Monday, April 27, 2009

അന്‍പുള്ള ശിവാജി സാര്‍

ശിവാജി ണേശന്‍ എന്ന അഭിനയ ചക്രവര്‍ത്തിക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ ആവേശത്തില്‍ മദിരാശിയിലെ എവിഎം സ്റ്റുഡിയോയിലേക്കു കടന്നു ചെല്ലുമ്പോള്‍ ഉള്ളില്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. പറഞ്ഞിരുന്ന ദിവസത്തിലും ഒരു ദിവസം വൈകിയാണു ചെല്ലുന്നത് എന്നതായിരുന്നു ആ പേടിക്കു കാരണം.
'അന്‍പുള്ള അപ്പാ' എന്ന എന്റെ നാലാമത്തെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങായിരുന്നു അവിടെ. 1987ലാണെന്നാണ് ഒാര്‍മ. കൊട്ടാരം പോലുള്ള വലിയൊരു വീട് സെറ്റിട്ടിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ സംവിധായകന്‍ എ.സി ത്രിലോക് ചന്ദര്‍ സാര്‍ ഒരു സോഫായില്‍ ഇരിക്കുകയാണ്. ആ സോഫയില്‍ കൈകുത്തി നിന്ന് ഒരാള്‍ സംസാരിക്കുന്നുണ്ട്. ബാക്കി സെറ്റ് മുഴുവന്‍ ഇവരുടെ ചുറ്റും നില്‍ക്കുന്നു. ചിത്രത്തിലെ പാട്ട് വലിയ ശബ്ദത്തില്‍ വച്ചിട്ടുണ്ട്. എല്ലാവരും പാട്ട് കേട്ടിരിക്കുകയാണ്.
ശിവാജി സാറിനെ പോലുള്ള വലിയ താരങ്ങളെ വച്ച് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വലിയ സംവിധായകനാണ് ത്രിലോക് ചന്ദര്‍ സാര്‍. ഞാന്‍ നേരെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു.
''വരൂ, റഹ്മാന്‍. ഇരിക്കൂ.''
അദ്ദേഹത്തിന്റെ അടുത്തുള്ള സോഫയില്‍ ഞാനിരുന്നു. കാലിന്‍മേല്‍ കാലൊക്കെ കയറ്റിവച്ച് അല്‍പം 
മയില്‍ തന്നെ. ചുറ്റും നില്‍ക്കുന്നവര്‍ ആരൊക്കെയാണെന്നു ഞാന്‍ ആദ്യം ശ്രദ്ധിച്ചതേയില്ല.
പക്ഷേ, എല്ലാവരും എന്നെ തന്നെ തുറിച്ചുനോക്കുകയായിരുന്നു. പലരുടെയും മുഖത്ത് അന്ധാളിപ്പ്, പരിഭ്രമം. എന്നോടെന്തോ പറയാന്‍ ആ
ഹിക്കുന്നുണ്ട് അവരെന്ന് എനിക്കു തോന്നി. പക്ഷേ, ഞാന്‍ അതൊന്നും കാര്യമാക്കാതെ പാട്ടില്‍ ശ്രദ്ധിച്ചിരുന്നു.
പാട്ടു കേട്ടിരിക്കവേ, സംവിധായകന്റെ സോഫയില്‍ പിടിച്ചു കൊണ്ട് നിന്നിരുന്ന ആളെ ഞാനൊന്നു നോക്കി. അദ്ദേഹം എന്നെയും നോക്കി. ആ നോട്ടം....
ദൈവമേ....
എന്റെ നെഞ്ചിലൂടെ ഒരു ഇടിത്തീ പാഞ്ഞു. ...ഞാന്‍ ചാടിയെഴുന്നേറ്റു. ശിവാജി സാര്‍....
