Sunday, January 11, 2009

നദിയയും ഞാനും


ശോഭനയും രോഹിണിയുമായുള്ള എന്റെ സൌഹൃദത്തിന്റെ കഥകള്‍ ഞാന്‍ നേരത്തെ എഴുതിയിരുന്നു. ഇൌ രണ്ടു പേരെ പോലെ തന്നെ, എന്റെ ആദ്യകാല സിനിമാ ജീവിതത്തില്‍ എനിക്കുണ്ടായിരുന്ന മറ്റൊരു സൌഹൃദത്തിന്റെ കഥയാണ് ഇനി പറയാന്‍ പോകുന്നത്. എന്റെയൊപ്പം നിരവധി മലയാള ചിത്രങ്ങളിലും എന്റെ ആദ്യ തമിഴ് ചിത്രത്തിലുമൊക്കെ നായികയായ നദിയാ മൊയ്തുവിനെക്കുറിച്ച്.
മറ്റു രണ്ടു പേരെയും എന്നെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ ഇറങ്ങിയെങ്കിലും ഞാനും നദിയയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ കുറവായിരുന്നു.
പോള്‍ ബാബു സംവിധാനം ചെയ്ത 'കൂടംതേടി' എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ആദ്യം ഒന്നിച്ചതെന്നാണു ഒാര്‍മ. മോഹന്‍ലാലും രാധികയുമായിരുന്നു മറ്റു താരങ്ങള്‍. രണ്ടു മികച്ച ഗാനങ്ങളായിരുന്നു ഈ പടത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഞാനും നദിയയും ചേര്‍ന്ന് പാടിയഭിനയിച്ച 'സംഗമം ഈ പൂങ്കാവനം' എന്ന ഗാനം ആ സമയത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായി മാറി. ലാലേട്ടനും രാധികയും ചേര്‍ന്നുള്ള 'വാചാലം എന്‍ മൌനവും..' എന്ന പാട്ടും അതിസുന്ദരമായിരുന്നു.
നദിയയും ഞാനും തമ്മില്‍ സാമ്യങ്ങളേറെയായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടെയും കുടുംബങ്ങള്‍ ഉത്തരമലബാറില്‍ നിന്നുള്ളവയായിരുന്നു. നദിയ കണ്ണൂര്‍ക്കാരി. ഞാന്‍ നിലമ്പൂരില്‍ നിന്ന്. എന്റെ അമ്മയെപ്പോലെ നദിയയുടെ അമ്മയും ഹൈന്ദവവിശ്വാസിയായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടെയും അച്ഛന്‍മാര്‍ മുസ്ലിം മതവിശ്വാസികളും.
വളരെ പ്രത്യേകതയുള്ള ചുറുചുറുക്കുള്ള സ്വഭാവമായിരുന്നു നദിയയുടേത്. എല്ലാവരോടും പെട്ടെന്ന് അടുക്കും. സെറ്റിലൊക്കെ ആഘോഷമായി ഒാടനടക്കുന്ന പ്രകൃതം.
സമപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ വേഗം അടുത്തു. ശോഭനയെയും രോഹിണിയെയും പോലെ തന്നെ എന്റെ അടുത്ത സുഹൃത്തായിരുന്നു നദിയായും.
സെറ്റിലെ പതിവു ഭക്ഷണം കഴിച്ചു മടക്കുമ്പോള്‍ ഞാന്‍ നദിയയെയും വിളിച്ച് എറണാകുളത്തെ ഏതെങ്കിലും നല്ല ഫാസ്റ്റ് ഫുഡ് കേന്ദ്രത്തിലേക്ക് മുങ്ങും. സെറ്റിലുള്ളവരൊക്കെ ഞങ്ങളെ അന്വേഷിക്കുന്നുണ്ടാവും. ഇന്നത്തെ പോലെ മൊബൈല്‍ സൌകര്യങ്ങളൊന്നും അന്നില്ലല്ലോ. ഇത്തരം പല കുസൃതികളും ഞങ്ങള്‍ അന്ന് ഒപ്പിച്ചിരുന്നു. എല്ലാം പ്രായത്തിന്റേതായ ചില വിനോദങ്ങള്‍.
'കൂടെവിടെ'യ്ക്കു മുന്‍പു തന്നെ ഒന്നിക്കേണ്ടവരായിരുന്നു ഞങ്ങള്‍. 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന നദിയയുടെ ആദ്യ ചിത്രത്തില്‍ ഞാനാണ് പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച വേഷം ചെയ്യേണ്ടിയിരുന്നത്. പക്ഷേ, എന്റെ തിരക്കുകള്‍ക്കിടയില്‍ ആ വേഷം ചെയ്യാനാവാതെ പോകുകയായിരുന്നു. ഞാനേറെ ഇഷ്ടപ്പെടുന്ന സംവിധായകരില്‍ ഒരാളായിരുന്നു ഫാസില്‍. പക്ഷേ, നിര്‍ഭാ•്യവശാല്‍ അദ്ദേഹത്തിന്റെ ചിത്രത്തിലൊന്നും എനിക്ക് അഭിനയിക്കാന്‍ സാധിച്ചില്ല. 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തിനു വേണ്ടിയും എന്നെ വിളിച്ചതായിരുന്നു. തമിഴിലെ തിരക്ക് മൂലം ആ ചിത്രവും എനിക്കു നഷ്ടമായി. സുരേഷ് ഗോപിയാണ് പിന്നീട് ആ വേഷം ചെയ്തത്. ഫാസിലിന്റെ ഇൌ രണ്ടു ചിത്രങ്ങളിലും അഭിനയിക്കാനാവാതെ പോയതിന്റെ വിഷമം എനിക്ക് ഇന്നും പോയിട്ടില്ല.
ഏറെ ആരാധകര്‍ ഉള്ള നടിയായിരുന്നു നദിയാ. കുടുംബസദസുകള്‍ക്ക് അവരെ വലിയ ഇഷ്ടമായിരുന്നു. നായകതാരങ്ങള്‍ക്കുള്ള പോലെയുള്ള ആരാധകപിന്തുണ അവര്‍ക്കുണ്ടായിരുന്നു.
വിദേശത്തുള്ള എന്റെ ആദ്യത്തെ സ്റ്റാര്‍ നൈറ്റ് ഷോ ദുബായിലായിരുന്നു. 1986ലായിരുന്നു അത്. അന്ന് നദിയയുമുണ്ടായിരുന്നു കൂടെ. ഇന്നത്തെപ്പോലെ ഏറെ നാളത്തെ പരിശീലനമോ തയാറെടുപ്പുകളോ അന്ന് സ്റ്റാര്‍ ഷോയ്ക്ക് ഇല്ലായിരുന്നു. ദുബായില്‍ എത്തിയ ശേഷമുള്ള ഒന്നോ രണ്ടോ ദിവസം കൊണ്ടാണ് സ്കിറ്റുകളൊക്കെ തട്ടിക്കൂട്ടുന്നത്. അതിന്റേതായ പോരായ്മകള്‍ അന്ന് ഷോയ്ക്കുണ്ടായിരുന്നു. കുറെയധികം വേദികളില്‍ പരിപാടികളുണ്ട്. ആദ്യ സ്ഥലത്ത് വെറും തട്ടിക്കൂട്ടു പരിപാടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ വച്ച് തന്നെ കാണികള്‍ 'റഹ്മാനും നദിയാ മൊയ്തുവും ചേര്‍ന്നുള്ള ഡാന്‍സ് വേണം' എന്നു പറഞ്ഞു ബഹളം കൂട്ടാന്‍ തുടങ്ങിയിരുന്നു. രണ്ടാം സ്ഥലത്തും ഇതു തന്നെയായിരുന്നു അവസ്ഥ.
അതോടെ, സംഘാടകര്‍ നിര്‍ബന്ധിച്ചു. ഒരു ഡാന്‍സ് എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയേ പറ്റു. ഡാന്‍സ് മാസ്റ്റര്‍മാരൊക്കെയാണ് ഇന്ന് സ്റ്റേജ് ഷോയ്ക്ക് പോകുന്നത് അന്ന് അങ്ങനെയൊരു പരിപാടിയേ ഇല്ല. പിന്നെയെന്തു ചെയ്യും?
നദിയ കുടുംബസഹിതമാണ് എത്തിയിരുന്നത്. അവരുടെ വീട്ടുകാരുമായി ഞാന്‍ നല്ല അടുപ്പമായിരുന്നു. നദിയയുടെ അനുജത്തി ഹസീനയും അന്ന് സംഘത്തിലുണ്ടായിരുന്നു. നദിയയെപ്പോലെ തന്നെ ചുറുചുറുക്കുള്ള മിടുക്കിയായ കുട്ടി. ഹസീന ഉടനെ പരിഹാരം കണ്ടെത്തി. സ്റ്റെപ്പുകള്‍ ശരിയാക്കിത്തരാം. നിങ്ങള്‍ നൃത്തം ചവിട്ടിയാല്‍ മാത്രം മതിയെന്ന് അവള്‍ പറഞ്ഞു.
അങ്ങനെ, അന്ന് രാത്രി റിഹേഴ്സല്‍ തുടങ്ങി. രസമുള്ള കുറെ സ്റ്റെപ്പുകള്‍ ഹസീന ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. ഞാനും നദിയയും ചേര്‍ന്ന് അന്നു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഡാന്‍സ് പരിപാടി ശരിയാക്കി.
പിറ്റേന്ന് വേദിയില്‍ നല്ല പ്രതികരണമാണ് ആളുകളില്‍ നിന്നു കിട്ടിയത്. ഞങ്ങളുടെ തട്ടിക്കൂട്ട് നൃത്തപരിപാടിക്ക് ഏറെ അഭിനന്ദനങ്ങള്‍ കിട്ടി. നദിയയുടെ അനുജത്തിയുടെ കഴിവാണ് അതിനു പിന്നിലെന്ന് ആരും തന്നെ അറിഞ്ഞില്ല.
കൂടുംതേടി'ക്കു ശേഷം ഞാനും നദിയയും ഒന്നിച്ചത് സാജന്റെ കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. നല്ല സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു അത്. മമ്മുക്കയും ലാലേട്ടനും ഞാനും മുഖ്യവേഷത്തില്‍ അഭിനയിച്ച ആ ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. പക്ഷേ, ചിത്രത്തിലെ നായിക നദിയ തന്നെയായിരുന്നു; സെറ്റിലും സിനിമയിലും.
'നിലവേ മലരേ' എന്ന എന്റെ ആദ്യ തമിഴ് ചിത്രത്തിലും നദിയാ തന്നെയായിരുന്നു നായിക. ഈ ചിത്രം 'പ്രിയംവദയ്ക്കൊരു പ്രണയലേഖനം' എന്ന പേരില്‍ മലയാളത്തില്‍ ഡബ് ചെയ്തു പുറത്തിറക്കിയിരുന്നു. അന്ന് ചുരുക്കം തമിഴ് ചിത്രങ്ങളുടെ ഡബ്ബിങ് മാത്രമേ മലയാളത്തിലിറങ്ങാറുള്ളു. എനിക്കും നദിയയ്ക്കും മലയാളത്തില്‍ നല്ല ഡിമാന്റായിരുന്നതിനാല്‍ ഡബ്ബിങ് ഇറക്കുകയായിരുന്നു. മലയാളത്തിലും തമിഴിലും ചിത്രം നല്ല വിജയം നേടി.
ശിവാജി ഗണേശന്‍ സാറിനൊപ്പം ഞാനഭിനയിച്ച ആദ്യ ചിത്രമായ 'അന്‍പുള്ള അപ്പാ'യിലും നദിയയായിരുന്നു നായിക. പിന്നീട്, കുറെയധികം തമിഴ് ചിത്രങ്ങളില്‍ കൂടി നദിയ അഭിനയിച്ചു. മലയാളത്തിലെ തിരക്കുള്ള പ്രണയജോഡികള്‍ എന്ന മട്ടിലായിരുന്നു തമിഴ് മാധ്യമങ്ങള്‍ അന്നു ഞങ്ങളെ അവതരിപ്പിച്ചത്. തമിഴിലും ഞങ്ങളുടെ ജോഡി സ്വീകരിക്കപ്പെട്ടു. ഞങ്ങള്‍ ഒന്നിച്ച രണ്ടു ചിത്രങ്ങളും വിജയിക്കുകയും ചെയ്തു. പക്ഷേ, 'അന്‍പുള്ള അപ്പാ'യ്ക്കു ശേഷം എന്തുകൊണ്ടോ ഞങ്ങള്‍ക്ക് ഒന്നിച്ച് അഭിനയിക്കാനായില്ല.
നദിയാ മൊയ്തുവിന്റെ വിവാഹത്തിന് ഞാന്‍ പോയിരുന്നു. എനിക്കു തോന്നുന്നു, അന്നാണ് ഞാന്‍ അവസാനമായി നദിയയെ കണ്ടതെന്ന്.
(തുടരും)

