്കാനായി പല സുഹൃത്തുക്കളും ബന്ധുക്കളും തലേന്നു തന്നെയെത്തി. അവരോട് പറഞ്ഞു: 'നിക്കാഹ് ഇന്നലെ രാവിലെയങ്ങ് നടത്തി. നാളെ റിസപ്ഷന്‍ മാത്രമേയുള്ളു.'

12ന് എത്തിയവരോട് 11നായിരുന്നു നിക്കാഹ് എന്നും 11 എത്തിയവരോട് 10നായിരുന്നു നിക്കാഹെന്നും പറഞ്ഞു. കൃത്യം ഒരു മാസം മുന്‍പ് നിക്കാഹ് കഴിഞ്ഞ കാര്യം അവരോടു പറയാന്‍ പറ്റില്ലല്ലോ.

വിവാഹത്തിന് തമിഴ്, തെലുങ്ക്, മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വന്നു. ആര്‍ഭാടമായി തന്നെ ചടങ്ങുകള്‍ നടന്നു. സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ ഉമ്മയും സഹോദരിയും റിസപ്ഷനു വന്നിരുന്നു. അവിടെ വച്ചാണ് അവര്‍ മെഹ്റുന്നിസയുടെ മൂത്ത ചേച്ചി സൈറയെ കാണുന്നത്. എ.ആറിനു വേണ്ടി സൈറയെ ആലോചിച്ചു തുടങ്ങുന്നത് അന്നാണ്.

മെഹ്റുവിന്റെയും സൈറയുടെയും വീടിനോടു തൊട്ടുചേര്‍ന്ന് ഒരു ദര്‍ഗയുണ്ട്. എ.ആര്‍. റഹ്മാന്‍ അവിടെ സ്ഥിരമായി പ്രാര്‍ഥിക്കാനെത്തുമായിരുന്നു. എ.ആര്‍. വലിയ ഭക്തനാണ് പ്രാര്‍ഥനയ്ക്കു വേണ്ടി എപ്പോഴും സമയം മാറ്റിവയ്ക്കുന്ന ആള്‍. ഒരിക്കല്‍ ഈ ദര്‍ഗയിലെത്തിയപ്പോള്‍ എ.ആര്‍. റഹ്മാന്‍ സൈറയെ കണ്ടു.

വൈകാതെ, എ.ആറിന്റെ വീട്ടുകാരുടെ വിവാഹാഭ്യര്‍ഥന എത്തി. എന്റെ വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞിരുന്നു അപ്പോള്‍. ഏതോ ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഞാനന്ന് ശ്രീലങ്കയിലായിരുന്നു. ഞാന്‍ കൂടി ചെന്നിട്ട് തീരുമാനിക്കാമെന്നാണ് സൈറയുടെ ഉപ്പ പറഞ്ഞത്. എന്നെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. 'തീരുമാനിക്കാനൊന്നുമില്ല. നല്ല ആലോചനയാണ്. ഞാന്‍ വരാന്‍ കാത്തിരിക്കേണ്ട. വിവാഹം ഉറപ്പിച്ചോളൂ' - ഞാന്‍ പറഞ്ഞു.

എ.ആര്‍. റഹ്മാന്‍ അപ്പോഴേക്കും ഇന്ത്യന്‍ മുഴുവന്‍ അറിയപ്പെടുന്ന സംഗീതസംവിധായകനായി മാറിക്കഴിഞ്ഞിരുന്നു. റോജയും ജെന്റില്‍മാനും അടക്കം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഇന്ത്യ മുഴുവന്‍ ഏറ്റുപാടുന്ന സമയം. ഞാന്‍ തിരിച്ചെത്തിയതോടെ വിവാഹം ഒൌദ്യോഗികമായി നിശ്ചയിക്കപ്പെട്ടു. അങ്ങനെ ചേച്ചിക്കും അനുജത്തിക്കും ഒരോ 'റഹ്മാന്‍'മാരെ കിട്ടി.

മൂന്നാമത്തെവള്‍ സൈദക്ക് വിവാഹം ആലോചിച്ച സമയത്ത് ഞങ്ങള്‍ മറ്റൊരു റഹ്മാനെ കിട്ടുമോ എന്നു വെറുതെ തിരഞ്ഞു. അങ്ങനെയെങ്കില്‍ ആ കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരോ റഹ്മാനെ കിട്ടുമായിരുന്നു. പക്ഷേ, റഹ്മാന്‍ എന്ന പേരുള്ളവരുടെ ആലോചനകളൊന്നും ഒത്തുവന്നില്ല. കണ്ണൂര്‍ക്കാരന്‍ സുഹൈല്‍ എന്ന ദുബായ് ബിസിനസുകാരനാണ് ഒടുവില്‍ സൈദയെ നിക്കാഹ് ചെയ്തത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം.