മഹാനായ ആ നടന്‍ നില്‍ക്കുമ്പോഴാണോ ഞാന്‍ കാലിന്‍മേല്‍ കാലും കയറ്റിവച്ച് ഇത്രയും നേരം സോഫയിലിരുന്നത്? സെറ്റിലുള്ളവര്‍ എന്ന പകച്ചുനോക്കിയതിന്റെ കാര്യം എനിക്കപ്പോള്‍ മാത്രമാണു മനസിലായത്. പാട്ടു തീര്‍ന്നപ്പോള്‍ പേടിയോടെ ഞാന്‍ ശിവാജി സാറിന്റെ അടുത്തേക്കു ചെന്നു.
''സാര്‍, ഞാന്‍..''
''തെരിയും, തെരിയും...റഹ്മാന്‍. മലയാളത്തിലെ പെരിയ സ്റ്റാര്‍...'' അദ്ദേഹം ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. അദ്ദേഹം എന്നെ കളിയാക്കിയതാണോ എന്നൊരുനിമിഷം ഞാന്‍ സംശയിച്ചു. പക്ഷേ, എന്റെ സിനിമകളെപ്പറ്റി വരെ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് സംസാരത്തില്‍ നിന്നു മനസിലായി. എന്റെ തോളത്തു തട്ടി അദ്ദേഹം അഭിനന്ദിച്ചപ്പോള്‍ ലോകം കീഴടക്കിയ സന്തോഷം ഞാന്‍ അനുഭവിച്ചു.
'അന്‍പുള്ള അപ്പാ'യില്‍ നദിയാ മൊയ്തുവായിരുന്നു എന്റെ നായിക. ശിവാജി സാറിന് നദിയായുടെ അച്ഛന്റെ വേഷമായിരുന്നു. അദ്ദേഹമായിരുന്നു 'അന്‍പുള്ള അപ്പ'.
ശിവാജി സാര്‍ ഉള്ള സെറ്റില്‍ വലിയൊരു ഭീതിയുടെ അന്തരീക്ഷമാണെന്നു നേരത്തെ കേട്ടിരുന്നു. അദ്ദേഹം വന്നാല്‍ പിന്നെ മറ്റാരും മിണ്ടില്ല. ഒരു സിംഹത്തെ കാണുന്നപോലുള്ള പേടിയോടെയാണ് എല്ലാവരും അദ്ദേഹത്തെ നോക്കുക. 
ഗൌരവം നിറഞ്ഞ മുഖത്തോടെയാവും ആദ്യമൊക്കെ അദ്ദേഹവും നില്‍ക്കുക.
പക്ഷേ, അടുത്തു പരിചയപ്പെട്ടപ്പോള്‍ ഇത്തരം മുന്‍വിധികളൊക്കെ എനിക്കു മാറ്റേണ്ടിവന്നു. സംസാരിച്ചുതുടങ്ങിയാല്‍ പിന്നെ അദ്ദേഹം സ്നേഹസമ്പന്നനായ ഒരു നല്ല മനുഷ്യനായി മാറും. തമാശകള്‍ പറഞ്ഞ് ഉറക്കെ ചിരിക്കും. താനൊരു വലിയ നടനാണെന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. അങ്ങനെ നമ്മളോടു പെരുമാറുകയുമില്ല. തമിഴില്‍ അന്ന്, ചുരുക്കം ചിത്രങ്ങളിലെ ഞാനഭിനയിച്ചിട്ടുള്ളു. പക്ഷേ, വലിയൊരു നടനോടു കാണിക്കുന്ന ബഹുമാനം അദ്ദേഹം എന്നോടും കാണിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റം കാണുമ്പോള്‍ അഹങ്കാരമല്ല, വിനയമാണ് നമുക്ക് ഉണ്ടാവുക. മറ്റുള്ളവരോടു എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതാണു ശിവാജി സാറിന്റെ ഇടപെടല്‍. ആദ്യ കാഴ്ചയില്‍ അദ്ദേഹമെന്നോടു സ്നേഹപൂര്‍വം സംസാരിച്ചെങ്കിലും അന്നു ഉച്ചവരെ എന്റെ ചിന്ത എന്റെ ആദ്യ പെരുമാറ്റം അഹന്തയായി അദ്ദേഹത്തിനു തോന്നിയിട്ടുണ്ടാവുമോ എന്നതായിരുന്നു.