നല്ല ഭക്ഷണം, നല്ല കൂട്ടുകാരി

ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടതെന്നും ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിക്കരുതെന്നും പറയാറുണ്ട്. പക്ഷേ, ജീവിക്കുന്ന കാലത്ത് ആസ്വദിച്ചു തന്നെ ഭക്ഷണം കഴിക്കണം എന്ന ചിന്താഗതിക്കാരനാണു ഞാന്‍.
ആഹാരത്തിന്റെ കാര്യത്തില്‍ എനിക്കു ചില നിര്‍ബന്ധങ്ങളൊക്കെയുണ്ട്. കഴിക്കുമ്പോള്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കണം. വെറുതെ എന്തെങ്കിലും തിന്ന് വിശപ്പടക്കുന്നതില്‍ കാര്യമില്ല. ഭക്ഷണം വയറിന്റെ മാത്രമല്ല മനസിന്റെ കൂടി വിശപ്പടക്കുന്നതാവണം. വയറു നിറഞ്ഞു എന്നല്ല തൃപ്തിയായി എന്നാണ് ഭക്ഷണം കഴിച്ചുകഴിഞ്ഞു പറയേണ്ടത്.
സിനിമാസെറ്റുകളില്‍ മറ്റൊന്നിനും വേണ്ടി ഞാന്‍ വാശിപിടിക്കാറില്ല. മുന്തിയ ഇനം കാറോ വിലകൂടിയ ഹോട്ടല്‍മുറികളോ വേണമെന്നില്ല. പക്ഷേ, വിശപ്പടക്കാന്‍ കിട്ടുന്ന ഭക്ഷണം രുചിയുള്ളതായിരിക്കണമെന്ന് എനിക്ക് ആ•ഹമുണ്ട്.
സിനിമയിലെ എന്റെ പല സൌഹൃദങ്ങളും ഭക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കെ.പി. ഉമ്മര്‍ക്ക എനിക്കു വേണ്ടി അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നു എത്തിക്കുമായിരുന്ന ഭക്ഷണത്തിന്റെ രുചി ഒരിക്കലും നാവില്‍ നിന്നു പോകില്ല. ശിവാജി ഗണേശന്‍ സാര്‍ നിര്‍ബന്ധപൂര്‍വം കഴിപ്പിച്ച ബിരിയാണിയുടെ രുചിയും ഇപ്പോഴും നാവിലുണ്ട്.
മലയാളത്തില്‍ സജീവമായിരുന്ന കാലത്ത്, കോഴിക്കോട് പോലുള്ള സ്ഥലങ്ങളില്‍ ഷൂട്ടിങ്ങിനു പോകുമ്പോള്‍ നാട്ടുകാര്‍ നല്ല ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നു സമ്മാനിക്കുമായിരുന്നു. ഒരേ ദിവസം തന്നെ പലര്‍ ഭക്ഷണവുമായി വന്നിട്ടുണ്ട്. എല്ലാവരുടെയും പൊതിയില്‍ നിന്ന് അല്‍പാല്‍പം എടുത്തു കഴിക്കും. ആ ബിരിയാണിയില്‍ ഇറച്ചിയെക്കാളും മസാലകളെക്കാളും കൂടുതല്‍ ചേര്‍ത്തിരിക്കുന്നത് സ്നേഹമായിരിക്കും. അപ്പോള്‍ അതിനു രുചി കൂടും.
മലയാള സിനിമയിലെ എന്റെ ആദ്യകാലനായികമാരായ ശോഭന, രോഹിണി, നദിയാ മൊയ്തു തുടങ്ങിയവരുമായുള്ള സൌഹൃദത്തെക്കുറിച്ച് ഞാന്‍ നേരത്തെ എഴുതിയിരുന്നല്ലോ. ശോഭനയ്ക്കും നദിയയ്ക്കുമൊപ്പം ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് നല്ല ഭക്ഷണം തേടി കറങ്ങാന്‍ പോകുമായിരുന്ന കഥയും ഞാന്‍ പറഞ്ഞു. പക്ഷേ, തമിഴില്‍ നിന്നെനിക്കു കിട്ടിയ കൂട്ടുകാരിയായിരുന്നു ഭക്ഷണക്കാര്യത്തില്‍ ശരിക്കും എന്റെ ജോഡി - അമല.
എന്റെ ഏറ്റവും അടുത്ത സിനിമാസുഹൃത്തുക്കളിലൊരാളായിരുന്നു അമല. ഭക്ഷണം തന്നെയായിരുന്നു ഞങ്ങളുടെ സൌഹൃദത്തെ രൂപപ്പെടുത്തിയെടുത്തതിലെ പ്രധാന ഘടകം.
എന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിലെ നായികയായിരുന്നു അമല. ശക്തി, കണ്ണന്‍ എന്നീ രണ്ടു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ 'കണ്ണേ കണ്ണേമുതേ' ആയിരുന്നു അമലയ്ക്കൊപ്പം ഞാനഭിനയിച്ച ആ ചിത്രം. അമലയുടെയും രണ്ടാമത്തെ ചിത്രമായിരുന്നു അത്.
'കണ്ണേ കണ്ണേമുതേ'യുടെ സെറ്റില്‍വച്ചാണ് ഞാന്‍ ആദ്യമായി അമലയെ പരിചയപ്പെടുന്നത്. അമലയുടെ യഥാര്‍ഥ പേര് അമല മുഖര്‍ജി എന്നായിരുന്നു. ബംഗാളിയായിരുന്നു അച്ഛന്‍. അമ്മ ഐറിഷ്കാരിയും. ജനിച്ചതു ബംഗാളിലാണെങ്കിലും അവള്‍ വളര്‍ന്നത്, മദിരാശിയിലായിരുന്നു. അവിടെ കലാക്ഷേത്രയില്‍ ഭരതനാട്യ പഠനവും അധ്യാപനവുമൊക്കെയായി കഴിയുന്ന സമയത്താണ് അമല സിനിമയിലേക്ക് എത്തുന്നത്. ടി. രാജേന്ദ്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തുവച്ച അമലയ്ക്ക് ആദ്യ ചിത്രം തന്നെ ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.
പരിചയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഭക്ഷണത്തോടുള്ള എന്റെ പ്രിയമായിരുന്നു ആ ബന്ധത്തെ വളരെ വേഗം വളര്‍ത്തിയതെന്നു പറയാം. ഞങ്ങളുടെ സൌഹൃദം മെല്ലെ അകന്നുപോയതും ഭക്ഷണത്തിന്റെ പേരിലായിരുന്നു. അതും പറയാം.
ഷൂട്ടിങ് സെറ്റുകളില്‍ നിന്ന് അമലയെയും കൂട്ടി മദിരാശിയിലെ മുന്തിയ റെസ്റ്ററന്റുകളിലേക്ക് പോകുക എന്റെ പതിവായിരുന്നു. എവിടെ പുതിയ ഹോട്ടല്‍ തുടങ്ങിയെന്നു കേട്ടാലും ഞങ്ങള്‍ അവിടെയെത്തും. മട്ടണും ചിക്കണുമൊക്കെയായി കുശാലായി കഴിക്കും. ഹോട്ടലിന്റെ ഭക്ഷണത്തെപ്പറ്റി ഒരു വ്യക്തമായ ധാരണയിലെത്തിയിട്ടാവും അവിടെനിന്ന് ഇറങ്ങുക.
'കണ്ണേ കണ്ണേമുതേ' വന്‍ വിജയം നേടി. റഹ്മാന്‍-അമല ജോഡിക്ക് തമിഴ് സിനിമാമാധ്യമങ്ങളുടെ പ്രശംസയും ഏറെ കിട്ടി. പക്ഷേ, എന്തുകൊണ്ടോ പിന്നീട് ഒരു ചിത്രത്തില്‍ കൂടി ഒന്നിച്ച് അഭിനയിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചില്ല. രജനീകാന്തിനെയും കമലാഹാസന്റെയുമൊക്കെ ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുതുടങ്ങിയതോടെ അമല തമിഴിലെ ഒന്നാംനിര നടിയായി വളര്‍ന്നു. പുഷ്പകവിമാനം, അഗ്നിനക്ഷത്രം, ശിവ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അവള്‍ കാഴ്ചവച്ചത്. എങ്കിലും ഇടയ്ക്കൊക്കെ ഞങ്ങള്‍ ഫാസ്റ്റ്ഫുഡ് സെന്ററുകള്‍ തേടി ഒന്നിച്ച് പോയിരുന്നു. ഒരേ തരത്തിലുള്ള ചിന്ത, ഒരേ കാഴ്ചപ്പാട്. ഞങ്ങള്‍ വളര്‍ന്ന രീതികളും ഏതാണ്ട് സമാനം. സിനിമയിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊക്കെ ഞങ്ങള്‍ പരസ്പരം തുറന്നു പറയുമായിരുന്നു.
വെറുമൊരു സുഹൃത്ത് എന്നതിനപ്പുറത്തേക്ക് ഞങ്ങളുടെ ബന്ധം വളര്‍ന്നു തുടങ്ങിയിരുന്നു. അമലയെ റഹ്മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നു വരെ വാര്‍ത്തകള്‍ പടര്‍ന്നു. പലരും ഇതേപ്പറ്റി എന്നോടു ചോദിച്ചുതുടങ്ങി. ഗോസിപ്പു കോളങ്ങളില്‍ ഞങ്ങളുടെ കഥകള്‍ തുടര്‍ച്ചയായി എഴുതപ്പെട്ടു.
ആയിടയ്ക്കാണ് അമല ശുദ്ധ സസ്യാഹാരത്തിലേക്ക് മാറുന്നത്. 'അനിമല്‍ ലൌവേഴ്സ്' പ്രസ്ഥാനക്കാര്‍ക്കൊപ്പം ചേര്‍ന്നതോടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം അവള്‍ പൂര്‍ണമായി ഉപേക്ഷിച്ചു. എന്നെയും വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് കൊണ്ടുവരാന്‍ അവള്‍ ആവുന്നതു ശ്രമിച്ചു. പച്ചക്കറി മാത്രം കഴിച്ച് ജീവിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല !
അമല സസ്യാഹാര പ്രിയ ആയതോടെ ഭക്ഷണം കഴിക്കാന്‍ ഒന്നിച്ചുള്ള കറക്കം കുറഞ്ഞു. പിന്നെ അത് പൂര്‍ണമായി ഇല്ലാതെയായി. അമലയും ഞാനും തിരക്കുകളുടെ ലോകത്തായി. കൂടിക്കാഴ്ചകള്‍ കുറഞ്ഞു. അങ്ങനെ ആ സൌഹൃദം മെല്ലെ മെല്ലെ തണുത്തു.
അമല മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ഫാസിലിന്റെ 'എന്റെ സൂര്യപുത്രിക്ക്' എന്ന ചിത്രത്തില്‍ ഞാന്‍ നായകനാകേണ്ടതായിരുന്നു. പക്ഷേ, തമിഴിലെ തിരക്കുകള്‍ മൂലം നിര്‍ഭാഗ്യവശാല്‍ ആ വേഷം എനിക്കു ചെയ്യാന്‍ കഴിയാതെ പോയി. പിന്നീട് സുരേഷ് ഗോപിയാണ് ആ റോള്‍ അഭിനയിച്ചത്.
ഭക്ഷണക്കാര്യത്തിലുള്ള എന്റെ നിര്‍ബന്ധങ്ങളെല്ലാം എന്റെ ഭാര്യയ്ക്കും നല്ലതുപോലെ അറിയാം. പക്ഷേ, വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കേണ്ട അവസരങ്ങള്‍ വളരെ കുറച്ചേ ഉണ്ടാകാറുള്ളു. പലപ്പോഴും ഷൂട്ടിങ് സെറ്റുകളിലെ ഭക്ഷണമാവും. പണ്ടൊക്കെ സെറ്റില്‍ നിന്ന് നല്ല ഭക്ഷണം തേടി പുറത്തുപോയിരുന്നെങ്കില്‍ ഇപ്പോള്‍ നല്ല ഭക്ഷണം എവിടെ നിന്നെങ്കിലും വരുത്തിക്കുകയാവും ചെയ്യുക.
ഷൂട്ടിങ് ഇല്ലാതെ വീട്ടിലിരിക്കുമ്പോഴും കൂടുതല്‍ സമയവും പുറത്തുനിന്നുഭക്ഷണം കഴിക്കേണ്ടി വരും. അതിഥികള്‍ ഏറെയുണ്ടാവും എപ്പോഴും. പഴയ സുഹൃത്തുക്കളോ വിദേശത്തുവച്ചു പരിചയപ്പെട്ടവരോ ഒക്കെയായി. അപ്പോള്‍ പിന്നെ അവരുമായി ഏതെങ്കിലും നല്ല ഹോട്ടലിലേക്ക് പോകും. അതിഥികള്‍ക്ക് നല്ല ഭക്ഷണം കിട്ടുന്നുവെന്ന് ഉറപ്പാക്കേണ്ടതു നമ്മുടെ കടമയാണല്ലോ. അവരുടെ അതിഥിയായി നമ്മള്‍ ചെന്നപ്പോള്‍ നമുക്കു കിട്ടിയതിനെക്കാള്‍ നല്ലത് തന്നെ അവര്‍ക്ക് തിരിച്ചുകൊടുക്കേണ്ടേ?

രോഹിണിയും ഞാനും

'കൂടെവിടെ'യില്‍ നിന്ന് 'ഈറന്‍ സന്ധ്യ'യിലെത്തുമ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ചിത്രങ്ങളില്‍ ഞാനഭിനയിച്ചു കഴിഞ്ഞിരുന്നു. 83 ഒക്ടോബറിലാണ് 'കൂടെവിടെ' പുറത്തിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം എനിക്കു നിന്നു തിരിയാന്‍ സമയമില്ലായിരുന്നുവെന്നതാണ് സത്യം. ഒന്നിനു പിറകെ ഒന്നായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് ഞാന്‍ പാഞ്ഞുകൊണ്ടിരുന്നു. ആ സമയത്ത് ഏതൊക്കെ ചിത്രങ്ങളിലാണ് അഭിനയിച്ചതെന്ന് ഒാര്‍ത്തെടുക്കാന്‍ പോലും പാടാണ്.
എനിക്കൊപ്പം അക്കാലത്ത് അഭിനയിച്ച നായികമാരെല്ലാവരും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ശോഭനയുമായുള്ള സൌഹൃദത്തെ കുറിച്ച് ഞാനെഴുതിയല്ലോ. കാണാമറയത്തിന്റെ സെറ്റില്‍ നിന്നാണ് ഞാന്‍ ശശികുമാറിന്റെ 'ഇവിടെ തുടങ്ങുന്നു'വിന്റെ സെറ്റിലേക്ക് പോകുന്നത്. അവിടെ വച്ച് എനിക്ക് ഒരു പുതിയ കൂട്ടുകാരിയെ കൂടി കിട്ടി: രോഹിണി. എന്റെ ഭാഗ്യനായികയായി മാറുകയും പിന്നീട് എനിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്ത രോഹിണിയുടെയും ആദ്യ സിനിമകളിലൊന്നായിരുന്നു ഇത്.
ഊട്ടിയായിരുന്നു ഈ ചിത്രത്തിന്റെ ലൊക്കേഷന്‍. നാലു ദിവസം വൈകിയാണ് ഞാന്‍ ലൊക്കേഷനിലെത്തിയത്. അതുവരെയും എന്നെ കാത്തിരിക്കുകയായിരുന്നു സെറ്റ് മുഴുവന്‍.ഒരു പ്രധാന വേഷത്തില്‍ ലാലേട്ടനും ഈ സിനിമയിലുണ്ടായിരുന്നു. പക്ഷേ, ഞാനും രോഹിണിയുമായുള്ള പ്രണയസീനുകളായിരുന്നു ഊട്ടിയിലെടുത്തത്.
വിവാഹത്തിനു ശേഷം മധുവിധു പോകുന്ന ഞങ്ങളുടെ കഥാപാത്രങ്ങളുടെ ആദ്യരാത്രിയാണ് അന്ന് ചിത്രീകരിച്ചത്. ചുംബനം അടക്കമുള്ള ബെഡ്റൂം സീന്‍ അഭിനയിക്കുമ്പോള്‍ ആദ്യമൊക്കെ ഒരു ചമ്മല്‍ തോന്നി. ഒരു നടിയെ കെട്ടിപ്പിടിച്ച് അഭിനയിക്കേണ്ട സീനുകളൊന്നും അതുവരെ ചെയ്ത സിനിമകളില്‍ ഇല്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍, അഭിനയമാണെങ്കിലും, ഞാന്‍ ആദ്യമായി ചുംബിക്കുകയും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയും ചെയ്ത നടി കൂടിയാണ് രോഹിണി. സമപ്രായക്കാരായിരുന്നതിനാല്‍ ഞങ്ങള്‍ വേഗം അടുത്തു. നല്ലൊരു സൌഹൃദം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. വിശ്രമവേളകളില്‍ ഞങ്ങളൊന്നിച്ചിരുന്ന് സംസാരിച്ചു, തമാശകള്‍ പറഞ്ഞു.
ഇന്നത്തെപ്പോലെയല്ലല്ലോ, ഒരു യുവാവും യുവതിയും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് അന്നൊക്കെ കാഴ്ചക്കാര്‍ക്ക് അദ്ഭുതമുള്ള കാര്യമായിരുന്നു. സിനിമാക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ, ഊട്ടിയിലൊക്കെ പഠിച്ച എനിക്ക് അതില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. ഞങ്ങളുടെ സൌഹൃദം അങ്ങനെ വളരെ വേഗം ഗോസിപ്പ് കോളങ്ങിലെത്തി. കഥകള്‍ പിറന്നു വീണുകൊണ്ടേയിരുന്നു. എന്നെപ്പറ്റി മറ്റേതു നടിയെക്കാളും കൂടുതല്‍ ഗോസിപ്പുകള്‍ വന്നിട്ടുള്ളത് രോഹിണിയുമായി ബന്ധപ്പെടുത്തിയായിരുന്നു. ഞങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നു വരെ വാര്‍ത്ത വന്നു. മനസില്‍ പോലും ചിന്തിച്ചു കൂട്ടിയിട്ടാല്ലാത്ത കാര്യങ്ങള്‍ പ്രചരിക്കപ്പെട്ടു.
ആദ്യം ഇത്തരം വാര്‍ത്തകള്‍ കണ്ടപ്പോള്‍ എനിക്ക് ദേഷ്യവും പേടിയുമൊക്കെ തോന്നി. വീട്ടുകാരൊക്കെ ഇതു വായിക്കില്ലേ, അവരൊക്കെ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു എനിക്ക്. പക്ഷേ, കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്കു വിടാന്‍ ഞാന്‍ പഠിച്ചു. രോഹിണിയും ഗോസിപ്പുകളെ തമാശയായേ എടുത്തുള്ളു. ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഇത്തരം കഥകള്‍ പറഞ്ഞു ചിരിക്കുമായിരുന്നു.
അന്നത്തെ നായികമാരില്‍ ഏറ്റവും സമര്‍ത്ഥയും കഴിവുള്ളവളുമായിരുന്നു രോഹിണി എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമ നന്നാകുന്നതിനു വേണ്ടി എത്ര കഠിനമായി അദ്ധ്വാനിക്കാനും രോഹിണിക്കു മടിയുണ്ടായിരുന്നില്ല. പരസ്പരം മനസിലാക്കി അഭിനയിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. തമാശസീനുകളിലൊക്കെ സ്ക്രിപ്റ്റിലില്ലാത്തത് എന്തെങ്കിലും കൈയില്‍ നിന്നിട്ട് അഭിനയിച്ചാല്‍ അതു മനസിലാക്കാന്‍ രോഹിണിക്കു കഴിഞ്ഞിരുന്നു. ഞങ്ങളുടെ ഈ മനപ്പൊരുത്തം പല സിനിമകളിലും ഗുണം ചെയ്തു. റഹ്മാന്‍-രോഹിണി എന്നത് ഒരു ഭാഗ്യജോഡിയായി മാറി.
പപ്പേട്ടനൊപ്പമുള്ള എന്റെ രണ്ടാമത്തെ ചിത്രമായ 'പറന്ന് പറന്ന് പറന്ന്', കെ.എസ്. സേതുമാധവന്‍ സാറിന്റെ 'അറിയാത്ത വീഥികള്‍', പി.ജി. വിശ്വംഭരന്റെ 'ഈ തണലില്‍ ഇത്തിരി നേരം', 'ഇവിടെ ഈ തീരത്ത്', ജോഷിയുടെ 'കഥ ഇതുവരെ', സത്യന്‍ അന്തിക്കാടിന്റെ 'ഗായത്രീ ദേവി എന്റെ അമ്മ', ജേസിയുടെ 'ഒരിക്കല്‍ ഒരിടത്ത്', ഐ.വി. ശശിയുടെ 'കൂടണയും കാറ്റ്' തുടങ്ങി കുറെയേറെ ചിത്രങ്ങളില്‍ ഞാനും രോഹിണിയും ഒന്നിച്ചഭിനയിച്ചു. ഏതാണ്ട് എല്ലാ ചിത്രങ്ങളിലും എന്റെ കാമുകിയുടെ വേഷമായിരുന്നു രോഹിണിക്ക്.
തമിഴില്‍ തിരക്കായതോടെ ഞങ്ങളുടെ സൌഹൃദത്തിന് വലിയൊരു ഇടവേള വന്നു. സിനിമയിലെ സൌഹൃദങ്ങളങ്ങനെയാണ്. ഒന്നിച്ച് അഭിനയിക്കുകയോ പരസ്പരം കാണുകയോ ചെയ്യാതെ വരുമ്പോള്‍ സൌഹൃദങ്ങള്‍ മെല്ലെ ഇല്ലാതാകും.
സൌഹൃദങ്ങളെ നിലനിര്‍ത്തുന്നതില്‍ മൊബൈല്‍ ഫോണുകള്‍ക്കുള്ള പങ്ക് എത്ര വലുതാണെന്ന് ഞാനിപ്പോള്‍ ചിന്തിക്കാറുണ്ട്. മൊബൈല്‍ സൌകര്യങ്ങളില്ലാതിരുന്ന അക്കാലത്തെ എന്റെ
എത്രയെത്ര സൌഹൃദങ്ങളാണ് പരസ്പരം കാണാതെയും സംസാരിക്കാതെയും കൊഴിഞ്ഞുപോയത്.
ഏതാണ്ട് 20 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം, കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ രോഹിണിയുമായി വീണ്ടും ഒന്നിച്ചഭിനയിച്ചത്. രഞ്ജിത്തിന്റെ 'റോക്ക് എന്‍ റോള്‍' എന്ന ചിത്രത്തില്‍ രോഹിണിയുമുണ്ടായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഒരു ടെലിവിഷന്‍ ചാനലിന്റെ ഒാണപരിപാടിക്കു വേണ്ടിയും ഞങ്ങളൊത്തു ചേര്‍ന്നു. ഞാനും എന്റെ കുടുംബവും രോഹിണിയും ചേര്‍ന്നുള്ള സംഭാഷണമായിരുന്നു ആ പ്രോഗ്രാം.
വഴിപിരിഞ്ഞുപോയ ഒരു ഉറ്റ സുഹൃത്തിനെ വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോഴുള്ള സന്തോഷമായിരുന്നു എനിക്ക്.