എ.ആര്‍. റഹ്മാന്‍ വിവാഹം ചെയ്തതു മൂത്ത പെണ്ണിനെയാണെങ്കിലും ആദ്യം വിവാഹം ചെയ്തതു കൊണ്ട് കുടുംബത്തിലെ മൂത്ത മരുമകന്റെ സ്ഥാനം എനിക്കാണ് ഇപ്പോഴും. മെഹ്റുന്നിസയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ എ.ആര്‍. റഹ്മാന് എന്റെ ജ്യേഷ്ഠന്റെ സ്ഥാനമാണ് വരേണ്ടത്. പക്ഷേ, പ്രായം കൊണ്ടും വിവാഹത്തിലെ മൂപ്പുകൊണ്ടും ഞാനാണ് എ.ആറിന്റെ ജ്യേഷ്ഠന്‍. ഞങ്ങള്‍ തമ്മിലുള്ള ബന്ധവും ഏതാണ്ട് അങ്ങനെ തന്നെയാണ്.

പര്‍ദയണിഞ്ഞ സുന്ദരി

നിലമ്പൂരിലെ എന്റെ കുടുംബവീട്ടില്‍ ഇരുന്നാണ് ഞാനിത് എഴുതുന്നത്. ഏറെ നാളുകള്‍ കൂടി രണ്ടു ദിവസം നാട്ടിലെത്തിയതാണ്. ഉപ്പയും ഉമ്മയും ഇവിടെയാണുള്ളത്. ഞാനും കുടുംബവും ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ വല്ലപ്പോഴും മാത്രമേ വീട്ടിലേക്ക് വരാറുള്ളു. ഉപ്പയും ഉമ്മയും ഇടയ്ക്ക് ചെന്നൈയില്‍ വരാറുണ്ട്. അതുകൊണ്ടുതന്നെ, ഇങ്ങോട്ട് ഞാന്‍ അധികം വരാറില്ല.
നിലമ്പൂര്‍ എന്റെ ജന്മനാടാണ് എന്നു പറയുക വയ്യ. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ അബുദാബിയിലായിരുന്നു. എന്റെ മാതാപിതാക്കള്‍ രണ്ടു പേരും അന്ന് അബുദാബിയിലാണ് ജോലി ചെയ്തിരുന്നത്. ഊട്ടിയിലെ റെക്സ് സ്കൂളില്‍ ചേരുന്നതിനു തൊട്ടുമുന്‍പാണ് ഞാന്‍ നിലമ്പൂരെത്തുന്നത്. കുറച്ചുനാള്‍ ഇവിടെ കഴിഞ്ഞശേഷം ഊട്ടിയിലേക്ക് പോയി. പിന്നെ അവിടെ നിന്ന് വല്ലപ്പോഴും അവധിക്കാലത്ത് നിലമ്പൂര്‍ വന്നാലായി.
എന്റെ സൌഹൃദങ്ങളിലേറെയും ഊട്ടിയില്‍ നിന്നു കിട്ടിയതാണ്. അന്ന് നല്ലൊരു സംഘം മലയാളി കുട്ടികള്‍ അവിടെയുണ്ടായിരുന്നു. ഇന്നും ദൃഢമായി തുടരുന്ന നല്ല സൌഹൃദങ്ങളായി അവര്‍ എന്റെ കൂടെയുണ്ട്.
എല്ലാ വര്‍ഷവും ഞങ്ങള്‍ ഒത്തുചേരാറുണ്ട്. കഴിഞ്ഞ ദിവസം മൈസൂരില്‍ വച്ചായിരുന്നു ഞങ്ങളുടെ അവസാന സംഘച്ചേരല്‍. നിലമ്പൂര്‍ക്ക് പോരേണ്ടി വന്നതു കൊണ്ട് എനിക്ക് അതില്‍ പങ്കെടുക്കാനാവാതെ പോയി. കഴിഞ്ഞ വര്‍ഷവും ഞാന്‍ ആ സൌഹൃദസംഗമം മിസ് ചെയ്തു. അന്ന് എബ്രഹാം ലിങ്കണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു ഞാന്‍.
പക്ഷേ, പറ്റുമ്പോഴൊക്കെ ഞാന്‍ ഞങ്ങളുടെ കൂട്ടായ്മയ്ക്കു പോകാറുണ്ട്. പഴയ സുഹൃത്തുക്കളെ കാണുന്നതും അവരുമൊത്തു പഴയ വീരകഥകള്‍ പറഞ്ഞിരിക്കുന്നതും എനിക്കു വലിയ ഇഷ്ടമാണ്.