എ,വി.എം സ്റ്റുഡിയോയില്‍ ശിവാജി സാറിനു സ്വന്തമായി ഒരു മുറിയുണ്ട്. ഷൂട്ടിങ് ഇടവേളകളില്‍ അദ്ദേഹം അവിടെയാണു വിശ്രമിച്ചിരുന്നത്. ഉച്ചയ്ക്ക് ഉൌണിന്റെ സമയമായപ്പോള്‍ അദ്ദേഹം ആളെ വിട്ട് എന്നെ വിളിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു ചെന്നു. വീട്ടില്‍ നിന്നു കൊണ്ടു വന്ന ബിരിയാണിപാത്രം തുറന്ന് എനിക്കും സംവിധായകന്‍ ത്രിലോക് ചന്ദര്‍ സാറിനും അദ്ദേഹം തന്നെ വിളമ്പിതന്നു. 'ശാപ്പിട്, ശാപ്പിട്' എന്നു പറഞ്ഞു നിര്‍ബന്ധിച്ച് അദ്ദേഹം ഞങ്ങളെ ഭക്ഷണം കഴിപ്പിച്ചു. ഭക്ഷണത്തെക്കുറിച്ചു മാത്രമാണ് അദ്ദേഹം അപ്പോഴൊക്കെയും സംസാരിച്ചത്.
ശിവാജി സാറിന്റെ മകന്‍ പ്രഭുവുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ആ സ്നേഹബന്ധം ഇപ്പോഴും ശക്തമായി തുടരുന്നു.
ശിവാജി സാറിനെ പോലെ തന്നെയായിരുന്നു പ്രഭവും. ഭക്ഷണക്കാര്യത്തില്‍ പ്രത്യേകിച്ചും. നമ്മളെ നിര്‍ബന്ധിച്ചു കഴിപ്പിക്കും. ഇടയ്ക്കു വീട്ടിലേക്ക് വിളിച്ച് വിരുന്നു തരും. നല്ല ഭക്ഷണം നമ്മളെ കൊണ്ടു കഴിപ്പിക്കുന്നതിലായിരുന്നു ശിവാജിസാറിനെപ്പോലെ പ്രഭുവിന്റെയും ആനന്ദം.
ഒരു സിനിമയില്‍ മാത്രമേ ശിവാജിസാറിനൊപ്പം ഞാനഭിനയിച്ചുള്ളു. പക്ഷേ, അതു തന്നെ മഹാഭാ
ഗ്യം  എന്നാണു ഞാന്‍ കരുതുന്നത്. പുതുതലമുറയിലെ നടന്‍മാര്‍ക്കൊന്നും കിട്ടാത്ത അപൂര്‍വ ഭാഗ്യം. 