വേറിട്ടൊരു സൌഹൃദം

സാജന്റെ 'തമ്മില്‍ തമ്മില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. കോവളത്തുവച്ച് ഞാനും ശോഭനയും കൂടിയുള്ള ഒരു ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു സംവിധായകന്‍ സാജന്‍. അക്കാലത്ത് ഗാനരംഗങ്ങളില്‍ ബീച്ച് ഒഴിവാക്കാനാവാത്ത ഘടകമാണ്. ഷൂട്ടിങ് കാണാന്‍ വലിയൊരു ജനക്കൂട്ടം തടിച്ചു കൂടിയിരിക്കുന്നു.

ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഞാന്‍ നോക്കുമ്പോള്‍ തീരത്തുനിന്ന് അല്‍പം അകലെയായുള്ള വലിയ പാറക്കൂട്ടങ്ങളിലേക്ക് തിരമാലകള്‍ പതിക്കുന്നു. അവിടെ വച്ച് ഒരു ഷോട്ട് എടുത്താല്‍ നല്ല ഭംഗിയായിരിക്കും. ഉയര്‍ന്നു പൊങ്ങുന്ന തിരമാലകള്‍ പശ്ചാത്തലമാക്കിയാല്‍ നല്ല രസമുണ്ടാവുമെന്ന് എനിക്കു തോന്നി. ഞാന്‍ സംവിധായകന്‍ സാജന്റെ അടുത്തു ചെന്ന് അവിടെ വച്ച് ഒന്നു രണ്ട് ഷോട്ടുകളെടുക്കാമെന്നൊരു നിര്‍ദേശം വച്ചു.

''സംഭവം കൊള്ളാം. പക്ഷേ, റിസ്കാണ്.'' സാജന്‍ പറഞ്ഞു.

''എന്ത് റിസ്ക്?. നമ്മുക്ക് എടുക്കാമെന്നെ''- ഞാന്‍ നിര്‍ബന്ധിച്ചു.

അങ്ങനെ ആ പാറക്കെട്ടുകള്‍ക്കു മുകളിലേക്ക് ഞാനും ശോഭനയും നീങ്ങി. ക്യാമറയും സംവിധായകരും ഷൂട്ടിങ് കാണാനെത്തിയവരും അകലെ മാറി ഒരു കുന്നിന്റെ മുകളില്‍.

''നിനക്കു വേറെ പണിയൊന്നുമില്ലേ. തീരത്ത് എവിടെയെങ്കിലും വച്ച് എടുത്താല്‍ പോരേ' എന്നൊക്കെ പറഞ്ഞുകൊണ്ട് മനസില്ലാമനസോടെ ശോഭന എന്റെ കൂടെ വന്നു.

ആദ്യ രണ്ടു ടേക്കുകള്‍ ശരിയായില്ല. മൂന്നാമത്തെ ടേക്ക് എടുക്കാന്‍ സാജന്‍ 'ആക്ഷന്‍' പറഞ്ഞതും ഒരു പടുകൂറ്റന്‍ തിര ഞങ്ങളെ പ്രഹരിച്ചു. ഞങ്ങള്‍ രണ്ടും തെന്നി താഴേക്കു വീണു.

തീരത്ത് നിന്ന് ജനങ്ങളുടെ നിലവിളി കേള്‍ക്കാം. വേച്ചുവേച്ചു ഞങ്ങള്‍ എഴുന്നേറ്റു. അപ്പോഴേക്കും അതിലും വലിയൊരു തിര. ആളുകള്‍ ബഹളം കൂട്ടി. തിരയേറ്റ് ബാലന്‍സ് തെറ്റി ശോഭന താഴേക്കു വീണു. തിരമാലകള്‍ വാരിയെടുക്കും മുന്‍പ് തന്നെ എനിക്കു ശോഭനയെ പിടികിട്ടി. ഒരു കൈ കൊണ്ട് ശോഭനയെ വരിഞ്ഞുമുറുക്കി. കൈയില്‍ അവളെ തൂക്കിയെടുത്ത് പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞാന്‍ തീരത്തേക്ക് ഒരു വിധത്തിലെത്തി. പരിഭ്രാന്തരായി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന സംവിധായകനും കൂട്ടരും ഒാടിയെത്തി. പാറക്കൂട്ടങ്ങളില്‍ കയറെരുതെന്ന് പലഭാഷയിലെഴുതിയ ബോര്‍ഡ് അവിടെയുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിച്ചുകൊണ്ട് നാട്ടുകാര്‍ ഞങ്ങളോടു ചൂടായി. ''നിങ്ങളൊക്കെ വിദ്യാഭ്യാസമുള്ളവരല്ലേ. ഇങ്ങനെയൊക്കെ ചെയ്യാമോ?' എന്നൊക്കെ അവര്‍ ചോദിച്ചുകൊണ്ടിരുന്നു.

ആരുടെയൊക്കെയോ പ്രാര്‍ഥന കൊണ്ടാണ് ഞങ്ങള്‍ അന്നു രക്ഷപ്പെട്ടത്. 'എനിക്കൊരു രണ്ടാം ജന്മം തന്നെ ആളാണെന്നൊക്കെ' ശോഭന ഇടയ്ക്കു കാണുമ്പോള്‍ ആ സംഭവം ഒാര്‍മിച്ചുപറയാറുണ്ട്.

ശോഭനയ്ക്കൊപ്പം ഞാനഭിനയിച്ച ആദ്യ ചിത്രം കാണാമറയത്ത് ആയിരുന്നു. അന്ന് എന്നെ പോലെ തന്നെ ഒരു പുതുമുഖ താരമായിരുന്നു ശോഭനയും. കാണാമറയത്ത് ശോഭനയുടെയും രണ്ടാമത്തെ ചിത്രമായിരുന്നു എന്നാണ് ഒാര്‍മ. കോണ്‍വന്റ് സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ യാദൃശ്ചികമായി സിനിമയിലെത്തിയ എന്നെ പോലെ തന്നെ കോണ്‍വന്റ് സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ശോഭനയും സിനിമയിലേക്ക് വന്നത്. മലയാളവും ഇംഗീഷും കൂട്ടിക്കലര്‍ത്തിയുള്ള സംഭാഷണമായിരുന്നു എന്റേത്. തമിഴും ഇംഗീഷും ചേര്‍ത്ത് ശോഭനയും. ഒരു സൌഹൃദം പെട്ടെന്നു തന്നെ ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നു.

എന്നെപ്പോലെ തന്നെ ശോഭനയ്ക്കും കാണാമറയത്ത് ബ്രേക്കായി. 'ഒരു മധുരക്കിനാവിന്‍ ലഹരിയിലെന്നോ' എന്ന ഹിറ്റ് ഗാനരംഗത്താണ് ഞാനും ശോഭനയും ആദ്യമായി ഒന്നിച്ചു ചുവടുവച്ചത്. അത്തരമൊരു ഫാസ്റ്റ് നമ്പര്‍ മലയാളത്തിന് അന്നൊരു പുതുമയായിരുന്നു.

ഭരതേട്ടന്റെ 'ഇത്തിരപ്പൂവേ ചുവന്ന പൂവേ'യിലും ഇതേസമയത്തു തന്നെയാണ് ഞാന്‍ അഭിനയിച്ചത്. ആ ചിത്രത്തിലും ശോഭനയുണ്ടായിരുന്നു. ആ ഒരു വര്‍ഷത്തിനിടയ്ക്ക് ശോഭനയും ഞാനും നാലോ അഞ്ചോ ചിത്രങ്ങളില്‍ കൂടി ഒന്നിച്ച് അഭിനയിച്ചു. സാജന്റെ 'ഉപഹാരം' 'തമ്മില്‍ തമ്മില്‍', പി.ജി. വിശ്വംഭരന്റെ ' ഈ തണലില്‍ ഇത്തിരിനേരം', ജേസിയുടെ 'ഈറന്‍ സന്ധ്യ' തുടങ്ങിയവയൊക്കെ ഞങ്ങള്‍ ഒന്നിച്ച ആദ്യകാല ചിത്രങ്ങളായിരുന്നു.

ഷൂട്ടിങ് ഇടവേളകളില്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു തമാശകള്‍ പറയും. ചിലപ്പോള്‍ സെറ്റിലെ ഭക്ഷണത്തില്‍ നിന്നൊരു മോചനം തേടി ആരോടും പറയാതെ കാറെടുത്ത് ഏതെങ്കിലും റെസ്റ്ററന്റുകളില്‍ പോയി ഭക്ഷണം കഴിക്കും. അന്ന് അതൊക്കെ ഒരു രസമായിരുന്നു.

നടനും നടിയും സെറ്റില്‍ നിന്ന് ആരോടും പറയാതെ മുങ്ങിയാല്‍ എന്തൊക്കെ കഥകളാവും പ്രചരിക്കുക എന്നു മനസിലാക്കാനുള്ള പക്വത ഞങ്ങള്‍ക്ക് അന്നായിട്ടില്ല. പരദൂഷണക്കാരും അസൂയക്കാരും പതിവുപോലെ കഥകള്‍ മെനഞ്ഞു. പക്ഷേ, ഞങ്ങളതൊന്നും കാര്യമാക്കിയില്ല. 'പറയുന്നവര്‍ പറയട്ടെ' എന്നു കരുതി.

ഞങ്ങളുടെ സൌഹൃദം കൂടുതല്‍ ശക്തമായതേയുള്ളു. ശോഭനയുടെ അച്ഛനും അമ്മയും എന്നെ സ്വന്തം മകനെപ്പോലെയാണ് കരുതിയിരുന്നത്. ശോഭനയുടെ അമ്മ എന്നെ എപ്പോഴും
സ്നേഹപൂര്‍വം ഉപദേശിക്കുമായിരുന്നു. എന്റെ അമ്മയുടെ സ്ഥാനമായിരുന്നു ഞാനവര്‍ക്ക് കൊടുത്തിരുന്നത്.
സിനിമയില്‍ ദീര്‍ഘകാലം നില്‍ക്കുന്ന സൌഹൃദങ്ങള്‍ കുറവാണ്. തമിഴിലും തെലുങ്കിലുമൊക്കെ തിരിക്കായതോടെ ഞങ്ങള്‍ രണ്ടു വഴിക്കായതോടെ യി. പിന്നെ ഏതെങ്കിലും പൊതുവേദികളിലോ ചടങ്ങുകളിലോ വച്ച് കണ്ടാലായി. ശോഭനയുടെ അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ പോയിരുന്നു. സംസ്കാരചടങ്ങുകളൊക്കെ കഴിഞ്ഞപ്പോഴാണ് ഞാന്‍ ചെന്നത്. അതുവരെയും കരയാതെ പിടിച്ചുനിന്ന അവള്‍ എന്നെക്കണ്ടപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു.

പക്വത വന്ന താരങ്ങളായ ശേഷം ഞങ്ങളൊന്നിച്ച് ശശിയേട്ടന്റെ 'പദവി' എന്നൊരു സിനിമ ചെയ്തിരുന്നു. ഗോവയില്‍ വച്ച് കൂറെ സീനുകളെടുത്ത ശേഷം എന്തൊക്കെയോ പ്രശ്നങ്ങളാല്‍ അതു മുടങ്ങിപ്പോയി.