അന്ന് സ്കൂളില്‍ നിന്നു പിരിഞ്ഞശേഷം കൃത്യമായി എല്ലാ ദിവസവും എന്നെ വിളിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളുണ്ട്. ചങ്ങനാശേരി വാണിയപ്പുരയ്ക്കല്‍ ജ്വല്ലറിയുടെ ഉടമയായ അനിലാണ് അതിലൊരാള്‍. അഫ്സല്‍, ജയന്ത് അങ്ങനെ സുഹൃത്തുക്കള്‍ ഒരുപാടു പേര്‍ വേറെയുമുണ്ട്.
'കൂടെവിടെ'യില്‍ അഭിനയിക്കുന്നത് എന്റെ സ്കൂള്‍ ജീവിതത്തിന്റെ അവസാന സമയത്താണ്. സിനിമയില്‍ അറിയപ്പെട്ടു തുടങ്ങിയതോടെയാണ് കോളജ് ജീവിതം ആരംഭിക്കുന്നത്. മലപ്പുറത്തെ മമ്പാട് എംഇഎസ് കോളജിലായിരുന്നു എന്റെ പഠനം.
കോളജ് ജീവിതം അടിച്ചുപൊളിച്ചു എന്നൊക്കെ പറയാന്‍ എനിക്കു പറ്റില്ല. കാരണം, അന്ന് വല്ലപ്പോഴും മാത്രം കോളജിലെത്തിയിരുന്ന വിദ്യാര്‍ഥിയായിരുന്നു ഞാന്‍. സിനിമയില്‍ തിരക്കേറി തുടങ്ങിയതോടെ വളരെ അപൂര്‍വമായി മാത്രമേ കോളജില്‍ പോയിരുന്നുള്ളു. പ്രിന്‍സിപ്പലും അധ്യാപകരുമൊക്കെ ഒരു പ്രത്യേക പരി•ണന എനിക്കു തന്നിരുന്നു.
കോളജില്‍ എനിക്ക് അധികം സുഹൃത്തുക്കളൊന്നുമുണ്ടായിരുന്നില്ല. ആരാധകരായിരുന്നു ഏറെയും. വിദ്യാര്‍ഥി സംഘടനകള്‍ എന്നെ അവരുടെ കൂടെ കൂട്ടാന്‍ ഏറെ നിര്‍ബന്ധിക്കുമായിരുന്നു. ഊട്ടിയിലൊക്കെ പഠിച്ചതു കൊണ്ട് എനിക്ക് നമ്മുടെ നാട്ടിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെപ്പറ്റിയൊന്നും അന്ന് അറിവുണ്ടായിരുന്നില്ല. രാഷ്ട്രീയമില്ലാത്ത ഒരു സ്വതന്ത്ര വിദ്യാര്‍ഥി സംഘടന നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ഒടുവില്‍ സമ്മതം മൂളി. അങ്ങനെ അവരുടെ ആര്‍ട്സ് ക്ളബ് സെക്രട്ടറി സ്ഥനാര്‍ഥിയായി ഞാന്‍ മല്‍സരത്തിനിറങ്ങി. ഒന്നോ രണ്ടോ തവണ മാത്രമേ ഞാന്‍ പ്രചാരണത്തിനു പോലും പോയുള്ളു. 'കളിയില്‍ അല്‍പം കാര്യം' എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു ഞാനന്ന്. തിരഞ്ഞെടുപ്പ് നടന്നപ്പോഴൊന്നും ഞാനില്ലായിരുന്നു.
ഒരു സത്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല. ആ തിരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചോ, തോറ്റോ എന്നു പോലും എനിക്കിന്ന്് ഒാര്‍മയില്ല. തോറ്റു കാണാനാണ് സാധ്യത.
പക്ഷേ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൂട്ടുകാര്‍ നിര്‍ബന്ധിച്ചു കൊണ്ടുപോയ സംഭവം എനിക്ക് മറക്കാനാവില്ല. ക്ളാസ് റൂമുകള്‍ക്കു മുന്‍പിലുള്ള വരാന്തയിലൂടെ വലിയൊരു സംഘത്തിനൊപ്പം പോകുമ്പോഴാണ് ഞാനവളെ കാണുന്നത്. വെള്ളാരംകണ്ണുകളുള്ള ഒരു കൊച്ചുസുന്ദരി. ഖദീജയെന്നായിരുന്നു അവളുടെ പേര്.