നക്സലൈറ്റായി പൊലീസ് സ്റ്റേഷനില്‍

തെലുങ്കു ചിത്രമായ ഭാരത് ബന്ദില്‍ നാട്ടിലെ അഴിമതിക്കെതിരെ പൊരുതുന്ന യുവാവിന്റെ റോളായിരുന്നു എനിക്ക്. അതിനു യോജിക്കുന്നതായിരുന്ന എന്റെ വേഷവും. കുറ്റിത്താടി, കറുത്ത ഷര്‍ട്ട്, ജീന്‍സ്, അലക്ഷ്യമായി പാറിപ്പറക്കുന്ന മുടി. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് അപകടമുണ്ടായ കഥ ഞാനെഴുതി. കാലൊടിഞ്ഞതിലും വലിയൊരു അപകടം ആ സിനിമയുടെ സെറ്റില്‍ നിന്നു തന്നെ എനിക്കുണ്ടായി. ഇപ്പോള്‍ ഒാര്‍ക്കുമ്പോള്‍ ചിരിച്ചുപോകുന്ന സംഭവം. ഹൈദരബാദ് നഗരത്തിലൂടെ എന്തിനും പോന്ന ചങ്കൂറ്റത്തോടെ ആരെയോ ലക്ഷ്യം വച്ചുപോകുന്ന യുവാക്കളുടെ തലവനായി ഞാന്‍ അഭിനയിക്കുന്ന സീനാണ് സംവിധായകന്‍ കോടി രാമകൃഷ്ണ അന്ന് എടുക്കാന്‍ പദ്ധതിയിട്ടിരുന്നത്. നഗരത്തിലൂടെ പോകുന്ന ഞങ്ങളുടെ സംഘത്തെ ക്യാമറയില്‍ പകര്‍ത്തുന്നത് ഒരു വലിയ കെട്ടിടത്തിനു മുകളില്‍ നിന്നാണ്. തിരക്കേറിയ നഗരത്തിലൂടെ ഷൂട്ടിങ്ങാണെന്ന് ജനങ്ങളെ അറിയിക്കാത്ത വിധത്തില്‍ ഞങ്ങള്‍ നടന്നുപോകണം. സംവിധായകനും സംഘവും കെട്ടിടത്തിനു മുകളില്‍. ഞാനും ഏഴ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും കൂടി ഒരു ജീപ്പില്‍ കയറി സ്ഥലത്തിറങ്ങി. അവിടെനിന്ന് ഞങ്ങള്‍ നഗരത്തിലൂടെ നടന്നു. ക്യാമറ ഞങ്ങളെ പകര്‍ത്തുന്നുണ്ടെന്ന ബോധ്യത്തോടെ ഞങ്ങളുടെ സംഘം വേഗത്തില്‍ നടന്നുനീങ്ങവെ, പെട്ടെന്ന് രണ്ട് മൂന്നു പൊലീസ് ജീപ്പുകള്‍ ഞങ്ങളുടെ മുന്നില്‍ വന്നു ബ്രേക്കിട്ട് നിര്‍ത്തി. പൊലീസുകാര്‍ ചാടിയിറങ്ങി. ഞങ്ങളെ വലിച്ചു ജീപ്പില്‍കയറ്റി. ഷൂട്ടിങ്....ഷൂട്ടിങ്.... എനിക്കൊപ്പം ഉണ്ടായിരുന്ന ഒരുവന്‍ വിളിച്ചുപറഞ്ഞു. പൊലീസുകാര്‍ അതു എനിക്ക് എന്താണു സംഭവിക്കുന്നതെന്നു തന്നെ മനസിലായില്ല. അതിനു മുന്‍പ് ഞാന്‍ ജീപ്പിനുള്ളിലായി. എന്നെ ജീപ്പിനുള്ളില്‍ കയറ്റുന്നതിനെ തടഞ്ഞുകൊണ്ട് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പൊലീസുകാരുടെ ഇടയില്‍ വീണു. സാര്‍..ഷൂട്ടിങ്..ഇത് വലിയ സ്റ്റാര്‍. അവന്‍ തെലുങ്കില്‍ വിളിച്ചുകൂവി. അവന്റെ മുഖം നോക്കി ഒറ്റയടി കൊടുത്തുകൊണ്ട് എന്തൊക്കെയോ തെലുങ്കില്‍ അലറിക്കൊണ്ട് പൊലീസുകാര്‍ എല്ലാവരെയും ജീപ്പിനുള്ളിലാക്കി. ജീപ്പ് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. എനിക്ക് സംഭവം അപ്പോഴേക്കും പിടികിട്ടിയിരുന്നു. ഏതോ നക്സലൈറ്റ് സംഘമാണ് ഞങ്ങളെന്നാണു പൊലീസുകാര്‍ കരുതിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദര്‍ശനം അടുത്ത ദിവസങ്ങളിലുണ്ടായിരുന്നു. നക്സലൈറ്റ് ഭീഷണി നേരിടാന്‍ പൊലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഈ സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ആന്ധ്രാപ്രദേശില്‍ നക്സലൈറ്റുകളുടെ ആക്രമണമുണ്ടായിരുന്നു താനും. ഞാനാണെങ്കില്‍ തെലുങ്കില്‍ അതിനു മുന്‍പ് ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ, എന്നെ പൊലീസുകാര്‍ക്കൊന്നും പരിചയമില്ലായിരുന്നു. ജീപ്പിനുള്ളില്‍ ഇരിക്കുമ്പോള്‍ ഒന്നും മിണ്ടാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു ഞാന്‍. തെലുങ്കറിയാത്ത ഞാന്‍ എങ്ങനെ ഷൂട്ടിങ്ങാണെന്നും ഞാനൊരു നടനാണെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചിരുന്നു. സംവിധായകനും കൂട്ടരും സംഭവം കണ്ടിട്ടുണ്ടാവുമെന്നും അവര്‍ വന്നു ഞങ്ങളെ രക്ഷിക്കുമെന്നും ഞാന്‍ ആശ്വസിച്ചു. സ്റ്റേഷനിലെത്തും വരെ പൊലീസുകാരും ഒന്നും സംസാരിച്ചില്ല. സ്റ്റേഷനിലെത്തിയ പാടെ എല്ലാവരോടും ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞു. അവിടെ കണ്ട ഏറ്റവും വലിയ ഉദ്യോഗസ്ഥനോട് ഇംഗീഷിലും പാതി തമിഴിലുമായി ഞാന്‍ കാര്യം പറഞ്ഞുനോക്കി. അതു വകവയ്ക്കാതെ അയാള്‍ എന്റെ ഷര്‍ട്ട് വലിച്ചൂരി. അയാള്‍ എന്നോട് പേരു ചോദിച്ചു. റഹ്മാന്‍ എന്നു ഞാന്‍ മറുപടി പറഞ്ഞതും ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് അയാള്‍ എന്നെ അടിമുടിയൊന്നു നോക്കി. ഏതോ മുസ്ലിം തീവ്രവാദിയാണ് ഞാനെന്ന് അയാള്‍ കരുതിയിട്ടുണ്ടാവും. ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ പോലും തയാറാവാതെ അയാള്‍ ഞങ്ങളെയെല്ലാം സ്റ്റേഷനിലെ സെല്ലിലിട്ട് പൂട്ടി. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. സ്റ്റേഷനു പുറത്ത് വലിയൊരു ബഹളം. എന്നെ പൊലീസ് അറസ്റ്റു ചെയ്തതറിഞ്ഞ സംവിധായകന്‍ കോടി രാമകൃഷ്ണയും സംഘവും എത്തിയതാണ്. കോടി രാമകൃഷ്ണ തെലുങ്കിലെ ഒന്നാംനിര സംവിധായകനാണ്. മലയാളത്തിലെ സംവിധായകരെ പോലെയല്ല തെലുങ്കില്‍ സംവിധായകരുടെ സ്ഥാനം. സ്വന്തമായി ഫാന്‍സ് അസോസിയേഷനുകള്‍ വരെയുണ്ട് കോടി രാമകൃഷ്ണയ്ക്ക്. അദ്ദേഹത്തിനൊപ്പം അസോസിയേഷന്റെ ഭാരവാഹികളും ചില രാഷ്ട്രീയക്കാരും പത്രക്കാരും സ്റ്റേഷനിലെത്തി. അദ്ദേഹം സ്റ്റേഷനിലെത്തിയതിന്റെ പിന്നാലെ വലിയൊരു സംഘം ജനങ്ങളും സ്റ്റേഷനു പുറത്ത് തടിച്ചുകൂടി. സ്ത്രീകളും