അഭിനയത്തിന്റെ പുതിയ സ്കൂള്‍

ഞാന്‍ അഭിനയിച്ച പഴയ സിനിമകള്‍ വീണ്ടും കാണുമ്പൊഴൊക്കെ ഞാന്‍ അഭിനയിച്ച രീതി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചില സീനുകള്‍ മറ്റൊരു വിധത്തില്‍ ചെയ്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ നന്നാവുമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്. ഇത് എനിക്കുമാത്രം തോന്നുന്ന കാര്യമല്ല. എല്ലാ നടീനടന്‍മാര്‍ക്കും ഇത്തരം ചിന്തകളുണ്ടാവും.

കല ഫുള്‍സ്റോപ്പില്ലാത്ത വാക്യം പോലെയാണ്. അത് ഒരിക്കലും അവസാനിക്കുന്നില്ല. നാടകത്തില്‍ അടുത്ത സ്റേജില്‍ അഭിനയം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവസരമുണ്ട്. പക്ഷേ സിനിമയില്‍ അത് സാധ്യമല്ല. അതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെടുത്തണമായിരുന്നു വെന്ന ചിന്ത എപ്പോഴും വന്നുകൊണ്ടിരിക്കും. നൂറു ശതമാനം തൃപ്തി എപ്പോഴും ലഭിക്കില്ല എന്നതാണ് സത്യം.

പക്ഷേ അപൂര്‍വ്വം അവസരങ്ങളില്‍ നൂറുശതമാനം തൃപ്തി നല്കുന്ന ചിത്രങ്ങളുണ്ടാവും. അങ്ങനെയൊരു സിനിമയായിരുന്നു 'റാം'. ഒരിടവേളക്ക് ശേഷം ഞാന്‍ തമിഴില്‍ സജീവമായ ചിത്രം. അമീറായിരുന്നു ആ ചിത്രത്തിന്റെ സംവിധായകന്‍. തമിഴിലെ പ്രതിഭാധനരായ സംവിധായകരില്‍ ഒരാളാണ് അമീര്‍. റാം അമിറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. സിനിമയെ ഏറെ സ്നേഹിക്കുകയും, പുതിയൊരു കണ്ണിലൂടെ നിരീക്ഷിച്ച് മറ്റാരും നടത്താത്ത പരീക്ഷണങ്ങളിലൂടെ സിനിമയെ ജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് അമീര്‍. മലയാള സിനിമയില്‍ ഒരു ദിവസം കൊണ്ട് രണ്േടാ മൂന്നോ സീനുകള്‍ ഷൂട്ട് ചെയ്യും. ഏറ്റവും കുറഞ്ഞത് ഒരു സീനെങ്കിലും എടുക്കാതിരിക്കില്ല. പക്ഷേ അമീര്‍ ഈ കാര്യത്തില്‍ നേരെ വിപരീത സ്വഭാവക്കാരനാണ്. മൂന്നോ നാലോ ദിവസം കൊണ്ടായിരിക്കും ഒരു സീന്‍ പൂര്‍ത്തിയാക്കുക.

സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇത് വളരെ അസ്വസ്ഥതയുണ്ടാക്കുമല്ലോ. രണ്േടാ മൂന്നോ തവണ ടേക്ക് ആവര്‍ത്തിക്കുമ്പോള്‍ ഞാനും അസ്വസ്ഥനാകും. എനിക്കൊപ്പം മലയാളി നടന്‍ മുരളിയും ഈ ചിത്രത്തിലുണ്ടായിരുന്നു. ഒറ്റടേക്കില്‍ ഏതു സീനും ഓക്കെയാക്കുന്ന മികച്ച നടനാണദ്ദേഹം. എന്നിട്ടും അദ്ദേഹത്തിന്റെ സീനുകള്‍ വരെ പല തവണ എടുത്തു. പത്മരാജനും, ഭരതനും പോലെയുള്ളവര്‍ പോലും കാണിക്കാത്ത വിധത്തില്‍ ഒരു ടേക്ക് തന്നെ അഞ്ചും ആറും തവണ എടുക്കുന്നത് എന്തിനാണെന്ന് എനിക്കും തോന്നി. സിനിമയുടെ പഴയ സ്കൂളില്‍ പഠിച്ചു വളര്‍ന്ന എനിക്ക് തമിഴിലെ ഈ പുതിയ സ്കൂള്‍ രീതിയോട് യോജിപ്പ് തോന്നാതിരുന്നത് സ്വാഭാവികം.

റാമില്‍ എന്റെ ഒരു സീന്‍ പതിനഞ്ച് തവണ എടുത്താണ് അമീര്‍ ഓക്കെ പറഞ്ഞത്. ഡയലോഗ് പറഞ്ഞ ശേഷം എന്റെയൊരു നോട്ടം അത് മാത്രമാണ് ശരിയാവാതിരുന്നത്. ഓരോ തവണ ചെയ്യുമ്പോഴും തന്റെ മനസിലുള്ളത് വന്നിട്ടില്ലെന്ന് വളരെ വിനിയത്തോടെ അമീര്‍ പറയും. വീണ്ടും ടേക്ക് എടുക്കും. അങ്ങനെ ആ സീന്‍ പതിനഞ്ചു തവണ ഷൂട്ട് ചെയ്തു.

പിന്നീട് റാം കണ്ടപ്പോള്‍ ആ സിനില്‍ അമീറിന് എന്നില്‍ നിന്നും എന്താണ് ലഭിക്കേണ്ടിയിരുന്നതെന്ന് മനസിലായി. ആ യുവ സംവിധായകനോട് എനിക്ക് വളരെ ബഹുമാനം തോന്നിയ സീനായിരുന്നു അത്. ഓരോ സീനിലെയും വളരെ ചെറിയ കാര്യങ്ങള്‍വരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു ഷോട്ടില്‍ ചുവരില്‍ ഒരു ക്ളോക്ക് ഉണ്െടങ്കില്‍ അതിന്റെ സെക്കന്റ് സൂചി തിരിയുന്നതു വരെ സൂക്ഷമായി നിരീക്ഷിച്ച് അതിനനുസരിച്ച് ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നു. നമ്മുടെ ടാലന്റ് പരമാവധി ഉപയോഗിക്കുന്ന രീതിയിലാണ് അമീറിനെപ്പോലെയുള്ള സംവിധായകര്‍ ശ്രദ്ധിച്ചിരുന്നത്. അതിന്റെ ഗുണം സിനിമയില്‍ കാണുകയും ചെയ്തു. ശരിക്കും നൂറു ശതമാനം തൃപ്തി നല്കിയ ചിത്രമായിരുന്നു എനിക്കിത്.

ഇങ്ങനെ സൂക്ഷമമായി നീരീക്ഷിച്ച് സിനിമയെടുക്കുമ്പോള്‍ ദിവസങ്ങള്‍ നീണ്ടുപോകും. റാമിനുവേണ്ടി ഇരുപതു ദിവസമായിരുന്നു ഞാന്‍ കൊടുത്തത്. പക്ഷേ ഒടുവിലത് നാല്പത് ദിവസം വരെയായി. ഇനി എന്നെ വിളിക്കുമ്പോള്‍ കൃത്യമായി ദിവസം പറയേണ്ട എന്നു തന്നെ ഞാന്‍ അമീറിനോട് പറഞ്ഞു. എത്ര ദിവസമായാലും ഞാന്‍ റെഡി. കാരണം അമീര്‍ അത് അര്‍ഹിക്കുന്നു. സിനിമ എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുന്നതിലല്ല, മറിച്ച് അത് ഏറ്റവും മനോഹരമായി പൂര്‍ത്തീയാക്കുന്നതിലാണ് കാര്യം. അത് അമീറിന് നന്നായി അറിയാം. തമിഴ് സിനിമയുടെ എല്ലാ മുന്‍വിധികളും മാറ്റി മറിച്ച ചിത്രമായിരുന്നു അമീര്‍ പിന്നീട് ഒരുക്കിയ പരുത്തിവീരന്‍. ബര്‍ലിന്‍ ചലച്ചിത്രോല്‍സവത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും ആ ചിത്രത്തിന് ലഭിച്ചു. തമിഴ് സിനിമയെക്കുറിച്ച് പുറം ലോകത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് അമീര്‍ തിരുത്തി.

അവതരണത്തില്‍ മാത്രമല്ല, പ്രമേയത്തിലും പുതുമ കൊണ്ടുവന്നു എന്നതായിരുന്നു പരുത്തി വീരന്റെ വിജയം. ജനങ്ങളുടെ പിന്തുണയും നിരൂപകരുടെ അംഗീകരാവും ഒരു പോലെ ലഭിക്കുമ്പോള്‍ മാത്രമേ ഒരു ചിത്രം മഹത്തരമാകുകയുളളു.

റാം എന്ന ചിത്രത്തില്‍ ഞാന്‍ തന്നെയാണ് എന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അമീറിന് അതു നിര്‍ബന്ധമായിരുന്നു. ഒരു അഭിനേതാവ് അയാളുടെ ശബ്ദത്തില്‍ സംസാരിക്കുമ്പോള്‍ മാത്രമേ അഭിനയം പൂര്‍ണ്ണാകുകയുള്ളു. മറ്റൊരാള്‍ നമുക്ക് വേണ്ടി ശബ്ദം നല്കുമ്പോള്‍ അഭിയനത്തിന്റെ നേര്‍ പകുതി നഷ്ടമാകുന്നു. എന്റെ ആദ്യചിത്രമായ കൂടെവിടെയില്‍ ഞാന്‍ തന്നെയാണ് ശബ്ദം നല്കിയത്. അന്നത്തെ എന്റെ മലയാളത്തിന് ഇംഗ്ളീഷ് ചുവയുണ്ടായിരുന്നു. കൂടെവിടെയിലെ കഥാപാത്രത്തിന് അത് യോജിക്കുന്നതായിരുന്നു. അങ്ങനെ പപ്പേട്ടന്റ ആവശ്യപ്രകാരം ഞാന്‍ ഡബ്ബ് ചെയ്തതാണ്. എന്നാല്‍ പിന്നീട് പല മലയാള ചിത്രങ്ങളിലും സ്വന്തം ശബ്ദം നല്കി അഭിനയിക്കാന്‍ എനിക്ക് കഴിയാതെ പോയി അന്നൊക്കെ ഒന്നിനു പിറകെ ഒന്നായി സിനിമയില്‍ അഭിനയിക്കുക ഏന്നതല്ലാതെ സ്വന്തമായി ഡബ്ബ് ചെയ്യുന്നതിലൊന്നും ഞാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഞാന്‍ പോലുമറിയാതെ തന്നെ കഥാപാത്രങ്ങള്‍ക്ക് മറ്റുള്ളവരുടെ ശബ്ദം അങ്ങനെയാണ് വന്നത്. ഇത്ര ഘനഗംഭീരമായ ശബ്ദമുണ്ടായിട്ടും എന്തുകൊണ്ട് മറ്റുള്ളവരെ ക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിനു കൃത്യമായ ഒരു ഉത്തരം പറയാന്‍ എനിക്കു സാധിക്കുന്നില്ല. അതങ്ങനെ സംഭവിച്ചു എന്നു മാത്രം പറയാം.

ഇപ്പോള്‍ എനിക്കു പറ്റിയ പാളിച്ചകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. സ്വന്തമായി ഡബ്ബ് ചെയ്യാന്‍ അങ്ങനെയാണ് ഞാന്‍ തീരുമാനിച്ചത്. എതിരി, റാം, ബില്ല തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. മലയാളത്തില്‍ രാജമാണിക്യമായിരുന്നു ഒരു ഇടവേളക്ക് ശേഷം ഞാന്‍ സ്വന്തമായി ഡബ്ബ് ചെയ്ത ചിത്രം. ഇനിയുള്ള ചിത്രങ്ങളിലും സ്വന്തമായി ഡബ്ബ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