ആ കണ്ണുകള്‍ എന്നെ പിടിച്ചുവലിച്ചടിപ്പിക്കുന്നതു പോലെ തോന്നി. പിന്നീട് ആ ക്ളാസ് മുറിയില്‍ വോട്ടഭ്യര്‍ഥിക്കുന്നവര്‍ക്കൊപ്പം ഞാനും പോയി. അവളെത്തന്നെ ഞാന്‍ നോക്കി നിന്നു. അവളെന്നെയും.
പിന്നീട് ഞങ്ങള്‍ പരിചയപ്പെട്ടു. ഞാന്‍ ഫസ്റ്റ് ഗ്രൂപ്പായിരുന്നു. അവള്‍ സെക്കന്‍ഡ് ഗ്രൂപ്പും. സിനിമയിലെ തിരക്കുകളില്‍ പെട്ട് കോളജില്‍ വരാനാവാതെ പോയതുകൊണ്ടാവും ഞങ്ങള്‍ക്ക് അധികം അടുക്കാന്‍ കഴിയാതെ പോയി.
വര്‍ഷങ്ങള്‍ക്കു ശേഷം, ഭദ്രന്റെ പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചപ്പോള്‍, എനിക്ക് ഈ പഴയ കോളജ് സുന്ദരിയെ ഒാര്‍മവന്നു. അന്നത്തെ എന്റെ വോട്ടഭ്യര്‍ഥനയുടെ തനിയാവര്‍ത്തനം ഈ ചിത്രത്തിലുണ്ടായിരുന്നു. 'പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലിനീ..' എന്ന പാട്ട് തുടങ്ങുന്നത് എന്റെ ഈ പഴയ ഒാര്‍മകളില്‍ നിന്നായിരുന്നു. ശരിക്കും ജീവിതത്തിലെ പോലെ തന്നെ.
എന്റെ ഭാര്യ മെഹ്റുന്നിസയെ ഞാന്‍ കണ്ടുമുട്ടുന്നതും വളരെ യാദൃശ്ചികമായാണ്. തമിഴില്‍ എന്റെ പ്രതാപകാലമായിരുന്നു അത്. സിനിമയെക്കുറിച്ചല്ലാതെ കുടുംബജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചുതുടങ്ങിയിരുന്നുമില്ല. പക്ഷേ, എന്റെ സഹോദരിയുടെ വിവാഹം കൂടി കഴിഞ്ഞതോടെ വീട്ടുകാരും സുഹൃത്തുക്കളും എന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങി. അവര്‍ പല ആലോചനകളും കൊണ്ടുവന്നു. ഒരോരോ കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ എല്ലാം തട്ടിക്കളഞ്ഞുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ചെന്നൈയില്‍ വച്ച് ഒരു ചടങ്ങിനിടെ വളരെ അവിചാരിതമായി ഞാന്‍ ഒരു കുടുംബത്തെക്കണ്ടു. പര്‍ദയണിഞ്ഞ മൂന്നു സുന്ദരികളുടെ കുടുംബം. അവരില്‍ ഒരാളില്‍ എന്റെ കണ്ണുകളുടക്കി.
ചെന്നൈ നഗരത്തില്‍ സാധാരണ ജീന്‍സിട്ട മോഡേണ്‍ വേഷധാരികളായ പെണ്‍കുട്ടികളെ മാത്രമേ കാണാറുള്ളു. വേഷം മോഡേണാണെങ്കിലും പര്‍ദ അണിഞ്ഞ് നില്‍ക്കുന്ന ആ പെണ്‍ക്കുട്ടിയെ ഒറ്റനോട്ടത്തില്‍ എനിക്കിഷ്ടമായി. കാര്യം ഞാന്‍ അപ്പോള്‍ തന്നെ എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഈസായോടു പറഞ്ഞു. എന്നെ പെണ്ണുകെട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരില്‍ ഒരാളായിരുന്നു അവനും.
'ഞാനൊന്നു നോക്കട്ടെ. വഴിയുണ്ടാക്കാം.' അവന്‍ പറഞ്ഞു. ഈസ അവന്റെ അമ്മയോടു കാര്യം പറഞ്ഞു. അവര്‍ അന്വേഷിച്ച് പര്‍ദാക്കാരി പെണ്‍ക്കുട്ടികളുടെ വീട് കണ്ടെത്തി.
Related Posts Plugin for WordPress, Blogger...