പുതിയ തലമുറയുടെ സിനിമ

അടുത്തിടെ ഞാന്‍ അഭിനയിച്ച അജിത്ത് നായകനായ ബില്ല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂര്‍ണമായും മലേഷ്യയിലായിരുന്നു. ഒരു മാസത്തോളം അജിത്തും, നയന്‍താരയും പ്രഭുവും അടങ്ങുന്ന വന്‍താരനിര എനിക്കൊപ്പമുണ്ടായിരുന്നു. വിഷ്ണുവര്‍ധനായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.
പുതിയ തലമുറയുടെ സിനിമ എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള സംവിധായകനാണ് വിഷ്ണുവര്‍ധനന്‍. ഷൂട്ടിംഗ് സമയത്ത് നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന പല സംഭവങ്ങളും ബില്ലയുമായി ബന്ധപ്പെട്ട് ഓര്‍മ്മയിലുണ്ട്. പക്ഷേ ആ അസ്വസ്ഥകളെല്ലാം വെറുതെയായിരുന്നുവെന്ന് സിനിമ കണ്ടപ്പോള്‍ ബോധ്യമായി. നല്ലയൊരു തിരക്കഥ കിട്ടിയാല്‍ അല്പമെങ്കിലും സിനിമ സെന്‍സുള്ള ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ചില സംവിധായകരുടെ രീതികള്‍ കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകും. പക്ഷേ എങ്ങനെയാണ് സിനിമ പൂര്‍ണമായും ഒരു സംവിധായകന്റെയായി മാറുന്നത് എന്നു പ്രതിഭാശാലികളായ ചില സംവിധായകര്‍ നമ്മെ പഠിപ്പിക്കും. ഇത്തരത്തിലുള്ള പുതുതലമുറയിലെ സംവിധായകരില്‍ ഒരാളാണ് വിഷ്ണുവര്‍ധനന്‍.
ഇരുപത്തിയഞ്ച് വര്‍ഷമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് നിസാര കാര്യമല്ല. പക്ഷേ ഇത്രയും വര്‍ഷം പല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടം കണ്ടിട്ടില്ലാത്ത ചില രീതികള്‍ വിഷ്ണുവര്‍ധനന്റെ സെറ്റില്‍ കണ്ടു.
എണ്‍പതുകളില്‍ ദക്ഷിണേഷ്യന്‍ സിനിമകളായിരുന്നു ഹിന്ദി ചിത്രങ്ങളേക്കാള്‍ കലാപരമായും സാങ്കേതിക പരമായും മുന്നില്‍ നിന്നിരുന്നതെങ്കില്‍ ഇന്ന് ഈ സ്ഥാനം ഹിന്ദി സിനിമകള്‍ക്ക് സ്വന്തമായി. ഹിന്ദി സിനിമകളിലെ ഓരോ താരങ്ങളുടെയും വേഷങ്ങള്‍ക്കും അവരുടെ മേക്കപ്പിനും വരെ ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഇതിനു javascript:void(0)കാരണമായി പലരും പറയുന്നത് ചിത്രത്തിന്റെ ബജറ്റ് ആണ്. ബോളിവുഡില്‍ ചിലവഴിക്കുന്ന പണം മലയാളത്തില്‍ പറ്റില്ലല്ലോ. പക്ഷേ പണത്തില്‍ മാത്രമല്ല കാര്യം. ഉള്ള ബജറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്. ചില സെറ്റുകളില്‍ മുഴുവന്‍ ആര്‍ഭാടമാണ്. ഫൈവ് സ്റാര്‍ ഹോട്ടലുകള്‍, വിഭവസമൃദ്ധമായ ഭക്ഷണം തുടങ്ങിയവയെല്ലാം കേമമായിരിക്കും. പക്ഷേ ടേക്കിംങ്ങ്സിന്റെ കാര്യത്തില്‍ ആ പണക്കൊഴുപ്പ് കാണില്ല.
ബില്ല ഒരു ബിഗ് ബജറ്റ് പടം തന്നെയായിരുന്നു. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിനു ചെലവഴിക്കുന്ന തുകയുടെ എത്രയോ ഇരട്ടിയാണ് അതിന്റെ ബജറ്റ്. പക്ഷേ പണം ശരിയായ കാര്യത്തിന് ഉപയോഗിക്കുക എന്നതിന്റെ ഉദാഹരണം കൂടിയായിരുന്ന ആ ചിത്രം. ബില്ല പുറത്തിറങ്ങിയതിനു ശേഷം എനിക്കു വന്ന ഫോണ്‍കോളുകള്‍ക്കും, ഇ മെയിലുകള്‍ക്കും കണക്കില്ല. എന്റെ സിനിമയിലെ പ്രകടനത്തിനൊപ്പം എനിക്കു കിട്ടയ ഒരു പ്രശംസ എന്റെ കോസ്റ്യൂമിനായിരുന്നു. ഇത്രയും വര്‍ഷത്തിനിടക്ക് എന്റെ ചിത്രം കണ്ടിട്ട് എന്റെ ഡ്രസ് നന്നായി എന്നു പറഞ്ഞ് ഇത്രയധികം കോളുകള്‍ എനിക്ക് വന്നിട്ടില്ല. ഒരു പെര്‍ഫക്ഷന്‍ ഉണ്ടായിരുന്നു സിനിമയില്‍ ഞാനിട്ട കോട്ടിനും സ്യൂട്ടിനുമെല്ലാം. കഥയോടു ചേര്‍ന്നു നില്ക്കുന്ന വേഷമാവണം എന്ന കാര്യത്തില്‍ വിഷ്ണുവര്‍ധനന്‍ പ്രത്യേകം നിര്‍ബന്ധം വെച്ചതുകൊണ്ടാണ് അതു നന്നായത്.
കൃത്യമായ പ്ളാനിങ്, കൂട്ടായ ചര്‍ച്ച, വിട്ടുവീഴ്ചയില്ലാത്ത സമീപനം ഇതൊക്കെ വിഷ്ണു വര്‍ധനന്റെ പ്രത്യേകതയാണെന്ന് എനിക്കു തോന്നുന്നു. ഒരു ഷോട്ടിലെ ഡയലോഗ് പത്തു തവണയെങ്കിലും വിവിധ ആംഗിളുകളില്‍ വിഷ്ണു ഷൂട്ട് ചെയ്യും. ആദ്യ ദിവസങ്ങളില്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്നെയും പ്രഭുവിനെയും പോലെ വര്‍ഷങ്ങളായി സിനിമാരംഗത്തുള്ളവര്‍ക്ക് ഇത് എന്തിനാണെന്ന് എന്ന് അത്ഭുതം തോന്നി. ഒരു തവണ ഒകെയായി എടുത്തതല്ലേ. വീണ്ടും എടുക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു ഞങ്ങളുടെ ചിന്ത. പക്ഷേ ഏതാണ് എല്ലാ സീനുകളും ഇങ്ങനെ പല തവണ ഷൂട്ട് ചെയ്ത ശേഷമാണ് വിഷ്ണുവര്‍ധനന്‍ ബില്ല രൂപപ്പെടുത്തിയത്. ഒടുവില്‍ ചിത്രം കണ്ടപ്പോള്‍ ഓരോ ഷോട്ടുകളുടെയും അവതരണം എന്നെ അത്ഭുതപ്പെടുത്തി.
ഒരു സ്ഥലത്ത് ഷൂട്ടിംഗ് നടത്തണമെങ്കില്‍ തലേന്നു തന്നെ വിഷ്ണുവും സംഘവും അവിടെയെത്തും. ആ ടീമില്‍ കലാസംവിധായകനും, കാമറമാനും, അസോസിയേറ്റ് ഡയറക്ടര്‍മാരും, സ്റില്‍ ഫോട്ടോഗ്രാഫറും എല്ലാമുണ്ടാവും. ഓരോ ഷോട്ടും എങ്ങനെയായിരിക്കണമെന്നും അതിന്റെ ഫ്രെയിം എങ്ങനെയായിരിക്കണമെന്നും താരങ്ങള്‍ എന്തു നിറമുള്ള വേഷം ധരിക്കണമെന്നുമടക്കം എല്ലാ കാര്യങ്ങളും കൂട്ടായി ചര്‍ച്ച ചെയ്താണ് അവര്‍ തീരുമാനിക്കുന്നത്.
നന്നായി ഹോംവര്‍ക്ക് നടക്കുമ്പോള്‍ സിനിമ കൂടുതല്‍ നന്നാവും. തമിഴ് സിനിമയിലെ പുതുനിര സംവിധായകര്‍ യുവത്വത്തിന്റെ പ്രതീകമാണ്. അവര്‍ സിനിമയെ പുതിയൊരു തലത്തിലേക്ക് മാറ്റിമറിക്കുന്നു.
അത്തരത്തിലുള്ള ഒരാളാണ് റാം എന്ന എന്റെ തമിഴ് ചിത്രത്തിന്റെ സംവിധാകനായ അമീര്‍. പരുത്തിവീരന്‍ എന്ന ചിത്രത്തിലൂടെ ഏറെ രാജ്യാന്തര അംഗീകാരം നേടിയെടുത്ത അമീറിലും ഈ അര്‍പ്പണബോധവും സാമര്‍ഥ്യവുമുണ്ട്. ഇതുവരെ ഒരു സിനിമാസെറ്റിലും കാണാത്ത കാഴ്ചകളായിരുന്നു അമീറിന്റെ സെറ്റിലും.

മമ്മൂട്ടി എന്ന മഹാനടന്‍

മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. 'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തുമ്പോള്‍ മമ്മുക്ക സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമായിട്ടേയുള്ളു. പക്ഷേ, അപ്പോള്‍ തന്നെ സിനിമയില്‍ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തുകഴിഞ്ഞിരുന്നു.
ഊട്ടിയില്‍ പഠിച്ചിരുന്നതിനാല്‍ കുറെ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച് ഞാന്‍ കേട്ടിരുന്നില്ല. നസീര്‍, മധു, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോള്‍ അറിവുണ്ടായിരുന്നുള്ളു.
നാട്ടില്‍ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു: ഫെയറിലാന്‍ഡ്. ഊട്ടിയില്‍ പോകുന്നതിനു മുന്‍പുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയന്‍ അഭിനയിച്ച 'അങ്ങാടി'യായിരുന്നു അവിടെ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ഹിറ്റ് വിജയമായതോടെ അതിന്റെ ആഘോഷത്തിന് ജയനും നസീറുമൊക്കെ നിലമ്പൂരില്‍ വന്നു. ഒരു സിനിമാതാരത്തെ നേരിട്ടുകാണുന്നത് അന്നാദ്യമായായിരുന്നു. അബുദാബിയിലും പിന്നീട് ഊട്ടിയിലുമൊക്കെ പഠനവുമായി പോയതോടെ മലയാള സിനിമയുമായി ഒരു പ്രേക്ഷകനെന്ന നിലയിലുള്ള ബന്ധവും അവസാനിച്ചു.
സ്കൂളില്‍ നാടകങ്ങളിലൊക്കെ ഞാന്‍ വേഷമിട്ടിട്ടുണ്ട്. മറ്റ് കലാപരിചയമൊന്നുമില്ല. എന്റെ ഡാഡിയുടെ പേര് അബ്ദുല്‍ റഹ്മാന്‍ എന്നായിരുന്നു. അബുദാബിയില്‍ സിവിള്‍ എന്‍ജിനിയറായി ജോലി നോക്കുകയായിരുന്നു അദ്ദേഹമപ്പോള്‍. അബുദാബിയില്‍ ജോലി തേടി പോകും മുന്‍പു വരെ കോഴിക്കോടന്‍ നാടകവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 'ജ്ജ് നല്ല മനുസനാവാന്‍ നോക്ക്' എന്ന നാടകത്തില്‍ അദ്ദേഹം നായകനായിരുന്നു. കലാലോകവുമായുള്ള എന്റെ ആകെയുള്ള ബന്ധവും ഡാഡിയുടെ ഈ നാടകപാരമ്പര്യമായിരുന്നു.
'കൂടെവിടെ'യുടെ സെറ്റിലേക്ക് ആദ്യം കടന്നുചെന്ന ദിവസം എനിക്കിപ്പോഴും നല്ല ഒാര്‍മയുണ്ട്. മമ്മൂക്ക കുടുംബസഹിതമായിരുന്നു ഷൂട്ടിങ്ങിന് എത്തിയിരുന്നത്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തുറിച്ചൊന്നു നോക്കി. 'ഇതാണോ പയ്യന്‍?' എന്ന മട്ടില്‍.
മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രത്തോടു ക്ഷുഭിതനായി സംസാരിച്ചുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോകുന്ന കോമ്പിനേഷന്‍ സീനാണ് ആദ്യമെടുത്തത്. മമ്മുക്കയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നതിനാല്‍ ഒരു പേടിയും കൂടാതെ എന്റെ ആദ്യ സീന്‍ ഞാന്‍ അഭിനയിച്ചു. 'ടോണ്ട് ടോക്ക് നോണ്‍സെന്‍സ്' എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും.
ആദ്യ ചിത്രത്തിന്റെ സെറ്റില്‍വച്ച് അത്രയൊന്നും അടുപ്പം ഞങ്ങള്‍തമ്മില്‍ രൂപപ്പെട്ടില്ല. ഒരു പുതിയ പയ്യന്‍ എന്നതില്‍ കവിഞ്ഞ് ഞാനന്ന് ഒന്നുമല്ല. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. ഒരോ ചിത്രം കഴിയുമ്പോഴും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. ഐ.വി. ശശിയുടെ കാണാമറയത്തായിരുന്നു ഞങ്ങള്‍ ഒരുമിച്ച രണ്ടാമത്തെ ചിത്രം. ആ ചിത്രത്തോടെയാണ് ശരിക്കും ഒരു താരമൂല്യമൊക്കെ എനിക്കു കിട്ടുന്നത്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, അടിയൊഴുക്കുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ തൊട്ടുപിന്നാലെ വന്നു.
സാജന്റെ 'തമ്മില്‍ തമ്മില്‍', ശശികുമാറിന്റെ 'എന്റെ കാണാക്കുയില്‍', സാജന്റെ തന്നെ 'എന്നു നാഥന്റെ നിമ്മി', കൊച്ചിന്‍ ഹനീഫയുടെ 'ആണ്‍കിളിയുടെ താരാട്ട്' തുടങ്ങിയ ചിത്രങ്ങളിലൊക്കെ എന്റെ കഥാപാത്രത്തെക്കാള്‍ ചെറിയ വേഷങ്ങളില്‍ ഒരു മടിയും കൂടാതെ മമ്മുക്ക അഭിനയിച്ചു.
തമിഴില്‍ തിരക്കായ ശേഷം മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമായിരുന്നു ഞാന്‍ അഭിനയിച്ചത്. ഐ.വി. ശശിയുടെ 'മുക്തി', ജി.എസ്. വിജയന്റെ 'ചരിത്രം' തുടങ്ങിയ ചിത്രങ്ങളില്‍ മമ്മുക്കയ്ക്കൊപ്പമായിരുന്നു അത്.
രഞ്ജിത്തിന്റെ 'ബ്ളാക്കി'ലൂടെ ഇപ്പോള്‍ തിരിച്ചുവന്നപ്പോഴും നായകനായി മമ്മുക്കയുണ്ടായിരുന്നു. ബ്ളാക്കില്‍ മമ്മുക്കയെ എതിര്‍ക്കുന്ന പൊലീസ് ഒാഫിസറായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടുന്ന സീനുണ്ടായിരുന്നു അതില്‍. രഞ്ജിത്ത് സീന്‍ പറഞ്ഞുതന്നപ്പോള്‍ എനിക്കൊരൂ മടി തോന്നി. മമ്മൂക്കയെ ചവിട്ടാനൊരു മടി. അതിനു ധൈര്യം തന്നതു മറ്റാരുമല്ല. സാക്ഷാല്‍ മമ്മുക്ക തന്നെ.
എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു; 'ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..' എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി.
'രാജമാണിക്യ'ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ ആദ്യമെനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. തിരിച്ചുവരവാണ്. നായകന്റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്റെ വേഷം എന്നൊരു ടെന്‍ഷന്‍. ആദ്യ ദിവസങ്ങളില്‍ എടുത്ത പല സീനുകളിലും മമ്മുക്കയുടെ പിറകില്‍ വെറുതെ നില്‍ക്കുക മാത്രമായിരുന്നു പണി.
തിരിച്ചുവരവില്‍ ഇത്തരമൊരു വേഷം ചെയ്യാന്‍ എനിക്കു മടി തോന്നി. റോള്‍ വേണ്ടെന്നു വച്ച് മടങ്ങിയാലോ എന്നുവരെ ആലോചിച്ചു.
സെറ്റില്‍ വച്ച് ഇക്കാര്യം മമ്മൂക്കയോടു പറഞ്ഞു. 'നിന്റെ പ്രതാപകാലത്ത്, എത്രയോ ചിത്രങ്ങളില്‍ ഞാനിതുപോലെ ചെറിയ വേഷങ്ങളില്‍ നിനക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക''-- ഇതായിരുന്നു മമ്മുക്കയുടെ മറുപടി.
പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മമ്മൂക്കയുടെ 'തിര്വന്തോരം' സ്റ്റൈലിലുള്ള ഡയലോഗ് പ്രസന്റേഷന്‍ ഹിറ്റായതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച ചിത്രമായി അതു മാറി. ആദ്യം പേടിച്ചതുപോലെയൊന്നുമായിരുന്നില്ല എന്റെ കഥാപാത്രവും. മമ്മൂക്കയുടെ ഇടപെടല്‍ കൂടിയുണ്ടോ എന്നറിയില്ല. ഡാന്‍സും സ്റ്റണ്ടുമൊക്കെയായി ഒന്നാന്തരമൊരു ഉപനായകവേഷം രാജമാണിക്യത്തിലൂടെ എനിക്കു കിട്ടുകയും ചെയ്തു.
മമ്മൂക്ക കഴിഞ്ഞാല്‍ എന്റെ ജ്യേഷ്ഠനായി സിനിമകളില്‍ കൂടുതല്‍ തവണ അഭിനയിച്ചിട്ടുള്ള നടന്‍ ലാലേട്ടനാണ്. ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ച് ഏഴോ എട്ടോ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇവര്‍ രണ്ടു പേരെയും പലപ്പോഴും ഞാന്‍ താരതമ്യപ്പെടുത്തി നോക്കിയിട്ടുണ്ട്. എന്റെ അന്നത്തെ കണ്ടത്തലുകള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.

ആദ്യ ബൈക്ക് യാത്രയും സത്യന്‍ ചിത്രവും

വിദേശത്തുള്ള സുഹൃത്തുക്കള്‍ വഴിയാണ് ഞാന്‍ ആ ബൈക്ക് സംഘടിപ്പിച്ചത്. 750 സിസിയുള്ള ഒരു യമഹ ആര്‍ഡി.
'കൂടെവിടെ' കഴിഞ്ഞപ്പോള്‍ ഒരു ഫിയറ്റ് വാങ്ങിയിരുന്നു. പക്ഷേ, അപ്പോഴും ബൈക്ക് ഒാടിക്കാന്‍ പഠിച്ചിരുന്നില്ല. രണ്ടാമത്തെ ചിത്രമായ 'കളിയില്‍ അല്‍പം കാര്യ'ത്തിന്റെ സംവിധായകന്‍ സത്യന്‍ അന്തിക്കാടായിരുന്നു. മറ്റൊരു വേഷത്തില്‍ മോഹന്‍ലാലുമുണ്ട്. ലാലേട്ടനൊപ്പമുള്ള എന്റെ ആദ്യ ചിത്രം.
ബൈക്ക് ഒാടിക്കാന്‍ പഠിക്കണമെന്നും പുതിയൊരെണ്ണം വാങ്ങാന്‍ കാശുണ്ടാക്കണമെന്നും മനസില്‍ കരുതിയിരുന്ന എന്നോടു സത്യേട്ടന്‍ വന്നു പറഞ്ഞു: ''ബൈക്ക് ഒാടിക്കനറിയില്ലെങ്കില്‍ പഠിക്കണം. ചിത്രത്തില്‍ ആവശ്യമായി വരും.''
സത്യേട്ടനു മനസു കൊണ്ടു നന്ദി പറഞ്ഞ് ഞാന്‍ ബൈക്ക് പഠനം ആരംഭിച്ചു. എന്റെ സമപ്രായക്കാരനും നിര്‍മാതാവിന്റെ മകനുമായ സാന്റിയുടെ രാജ്ദൂത് ബൈക്കിലായിരുന്നു പഠനം. വളരെ വേഗം ഞാന്‍ ബൈക്ക് എക്സ്പര്‍ട്ട് ആയി.
സത്യേട്ടനുമൊത്തുള്ള എന്റെ രണ്ടാമത്തെ ചിത്രമായപ്പോഴേക്കുമാണ് യമഹ 750 വാങ്ങുന്നതും അതില്‍ കയറി സഞ്ചാരം തുടങ്ങുന്നതും. സത്യേട്ടനുമായുള്ള നാലാമത്തെ ചിത്രത്തോടെ ആ മോഹം അവസാനിക്കുകയും ചെയ്തു. ആ കഥയാണു പറഞ്ഞുവരുന്നത്.
യഹമ വാങ്ങിയ ശേഷം എവിടെ ഷൂട്ടിങ്ങിനു പോയാലും ബൈക്കിലായി യാത്ര. ദീര്‍ഘദൂരയാത്രകളെങ്കിലും കാറില്‍ പോകാന്‍ സ്നേഹപൂര്‍വം നിര്‍ബന്ധിച്ചവരെയൊക്കെ ബൈക്കാണ് രസമെന്നു പറഞ്ഞ് ഞാന്‍ ധിക്കരിച്ചു. അങ്ങനെ കുറെക്കാലം പോയി. സത്യേട്ടന്റെ 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍' എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാകാന്‍ എറണാകുളത്തേക്കു പോയതും ഈ ബൈക്കില്‍ തന്നെ.
അങ്ങനെയൊരു ദിവസം ഷൂട്ടിങ് പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു. അതുകഴിഞ്ഞ് എല്ലാവരും തന്നെ മടങ്ങി. കോസ്റ്റ്യൂമര്‍ ഏഴുമലൈയെയും കൂടെ കൊണ്ടുപോകാന്‍ വേണ്ടി കുറച്ചുനേരം കൂടി ഞാന്‍ കാത്തുനിന്നു. ഒടുവില്‍ ഏഴുമലൈ വന്നു. ഞങ്ങള്‍ കൊച്ചിനഗരത്തിലേക്ക് വച്ചുപിടിച്ചു.
പുലര്‍ച്ചെ നാലിനടുത്തായി സമയം. റോഡില്‍ വളരെ അപൂര്‍വം വാഹനങ്ങള്‍ മാത്രം. വിദേശ ബൈക്കിന്റെ സുഖത്തില്‍ അതിവേഗം പാഞ്ഞുകൊണ്ടിരുന്ന ഞാന്‍ അറിയാതെ ഒരു നിമിഷം ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്‍പില്‍ ഡിവൈഡര്‍. വെട്ടിച്ചപ്പോള്‍ വണ്ടി പാളിമറിഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ തൊട്ടുമുന്നിലാണ് സംഭവം. പകല്‍ വല്ലതുമായിരുന്നെങ്കില്‍...ഒാര്‍ക്കാന്‍ കൂടി വയ്യ.
ഞാന്‍ എഴുന്നേറ്റു. പക്ഷേ, ഏഴുമലൈയെ കാണാനില്ല. രാത്രിയുടെ കൂരിരുട്ടില്‍ ഞാന്‍ ഏഴുമലൈയെ തിരഞ്ഞു. സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തില്‍ കണ്ടു, അല്‍പം മാറി ഏഴുമലൈ കിടക്കുന്നു. അരയ്ക്കു മുകളിലോട്ടു മാത്രമേ കാണാനുള്ളു.
വിറച്ചുവിറച്ചാണ് ഞാന്‍ അടുത്തു ചെന്നത്. ഒരു ഒാടയില്‍ കിടക്കുകയാണ് കക്ഷി. കുറെ വിളിച്ചിട്ടും ഏഴുമലൈ എഴുന്നേല്‍ക്കുന്നില്ല.
അടുത്തൊന്നും ആരുമില്ല. സിനിമാസംഘത്തെ അറിയിക്കാന്‍ ഫോണുമില്ല. ഏഴുമലൈയ്ക്ക് ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ കക്ഷി കണ്ണുതുറക്കുന്നില്ല. അദ്ദേഹത്തെ എടുത്തു കൊണ്ടു ഞാന്‍ നടന്നു. കുറെ മുന്നോട്ടു പോയി, അവിടെ ഏഴുമലൈയെ കിടത്തി തിരിച്ചുവന്നു ബൈക്കെടുക്കും. അതു തള്ളി അവിടം വരെയെത്തിക്കും. അങ്ങനെ കുറെദൂരം പോയി.
ഒരു കാര്‍ അതുവഴി വന്നത് അപ്പോഴാണ്. രണ്ടും കല്‍പിച്ചു ഞാന്‍ അതിന്റെ മുന്നില്‍ കയറിനിന്നു കൈകാട്ടി. കാര്‍ നിര്‍ത്തി. നോക്കിയപ്പോള്‍ അതില്‍ സത്യേട്ടന്‍. ഒരു ദൈവദൂതന്‍ വന്നതു പോലെയാണ് എനിക്കപ്പോള്‍ തോന്നിയത്.
സത്യേട്ടന്റെ കാറില്‍ കയറി നേരെ ആശുപത്രിയിലേക്ക്. ഏഴുമലൈ ഞെരുങ്ങുകയും മൂളുകയുമൊക്കെ ചെയ്യുന്നുണ്ട്. ''അണ്ണാ...പൊണ്ടാട്ടിയെ പാക്കണം'' എന്നു ഇടയ്ക്കിടെ വിളിച്ചുപറയുന്നുമുണ്ട്. ഇടയ്ക്ക് ഏഴുമലൈ വീണ്ടും ബോധം കെട്ടു. ശബ്ദം കേള്‍ക്കാതായപ്പോള്‍ എല്ലാവരും നിശ്ശബദ്മായി.
''കുഴപ്പമായോ...''സത്യേട്ടന്‍ ചോദിച്ചു.
എനിക്കും പേടിയായി. സീറ്റിന്റെ പിന്നില്‍ ഇരുന്ന ഞാന്‍ മടിയില്‍ കിടന്ന ഏഴുമലൈയുടെ കാലില്‍ അല്‍പം ശക്തിയായി തന്നെ ഒന്നു കുത്തിനോക്കി. അതേറ്റു.
''അണ്ണാ...' എന്നു വിളിച്ചുകൊണ്ട് ഏഴുമലൈ എഴുന്നേറ്റു. ആശുപത്രിയിലെത്തിയപ്പോള്‍ ഏഴുമലൈയ്ക്കു കുഴപ്പമൊന്നുമില്ല. ഞങ്ങളുടെ ശ്വാസം നേരെ വീണത് അപ്പോള്‍ മാത്രമായിരുന്നു.
ഏതായാലും ആ സംഭവത്തോടെ ബൈക്ക് ഞാന്‍ ഉപേക്ഷിച്ചു. പിന്നെയും എത്രയോ സിനിമകളില്‍ ബൈക്കില്‍ പറന്നു പാട്ടുപാടി ഞാന്‍ നടന്നുവെങ്കിലും.
നാലു ചിത്രങ്ങളില്‍ ഞാന്‍ സത്യേട്ടനൊപ്പം ജോലി ചെയ്തു. എന്നെ അദ്ഭുതപ്പെടുത്തിയ സംവിധായകനാണ് അദ്ദേഹം. ഇത്ര ശാന്തമായി, ബഹളങ്ങളില്ലാതെ, അനാവശ്യ ടെന്‍ഷനുകളില്ലാതെ എങ്ങനെ അദ്ദേഹം സിനിമയെടുക്കുന്നുവെന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്.
സത്യേട്ടന്റെ സെറ്റില്‍ കിട്ടുന്ന സ്വാതന്ത്യ്രവും സുഖവും മറ്റുപല സംവിധായകരുടെ സെറ്റിലും കിട്ടില്ല. ടെന്‍ഷന്‍ എന്ന് ഒരു സംഗതി വേണ്ടേ വേണ്ട. മാന്യനായ ഒരു മനുഷ്യന്‍. കൂടെവിടെ കഴിഞ്ഞ് ഞാനഭിനയിച്ചതു സത്യേട്ടന്റെ 'കളിയില്‍ അല്‍പം കാര്യ'ത്തിലായിരുന്നു. അതുകൊണ്ടു തന്നെ അഭിനയിക്കുന്നതോര്‍ത്തുള്ള ടെന്‍ഷന്‍ പൂര്‍ണമായി മാറിയിരുന്നില്ല. പക്ഷേ, സത്യേട്ടന്റെ അടുത്തെത്തിയതോടെ ടെന്‍ഷനെല്ലാം നീങ്ങി. കാലില്‍ കൊണ്ട ഒരു മുള്ള് എടുത്തുകളയുന്നതു പോലെ വളരെ ലളിതമായി ടെന്‍ഷന്‍ എന്നില്‍ നിന്നു പറിച്ചെടുത്ത് അദ്ദേഹം ദൂരെകളഞ്ഞു.
ഗള്‍ഫിലായിരുന്ന സമയത്ത്, ഞാന്‍ കരാട്ടെ പഠിച്ചിരുന്നു. സിനിമയില്‍ കയറിക്കഴിഞ്ഞപ്പോള്‍ എവിടെയെങ്കിലും ഇതൊന്നു പ്രയോഗിക്കണമെന്ന മോഹമായി. 'കളിയില്‍ അല്‍പം കാര്യ'ത്തില്‍ സ്റ്റണ്ട് ചെയ്യുന്ന സമയത്ത് പലപ്പോഴും ഞാന്‍ തന്നെ സ്റ്റണ്ട് മാസ്റ്ററായത് അങ്ങനെയാണ്. അതിനുള്ള സ്വാതന്ത്ര്യം സത്യേട്ടന്‍ തരികയും ചെയ്തു.
'അടുത്തടുത്ത്' എന്ന ചിത്രത്തിനു വേണ്ടിയാണ് സത്യേട്ടന്‍ പിന്നെ എന്നെ വിളിക്കുന്നത്. ലാലേട്ടനും ഈ ചിത്രത്തിലുമുണ്ടായിരുന്നു. അഹല്യയായിരുന്നു നായിക.
അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്നു പലരും ചോദിക്കാറുണ്ട്. അപ്പോഴെല്ലാം ഞാന്‍ പറയുന്ന സിനിമ സത്യേട്ടന്റെ ഗായത്രിദേവി എന്റെ അമ്മ'യാണ്. വളരെ ഇഷ്ടം തോന്നി അഭിനയിച്ച സിനിമായായിരുന്നു അത്. സീമചേച്ചിയും ഗോപിയേട്ടനുമൊക്കെയായിരുന്നു മറ്റു വേഷങ്ങളില്‍.
ആദ്യമായി എനിക്കൊരു ടൈറ്റില്‍ കഥാപാത്രത്തെ കിട്ടുന്നതും സത്യേട്ടനായിരുന്നു. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍'. സിദ്ദിഖ് ലാല്‍ ടീമെഴുതിയ ആദ്യ സ്ക്രിപ്റ്റ് കൂടിയായിരുന്നു ചിത്രത്തിന്റേത്. വ്യത്യസ്തമായ കഥയുമായി എത്തിയ ഈ ചിത്രം തരക്കേടില്ലാത്ത വിജയവു നേടി.
ഒരു സംവിധായകന്‍ എന്നതിനൊപ്പം ഒരു നല്ല മനുഷ്യനെന്ന നിലയില്‍ കൂടിയാണ് സത്യേട്ടനെ ഞാന്‍ ബഹുമാനിച്ചിരുന്നത്. അദ്ദേഹം ഒരു ഗാനരചയിതാവു കൂടിയാണെന്ന് ഞാന്‍ കേട്ടിരുന്നു. കളിയില്‍ അല്‍പം കാര്യത്തിലെ 'മനതാരിലെന്നും പൊന്‍കിനാവും കൊണ്ടുവാ...' എന്ന പാട്ട് അദ്ദേഹം എഴുതിയതായിരുന്നു.
പക്ഷേ, എനിക്കേറ്റവും ഇഷ്ടമുള്ള മലയാള ഗാനങ്ങളിലൊന്ന് എഴുതിയതു സത്യേട്ടനാണെന്നു ഞാന്‍ പിന്നീടാണറിഞ്ഞത്.
''ഒരു നിമിഷം തരൂ...നിന്നിലലിയാന്‍
ഒരു യുഗം തരൂ...നിന്നെയറിയാന്‍
നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം...''
ഇപ്പോള്‍ സത്യേട്ടനെക്കുറിച്ച് എഴുതുമ്പോഴും എന്റെ മനസില്‍ ഈ പാട്ടാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു കടന്നുവരുന്നത്.

ഭരതേട്ടനെ ഒാര്‍ക്കുമ്പോള്‍...

ബോണ്‍ ആക്ടര്‍ എന്നൊക്കെ പറയില്ലേ. എനിക്ക് അങ്ങനെ ജന്മനായുള്ള അഭിനയസിദ്ധിക്കളൊന്നുമില്ലെന്ന് എനിക്കു നന്നായി അറിയാം. ഞാന്‍ അഭിനയം പഠിക്കുകയായിരുന്നു. എന്റെ സംവിധായകരില്‍ നിന്ന്, മുതിര്‍ന്ന താരങ്ങളില്‍ നിന്ന്, എന്റെ സഹനടന്‍മാരില്‍ നിന്ന്...
എന്നെ ഒരു നടനാക്കി രൂപപ്പെടുത്തിയെടുത്തതില്‍ ഇവര്‍ക്കൊക്കെ വലിയ പങ്കുണ്ട്. അതില്‍തന്നെ പത്മരാജന്‍, ഭരതന്‍ എന്നീ പേരുകള്‍ മറക്കാനാവില്ല. പപ്പേട്ടനെപ്പോലെ തന്നെ എന്നെ ഇക്കാര്യത്തില്‍ ഏറെ സഹായിച്ചയാളാണു ഭരതേട്ടന്‍.
പല കാര്യങ്ങളിലും പപ്പേട്ടനും ഭരതേട്ടനും ഒരു പോലെയാണ്. സിനിമയുടെ പ്രമേയത്തിലും അവതരണത്തിലുമൊക്കെ ഒരു ഭരതന്‍, അല്ലെങ്കില്‍ പത്മരാജന്‍ ടച്ച് എപ്പോഴും ഉണ്ടാവും. പക്ഷേ, സെറ്റില്‍ രണ്ടുപേരും രണ്ടുതരത്തിലാണ്.
കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വച്ചാണ് ഞാന്‍ ഭരതേട്ടനെ ആദ്യമായി കാണുന്നത്. 'ഇത്തിരപ്പൂവേ ചുവന്ന പൂവേ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത് അങ്ങനെയാണ്. എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു അത്.
മധുസാറും മമ്മൂക്കയും ശോഭനയുമൊക്കെ ഈ ചിത്രത്തിലുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ നട്ടെല്ല് എന്റെ കഥാപാത്രമായിരുന്നു. നിലമ്പൂരില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. എന്റെ നാട്ടില്‍ വച്ചുതന്നെ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍.
സിനിമാസെറ്റില്‍ ഭരതേട്ടന്‍ എപ്പോഴും വളരെ കൂളാണ്. തമാശകളൊക്കെ പറഞ്ഞ്, നമ്മളെ ഒരു പ്രത്യേക മൂഡിലേക്ക് കൊണ്ടുവരും. നമ്മുടെ വീട്ടില്‍ നടക്കുന്ന ഒരു സംഭവം പോലെ സിനിമയുടെ കഥ നമുക്ക് അനുഭവപ്പെടും.
ഒരു വീട്ടില്‍ തന്നെയായിരുന്നു ഏതാണ്ട് മുപ്പതു ദിവസത്തോളം ഇത്തിരൂപ്പൂവേ ചുവന്ന പൂവേയുടെ ഷൂട്ടിങ്. എല്ലാവരും ഒന്നിച്ചിരുന്ന് തമാശകള്‍ പറയും, ഒന്നിച്ചു ഭക്ഷണം കഴിക്കും. നമ്മുടെ സീനുകള്‍ ഷൂട്ട് ചെയ്തു കഴിഞ്ഞാലും ഹോട്ടല്‍ റൂമിലേക്ക് പോകാതെ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കും. ഹോട്ടലില്‍ പോയി ബോറടിച്ച് ഇരിക്കുന്നതിലും എത്രയോ നല്ലതാണ് ഭരതേട്ടന്റെ സെറ്റില്‍ ആ കുടുംബാന്തരീക്ഷത്തില്‍ ഇരിക്കുന്നത്.
എനിക്ക് ഒത്തിരി പ്രശംസ കിട്ടിയ ചിത്രങ്ങളിലൊന്നായിരുന്നു ഭരതേട്ടന്റെ 'ചിലമ്പ്'. ശോഭനയായിരുന്നു ഈ ചിത്രത്തിലും എന്റെ നായിക. ബാബു ആന്റണി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ചിലമ്പ്.
കരാട്ടെക്കാരനായ ബാബു ആന്റണിയുടെ കഥാപാത്രവുമായി കളരി അഭ്യാസിയായ ഞാന്‍ ഏറ്റമുട്ടുന്ന സീനുകള്‍ പടത്തിലുണ്ട്. കളരി ഗുരുവിനെ കൊണ്ടുവന്ന് എനിക്കു പരിശീലനം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ഭരതേട്ടന്‍ ചെയ്തിരുന്നു. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെ തന്നെ ഞാന്‍ കളരിപഠിക്കാനും തുടങ്ങി.
ഭരതേട്ടന്‍ സ്വന്തമായി നിര്‍മിച്ച ചിത്രം കൂടിയായിരുന്നു ചിലമ്പ്. കഥ രൂപമായപ്പോള്‍ തന്നെ ഭരതേട്ടന്‍ എന്നെ വിളിച്ചുപറഞ്ഞു: ''നല്ലൊരു കഥയുണ്ട്. നമുക്ക് ചെയ്യാം.''
ആ വേഷം ചെയ്യാന്‍ മറ്റുപല നടന്‍മാരും ആഗ്രഹിച്ചിരുന്നു. പലരും ഭരതേട്ടനോടു നേരിട്ടു ചോദിക്കുകയും ചെയ്തു. പക്ഷേ, എന്നെ മാറ്റി മറ്റൊരാളെ വയ്ക്കുന്നതിനെക്കുറിച്ച് ഭരതേട്ടന്‍ ചിന്തിച്ചുപോലുമില്ല.
ഭരതേട്ടനെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിരിതൂകി നില്‍ക്കുന്ന ആ മുഖമാണ് മനസില്‍ തെളിഞ്ഞുവരുന്നത്. ദേഷ്യപ്പെടുന്ന ഒരു മുഖം അദ്ദേഹത്തിന്റേതായി ഞാന്‍ കണ്ടിട്ടില്ല. ഷോട്ടെടുക്കും മുന്‍പ് എങ്ങനെവേണമെന്ന് ഭരതേട്ടന്‍ അഭിനയിച്ചുതന്നെ കാണിച്ചുതരും. ഡയലോഗ് പ്രസന്റേഷന്‍ എങ്ങനെ വേണമെന്നു പറഞ്ഞുതരും. ശബ്ദവ്യത്യാസമൊക്കെ വരുത്തി അത് ഭരതേട്ടന്‍ അഭിനയിച്ചു കാണിച്ചുതരുമായിരുന്നു.
നടന്‍മാരുടെ മനസു കൂടിയ കണ്ടിട്ടായിരുന്നു അദ്ദേഹം സിനിമ പ്ളാന്‍ ചെയ്തിരുന്നതും ഷോട്ടുകളെടുത്തിരുന്നതും. നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്ന പ്രകടനം വന്നില്ലെങ്കിലും ഭരതേട്ടന്‍ ക്ഷുഭിതനാവില്ല. മറ്റു പല സംവിധായകരും അതോടെ അസ്വസ്ഥരാകും. അതോടെ നമ്മുടെ ടെന്‍ഷനും കൂടും. അഭിനയം കൂടുതല്‍ മോശമാവുകയാവും അപ്പോള്‍ സംഭവിക്കുക. ഭരതേട്ടന് ഇതറിയാമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം സന്ദര്‍ഭങ്ങള്‍ അദ്ദേഹം സെറ്റില്‍ ഒഴിവാക്കാന്‍ ശ്രമിച്ചു.
പപ്പേട്ടനെപ്പോലെ തന്നെ ഭരതേട്ടനും എന്നോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. മറ്റുള്ളവരോടു പെരുമാറുന്നപോലെയായിരുന്നില്ല എന്നോട്. ഒരു വാത്സല്യം. ഒരു സോഫ്റ്റ് കോര്‍ണര്‍. ഒരു നടനായല്ല, മകനായാണ് എന്നെ കണ്ടിരുന്നത്. ആ ഒരു ബഹുമാനം ഭരതേട്ടനോടു ഞാനും കാണിച്ചിരുന്നു.
മദ്രാസില്‍ ഭരതേട്ടന് ഒരു പ്ളോട്ടുണ്ടായിരുന്നു. അവിടെവച്ചായിരുന്നു 'ചിലമ്പി'ന്റെ പാട്ടുസീനുകള്‍ ചിത്രീകരിച്ചത്. ഒരു ദിവസം ഷൂട്ടിങ്ങിനെ മഴ തടസപ്പെടുത്തി. മറ്റു സംവിധായകരെ പോലെ മഴയെ പഴിക്കുവാനോ ടെന്‍ഷനടിക്കാനോ ഒന്നും ഭരതേട്ടന്‍ നിന്നില്ല. ''ഇപ്പോള്‍ വരാ'മെന്നു പറഞ്ഞ് അദ്ദേഹം പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ കുറെ ഇളനീരുമായി അദ്ദേഹമെത്തി. എല്ലാവരും അത് പങ്കുവച്ചു കഴിച്ചു. ഈ ഒരു സമീപനമായിരുന്നു ഭരതേട്ടന്റേത്.
ഭരതേട്ടനും പപ്പോട്ടനും എഃ്നെ കാണുന്ത് ഒരു നടനെ കാണുന്ന പോലെയായിരുന്നില്ല. ഒരു മകനോടെന്ന പോലുള്ള വാത്സല്യമായിരുന്നു അവര്‍ക്ക് എന്നോട്. മറ്റുള്ളവരോടു പെരുമാറുന്ന പോലെയായിരുന്നില്ല എന്നോടുള്ള ഇടപെടലും.
'ഇത്തിരിപ്പൂവേ ചൂവന്ന പൂവേ'യില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം ഭരതേട്ടന്‍ എന്നെ മുറിയിലേക്ക് വിളിച്ചു. 'ഋഷിശ്രംഗന്‍' എന്നൊരു സിനിമ അദ്ദേഹം ചെയ്യുന്നുവെന്നു പറഞ്ഞ് അതിലെ നായകവേഷം ചെയ്യാന്‍ ആവശ്യപ്പെട്ടു. സന്തോഷത്തോടെ ഞാനതു സമ്മതിച്ചു. പക്ഷേ, മറ്റുപലകാരണങ്ങള്‍ കൊണ്ടു ചിത്രം നീണ്ടുനീണ്ടു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം ഭരതേട്ടന്‍ തന്നെ 'വൈശാലി' എന്ന പേരില്‍ ആ ചിത്രം ചെയ്തു. പക്ഷേ, എന്തുകൊണ്ടോ അപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചില്ല. ഒരുപക്ഷേ, അപ്പോഴേക്കും ഞാനൊരു അറിയപ്പെടുന്നതാരമായി കഴിഞ്ഞിരുന്നു എന്നതുകൊണ്ടാവാം. ഒരു പുതുമുഖം തന്നെ ആ വേഷം ചെയ്യണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
ഭരതേട്ടന്‍ എനിക്കായി ഒരുക്കിവച്ച ആ നല്ല വേഷം നഷ്ടമായതിന്റെ വിഷമം ഇപ്പോഴും എന്നില്‍ ബാക്കികിടപ്പുണ്ട്.

പ്രിയ ഗുരുനാഥാ വിട...

പത്മരാജന്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍...?
ഒട്ടുമിക്ക അഭിമുഖങ്ങളിലും ഇപ്പോള്‍ ഞാന്‍ നേരിടുന്ന ഒരു ചോദ്യമാണിത്. ഞാന്‍ തന്നെ പലപ്പോഴും ആലോചിച്ചിട്ടുള്ള കാര്യം.
ശരിയാണ്. പപ്പേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും എനിക്കു നല്ല അവസരങ്ങള്‍ തരുമായിരുന്നു. പക്ഷേ, എനിക്കു വേണ്ടി മാത്രം സിനിമയെടുക്കുന്ന ആളൊന്നുമല്ലല്ലോ അദ്ദേഹം. കഥാപാത്രത്തിനു യോജിക്കുന്ന താരങ്ങളെ മാത്രമാണ് അദ്ദേഹം വിളിച്ചിരുന്നത്. നടനല്ല, കഥാപാത്രമാണു വലുതെന്ന് വിശ്വസിച്ചിരുന്ന സംവിധായകനായിരുന്നു അദ്ദേഹം.
'കൂടെവിടെ'യില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കുന്നതിനായി അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ചെന്നു നിന്നത് എനിക്കിപ്പോഴും നല്ല ഒാര്‍മയുണ്ട്. സ്ക്രിപ്റ്റില്‍ വായിച്ചു സീന്‍ പ്ളാന്‍ ചെയ്യുകയോ മറ്റോ ആയിരുന്നു അദ്ദേഹം. എന്നെ സൂക്ഷിച്ചുനോക്കി. ''താടി വടിക്കരുത്.''- ഇത്രയും മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
രവി പുത്തൂരാന്‍ എന്ന കഥാപാത്രമാകാന്‍ മറ്റൊരു കുട്ടി എത്തിയിരുന്നു. ചില സീനുകള്‍ അയാളെ വച്ച് പപ്പേട്ടന്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. പിന്നെ എന്തുകൊണ്ടോ അയാളെ മാറ്റി.
അങ്ങനെയാണ് ഞാന്‍ വീണ്ടും പപ്പേട്ടന്റെ മുന്നിലെത്തുന്നത്.
''നീ രവി പുത്തൂരാനാകുന്നു...എന്താ..?'' - പപ്പേട്ടന്‍ ചോദിച്ചു.
പപ്പേട്ടന്റെ മുന്‍ ചിത്രമായ 'ഒരിടത്തൊരു ഫയല്‍വാനില്‍' നായകനായത് റഷീദ് എന്നു പേരുള്ള ഒരു നടനായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, 'റഷീന്‍' എന്ന പേരു വേണ്ട എന്നു പപ്പേട്ടന്‍ പറഞ്ഞു.
''റഷീന്‍ റഹ്മാന്‍' എന്ന പേരില്‍ നിന്ന് റഷീന്‍ കളയാം. റഹ്മാന്‍ മതി.''- പപ്പേട്ടന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ റഹ്മാന്‍ മാത്രമായി.
മമ്മൂട്ടിയും സുഹാസിനിയും ഞാനും ഉള്‍പ്പെടുന്ന ഒരു സീനാണ് പപ്പേട്ടന്‍ ആദ്യമായി എടുത്തത്. മമ്മൂക്ക അന്ന് സിനിമയില്‍ അറിയപ്പെടുന്ന താരമായിക്കഴിഞ്ഞു. പക്ഷേ, മമ്മൂട്ടി എന്നൊരു നടനെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു. വല്ലപ്പോഴും ഇംഗീഷ് സിനിമകള്‍ കാണുന്നതല്ലാതെ അക്കാലത്ത് ഞാന്‍ മലയാള സിനിമകളൊന്നും കണ്ടിരുന്നില്ല. കാണാന്‍ അവസരമില്ലായിരുന്നു എന്നതാണ് ശരി. ഊട്ടിയിലെ തിയറ്ററുകളിലൊക്കെ തമിഴ് ചിത്രങ്ങള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്.
പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് നേരെ സെറ്റിലേക്കു വരികയായിരുന്നു ഞാന്‍. സുഹാസിനി അഭിനയിക്കുന്ന കഥാപാത്രമായ ടീച്ചറുടെ വീട്ടില്‍ വച്ചു മമ്മൂട്ടിയോടു 'ഡോണ്ട് ടോക് നോണ്‍സെന്‍സ്' എന്നു പറഞ്ഞു ദേഷ്യപ്പെട്ട് പുറത്തേക്കിറങ്ങിപ്പോകുന്ന സീനായിരുന്നു ഞാന്‍ അഭിനയിക്കേണ്ടത്.
പപ്പേട്ടന്‍ എങ്ങനെ അഭിനയിക്കണമെന്നും എന്താണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും വ്യക്തമായി അഭിനയിച്ചു കാണിച്ചു തന്നു. എനിക്ക് കാര്യമായ ടെന്‍ഷനൊന്നുമില്ലായിരുന്നു. പപ്പേട്ടന്‍ പറഞ്ഞുതന്നതു പോലെ തന്നെ ഞാന്‍ അഭിനയിച്ചു. ടേക്ക് ഒകെയായി. അതോടെ എനിക്കു പൂര്‍ണ ധൈര്യമായി.
മകനോടുള്ള വാത്സല്യമായിരുന്നു പപ്പേട്ടന് എന്നോട്. ഷൂട്ടിങ്ങില്ലാത്ത സമയങ്ങളില്‍ പോലും എന്നെ അടുത്തുവിളിച്ചിരുത്തി വരാനിരിക്കുന്ന സീനുകള്‍ പറഞ്ഞു മനസിലാക്കി തരും. അഭിനയത്തിന്റെ സൂഷ്മമായ തലങ്ങള്‍ പോലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ടേക്ക് ഒാക്കെയായില്ലെങ്കില്‍ വീണ്ടും പറഞ്ഞുതരും. അദ്ദേഹത്തിന് ആവശ്യമുള്ളതു കിട്ടുന്നതു വരെ അതു തുടരും. അതെല്ലാം അതേപടി നമ്മില്‍ നിന്നു പുറത്തെടുപ്പിക്കും.
സെറ്റില്‍ ശബ്ദമുയര്‍ത്തി ദേഷ്യപ്പെടുകയൊന്നുമില്ല. പക്ഷേ, ദേഷ്യം വന്നാല്‍ അദ്ദേഹത്തിന്റെ മുഖം കണ്ടാല്‍ എല്ലാവര്‍ക്കും മനസിലാവും. എനിക്ക് ഒരിക്കലും അങ്ങനെയൊരു മുഖം അദ്ദേഹത്തില്‍ നിന്നു കാണേണ്ടിവന്നിട്ടില്ല. അത് എന്നോടുള്ള പ്രത്യേക വാത്സല്യം കൊണ്ടുതന്നെയാണെന്ന് എനിക്കു തോന്നുന്നു.
കൂടെവിടെയ്ക്കു ശേഷം 'അരപ്പട്ട കെട്ടിയ ഗ്രമം' എടുത്തപ്പോള്‍ അദ്ദേഹം എന്നെ വിളിച്ചു. പക്ഷേ, എന്തുകൊണ്ടോ അവസാനം ആ വേഷം ചെയ്തത് അശോകനായിരുന്നു. കഥാപാത്രത്തിനു കുറച്ചുകൂടി യോജിക്കുക അശോകനാണെന്ന് അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവും.
പപ്പേട്ടന്റെ കൂടെ മൂന്നു ചിത്രങ്ങളില്‍ കൂടി ഞാന്‍ അഭിനയിച്ചു. ആദ്യമായി എനിക്കൊരൂ പൂര്‍ണ നായകവേഷം തന്നതും പപ്പേട്ടനായിരുന്നു. 'പറന്ന് പറന്ന് പറന്ന്' ആയിരുന്നു ആ ചിത്രം. ഐ. വി. ശശിയുടെ 'കാണാമറയത്തി'ലേക്ക് എന്നെ വിളിച്ചതും പപ്പേട്ടന്‍ പറഞ്ഞിട്ടായിരുന്നു. അദ്ദേഹമായിരുന്നല്ലോ അതിന്റെ തിരക്കഥ. 'കരിയിലക്കാറ്റു പോലെ'യാണ് പിന്നെ ഞാന്‍ ചെയ്ത പത്മരാജന്‍ സിനിമ. മമ്മൂക്കയും ലാലേട്ടനും ആ ചിത്രത്തിലുണ്ടായിരുന്നെങ്കിലും എനിക്കു മികച്ച വേഷമായിരുന്നു.
പപ്പേട്ടന്‍ മരിക്കുമ്പോള്‍ മദ്രാസില്‍ ഏതോ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ഞാന്‍. ഒരു നിമിഷം ഞാന്‍ തരിച്ചുനിന്നു പോയി. എന്റെ അപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എന്തെഴുതണമെന്ന് എനിക്കറിയില്ല. പപ്പേട്ടനെ കണ്ടിട്ടു തന്നെ നാളുകളായി. ഫോണ്‍ വിളിയോ മറ്റു ബന്ധങ്ങളോ ഒന്നുമില്ല. പക്ഷേ, എന്നിട്ടും ഏറ്റവും അടുത്ത ഒരാള്‍ മരിച്ചുപോകുമ്പോള്‍ തോന്നുന്ന പോലെ ഒരു അനാഥത്വം എനിക്ക് അനുഭവപ്പെട്ടു.
മമ്മൂട്ടിയും സൈനുദ്ദീനും അന്ന് മദ്രാസിലുണ്ടായിരുന്നു. പപ്പേട്ടനെ അവസാനമായി കാണാന്‍ നാട്ടിലേക്ക് വരുമ്പോള്‍ അവരും ട്രെയിനിലുണ്ടായിരുന്നു.
ട്രെയിനിലിരിക്കുമ്പോള്‍ പപ്പേട്ടനെ അവസാനമായി കണ്ട ദൃശ്യങ്ങള്‍ മനസില്‍ മായാതെ നിന്നു. മൂന്നാംപക്കത്തിന്റെ സെറ്റില്‍ വച്ചായിരുന്നു അവസാന കാഴ്ച. ആ ചിത്രത്തില്‍ ജയറാമായിരുന്നു നായകന്‍. നായകന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു എനിക്ക്.
പപ്പേട്ടന്‍ എന്നോടു പറഞ്ഞു: ''നിന്റെ വേഷം ചെറുതാണെന്ന് ഒാര്‍ത്ത് വിഷമിക്കണ്ട. ഇനിയും അവസരങ്ങളില്ലേ. ശരിയാക്കാം.''
ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എത്ര ചെറിയ കഥാപാത്രമാണെങ്കിലും പപ്പേട്ടന്‍ പറഞ്ഞാല്‍ ഞാന്‍ അഭിനയിക്കും. അത് അദ്ദേഹത്തിനുമറിയാം.
പക്ഷേ, എനിക്കു തന്നെ വാക്ക് പാലിക്കാന്‍ നില്‍ക്കാതെ, രവി പുത്തൂരാനെ പോലെ ഒരു നല്ല കഥാപാത്രത്തെക്കൂടി എനിക്കു തരാതെ, അദ്ദേഹം പോയി. ഗന്ധര്‍വലോകത്തേക്ക്...

(തുടരും.)

റഷീന്‍ എന്ന റഹ്മാന്‍

ഇതൊരു ആത്മകഥയൊന്നുമല്ല. ആത്മകഥയെഴുതാനുള്ള അനുഭവസമ്പത്തും സമയവുംപ്രായവുമെത്തിയിട്ടില്ല. കളിയും ചിരിയും കുറുമ്പുമൊക്കെയായി കടന്നുപോയ വര്‍ഷങ്ങളില്‍ നിന്നു ചില രസമുള്ള അനുഭവങ്ങള്‍ മാത്രം ഒാര്‍ത്തെടുക്കാനുള്ള ഒരു ശ്രമം.
നിന്നു തിരിയാന്‍ സമയമില്ലാതെ സെറ്റുകളില്‍ നിന്നു സെറ്റുകളിലേക്ക് ഒാടിക്കൊണ്ടിരുന്ന കാലത്ത് സിനിമാവാരികകളിലെ ഗസിപ്പു കോളങ്ങളില്‍ എന്റെ കഥകളായിരുന്നു അധികവും. രോഹിണി, ശോഭന, സിത്താര അങ്ങനെ എന്റെ നായികമാരായിട്ടുള്ളവരെല്ലാം അത്തരം സാങ്കല്‍പിക പ്രണയ ഗോസിപ്പുകളില്‍ എനിക്കൊപ്പം വന്നുപോയി.
മലയാളത്തില്‍ നിന്നു മെല്ലെ അകന്നു തമിഴിലേക്കും തെലുങ്കിലേക്കും കടക്കേണ്ടിവന്നപ്പോള്‍ അവിടെയും അതു തന്നെയായിരുന്നു സ്ഥിതി. നിറയെ ഗോസിപ്പുകള്‍. എന്റെ പ്രണയകഥകള്‍ ഞാന്‍തന്നെ വായിച്ച് അറിയേണ്ട അവസ്ഥ. പലതും ഞാന്‍ കണ്ടില്ലെന്നു നടിച്ചു. മറ്റുപലതും വായിച്ചു ചിരിച്ചു. ഇപ്പോള്‍ ഒാര്‍ക്കുമ്പോള്‍ വീണ്ടും ചിരി വരുന്നു.
വര്‍ഷങ്ങള്‍ എത്രവേഗമാണു കടന്നുപോയത്. കളിയും ചിരിയും കുറുമ്പുമൊക്കെയായി കടന്നുപോയ ഇരുപത്തിനാലു വര്‍ഷങ്ങള്‍. നൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നല്ലാതെ ആ ചിത്രങ്ങളുടെ എല്ലാം പേരുകള്‍ ഒാര്‍ത്തെടുക്കാന്‍ പോലും എനിക്കു കഴിയുന്നില്ല. ഒന്നും ഞാന്‍ കുറിച്ചുവച്ചിട്ടുമില്ല.
എന്റെ അഭിനയജീവിതത്തിന്റെ പിന്നിലേക്ക് തിരഞ്ഞു നോക്കുമ്പോള്‍ എനിക്കു അഭിമാനം തോന്നുന്നു. ആദ്യചിത്രത്തിലെ അഭിനയത്തിനു തന്നെ സംസ്ഥാന അവാര്‍ഡ് കിട്ടിയതു ചെറിയ കാര്യമല്ലല്ലോ. പത്മരാജന്‍, ഭരതന്‍, കെ.എസ്. സേതുമാധവന്‍, കെ. ബാലചന്ദ്രര്‍ തുടങ്ങിയ മഹാസംവിധായകരുടെ കീഴില്‍ അഭിനയിച്ചതും ശിവാജി ഗണേശന്‍, പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ അഭിനയപ്രതിഭകള്‍ എനിക്കൊപ്പം വേഷമിട്ടതും അഭിമാനിക്കാവുന്ന നേട്ടം തന്നെയല്ലേ? ആണെന്നാണ് എന്റെ വിശ്വാസം.
സിനിമയില്‍ ഇത്രയൊക്കെ എനിക്കു നേടാന്‍ കഴിഞ്ഞത് എങ്ങനെയാണെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചുനോക്കിയിട്ടുണ്ട്. അപ്പോഴെല്ലാം അതിനു കാരണക്കാരനായി ഒരേയൊരു പേരാണ് മനസില്‍ ഒാടിയെത്തുന്നത്. പത്മരാജന്‍ എന്ന പപ്പേട്ടന്‍. ഒരിക്കലും മറക്കാനാവാത്ത എന്റെ പ്രിയപ്പെട്ട ഗുരുനാഥന്‍.
പപ്പേട്ടനെ പറ്റി ഒാര്‍ക്കുമ്പോള്‍ മനസ് ഇരുപത്തിനാലു വര്‍ഷം പിന്നിലേക്കു പോകുകയാണ്. ഊട്ടിയിലെ റെക്സ് സ്കൂളില്‍ അവസാന വര്‍ഷം വിദ്യാര്‍ഥിയായിരുന്ന റഷീന്‍ റഹ്മാന്‍ എന്ന ബാലനിലേക്ക്....
സ്കൂളിലെ എന്റെ അവസാന അധ്യയന ദിവസമായിരുന്നു അന്ന്. അവധിക്കാലം തുടങ്ങാന്‍ പോകുകയാണ്. കുറെ നാളുകള്‍ ഒന്നിച്ച് അടികൂടിയും കളിച്ചും ചിരിച്ചും കളിച്ചിരുന്ന ഒരുപറ്റം കൂട്ടുകാരോട് താത്കാലികമായെങ്കിലും വിട ചൊല്ലുന്ന ദിവസം. വീടുകളിലേക്കു പോകുന്നതിന്റെ ആഹ്ളാദം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പക്ഷേ, അതിനിടയിലും ഒരു നൊമ്പരം പോലെ യാത്ര പറയുന്നതിന്റെ വേദന.
ഒരു അവസാന സംഘംചേരലിനു ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു. അടുത്ത കൂട്ടുകാരുമായി അന്നു വൈകിട്ട് ഞാന്‍ ഊട്ടി മുഴുവന്‍ കറങ്ങി. രാത്രി വൈകി ഒരു സിനിമ കൂടി കണ്ടാണ് ഞങ്ങള്‍ തിരിച്ചുമുറിയിലെത്തിയത്.
ഊട്ടിയിലെ സ്കൂളില്‍ ഫുട്ബോള്‍ ടീമിന്റെ നായകനായിരുന്നു ഞാന്‍. ദീര്‍ഘദൂര ഒാട്ടമല്‍സരങ്ങളിലും ഞാന്‍ പങ്കെടുത്തിരുന്നു. അറിയപ്പെടുന്ന ഒരു സ്പോര്‍ട്സ് താരമാകുന്നതായി ഞാന്‍ സങ്കല്‍പിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ, ഒരു സിനിമാതാരമാകുന്നത് എന്റെ രാത്രി സ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നു; അന്ന് ആ ദിവസം വരെ.
പിറ്റേന്ന് പുലര്‍ച്ചെ ഞാന്‍ ഉറക്കമുണര്‍ന്നത് ഒരു സിനിമാസ്വപ്നവുമായായിരുന്നു. പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുമെന്നാണല്ലോ. അന്ന് ഞാന്‍ കണ്ട സ്വപ്നം ഇതായിരുന്നു: ഒരു ഹോളിവുഡ് സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നു. ഒരു മദാമ്മ നടിയുമായി കൈയില്‍ ഒരു മെഷീന്‍ ഗണ്ണും പിടിച്ച് ഞാന്‍. എനിക്കു നിര്‍ദേശങ്ങള്‍ തരുന്ന സംവിധായകന്‍. തലേന്നു രാത്രി കണ്ട ഇംഗ്ലീഷ് സിനിമ മനസില്‍ കിടന്നതാവണം. അല്ലെങ്കില്‍ അങ്ങനെയാരു സ്വപ്നം കാണേണ്ട കാര്യമില്ല.
രാവിലെ തന്നെ കൂട്ടുകാരോടു ഞാന്‍ എന്റെ ഹോളിവുഡ് സിനിമാഅഭിനയം വിവരിച്ചു. പതിവു പോലെ അവര്‍ എന്നെ സംഘം ചേര്‍ന്നു ആക്രമിച്ചു. പൊട്ടിച്ചിരി, അട്ടഹാസം. വീട്ടിലേക്ക് പോകാന്‍ തിരക്കിട്ട് ഒരുങ്ങുകയായിരുന്നു എല്ലാവരും.
ഷേവ് ചെയ്യാന്‍ ക്രീം മുഖത്തു പുരട്ടി നില്‍ക്കുമ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ പെരേര മുറിയിലേക്ക് വന്നു. റഷീന്‍, വേഗം താഴേക്കു വാ...ഒരാള്‍ നിന്നെ കാത്തുനില്‍ക്കുന്നു.
ഇളയപ്പയാണെന്നാണ് ഞാന്‍ കരുതിയത്. ഷേവ് ചെയ്തിട്ടു വരാമെന്നു പറഞ്ഞിട്ട് പെരേര സമ്മതിച്ചില്ല. ''ഇന്നലെ രാത്രിയും അവര്‍ നിന്നെ തേടിയെത്തിയിരുന്നു. മുഖം കഴുകി വേഗം വരിക.'' എന്റെ കൈയ്ക്കു പിടിച്ചു വലിച്ച് പെരേര താഴേക്കു കൊണ്ടുപോയി.
വിസിറ്റേഴ്സ് റൂമില്‍ പരിചയമില്ലാത്ത ചില മുഖങ്ങള്‍.
'കൂടെവിടെ'യുടെ നിര്‍മാതാക്കളിലൊരാളായ രാജന്‍ ജോസഫായിരുന്നു അതിലൊരാള്‍. ആ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിക്കാന്‍ ക്ഷണവുമായാണ് അവര്‍ വന്നത്. എന്റെ ഷേവ് ചെയ്യാത്ത മുഖം കണ്ടപ്പോള്‍ അവര്‍ക്കിഷ്ടമായി. സംവിധായകന്‍ പത്മരാജനെ പോയി കാണാന്‍ പറഞ്ഞു.
എന്നെ ഒരു നടനാക്കിയ, എനിക്കു അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്ന എന്റെ ഗുരുനാഥനെ അങ്ങനെ ഞാന്‍ ആദ്യമായി കണ്ടു. പപ്പേട്ടന്‍ എന്ന പത്മരാജന്‍.
മഹാഭാരതത്തില്‍ ഏകലവ്യന്‍ എന്നൊരു കഥാപാത്രമില്ലേ? അതുപോലെയായിരുന്നു ഞാന്‍. എന്റെ ഗുരുക്കന്‍മാര്‍ പലരുണ്ട്. അവര്‍ക്കാര്‍ക്കും അവരുടെ ശിഷ്യനായിരുന്നു ഞാനെന്ന് അറിയില്ല. പക്ഷേ, പപ്പേട്ടന്‍ അങ്ങനെയല്ല. അദ്ദേഹം എല്ലാ അര്‍ഥത്തിലും എന്റെ ഗുരുനാഥനായിരുന്നു.
കൂടെവിടെ ഷൂട്ടിങ് അപ്പോഴേക്കും തുടങ്ങിയിരുന്നു. രവി പുത്തൂരാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറ്റൊരു പയ്യനായിരുന്നു. അയാളുടെ സ്കൂളിലെ കൂട്ടുകാരന്റെ വേഷമായിരുന്നു എനിക്ക്.
സെറ്റിലിരിക്കുന്ന പപ്പേട്ടന്റെ അടുത്തേക്ക് ഞാന്‍ ചെന്നു.
''ഞാന്‍ റഷീന്‍..''
പപ്പേട്ടന്‍ എന്നെ അടിമുടിയൊന്നു നോക്കി.
Related Posts Plugin for WordPress, Blogger...