കുട്ടികളുമൊക്കെ അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം. കോടി രാമകൃഷ്ണയെ കണ്ടതോടെ പൊലീസുകാര്‍ക്ക് അബദ്ധം മനസിലായി. ഉടന്‍ തന്നെ ഞങ്ങളെ സെല്ലില്‍ നിന്നു പുറത്തിറക്കി. പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ പുറത്തിറങ്ങാന്‍ തിടുക്കം കൂട്ടവേ കോടി രാമകൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന ചിലര്‍ തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ ക്ഷമ പറഞ്ഞാല്‍ മാത്രം സ്റ്റേഷനില്‍ നിന്നിറങ്ങിയാല്‍ മതി. പരസ്യമായി പത്രക്കാര്‍ക്കു മുന്നില്‍വച്ച് ക്ഷമ പറയണമെന്ന ആവശ്യം അംഗ•ീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം തയാറായില്ല. പക്ഷേ, ഒടുവില്‍ ജനക്കൂട്ടം നിയന്ത്രണം വിടുമെന്ന ഘട്ടം വന്നപ്പോള്‍ മടിച്ചുമടിച്ച് അയാള്‍ ക്ഷമ ചോദിച്ചുവെന്ന് വരുത്തി. സ്റ്റേഷനു പുറത്തിറങ്ങിയ ഞാന്‍ ഞെട്ടിപ്പോയി. ഒരു സമ്മേളനത്തിനുള്ള ജനമുണ്ട്. എന്നെ കണ്ടതും അവര്‍ കൈയടിച്ച് ആഹ്ളാദാരവം മുഴക്കി. ഏതോ ഒരുത്തന്‍ എന്നെ പൊക്കിയെടുത്തു. എന്റെ കഴുത്തില്‍ മാലയിട്ടു. സ്വാതന്ത്യ്രസമരകാലത്ത് ജയില്‍വാസം കഴിഞ്ഞെത്തുന്നവരെ സ്വീകരിക്കുന്ന മട്ടില്‍ ആഘോഷപൂര്‍വം അവര്‍ എന്നെ പുറത്തേക്കു നയിച്ചു. എന്നെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് തെലുങ്കുനാട്ടില്‍ വന്‍വാര്‍ത്താ പ്രാധാന്യം കിട്ടി. പത്രങ്ങളൊക്കെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത ആഘോഷിച്ചു. ചിത്രത്തിന്റെ വന്‍വിജയത്തിന് ഈ സംഭവവും അതിനു കിട്ടിയ പബ്ളിസ്റ്റിയും സഹായിച്ചുവെന്നതില്‍ സംശയമില്ല. തെലുങ്കില്‍ ഒരു വലിയ ഹിറ്റ് കിട്ടിയാല്‍ അതിന്റെ സുഖമൊന്നും വേറെ തന്നെയാണ്. നടന്‍മാരെന്നു പറഞ്ഞാല്‍ തെലുങ്കര്‍ക്ക് ദൈവത്തെ പോലെയാണ്. നമുക്കു കിട്ടുന്ന ബഹുമാനവും ആദരവും അത്രയ്ക്കു വലുതാണ്. വേറൊരു ലോകത്ത് എത്തിപ്പെട്ട പോലെ തോന്നും. പക്ഷേ, ഇതിനു മറ്റൊരു വശം കൂടിയുണ്ട്. തുടര്‍ച്ചയായ ചില പരാജയങ്ങളുണ്ടാവുകയോ, കുറെ നാളത്തെ ഇടവേള വരുത്തുകയോ ചെയ്താല്‍ അവര്‍ നമ്മളെ കൈവിടും. ഇക്കാര്യത്തില്‍ മലയാളനാടു തന്നെയാണ് നല്ലത്. മലയാളികളുടെ സ്നേഹം ആത്മാര്‍ഥമായുള്ളതാണ്. വര്‍ഷങ്ങളുടെ ഇടവേള മലയാളത്തില്‍ വന്നിട്ടും ഇന്നും എന്നെ സ്നേഹിക്കുന്ന എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന എത്രയോ ആളുകള്‍ ഇവിടെയുണ്ട്. 
(തുടരും)

Friday, April 24, 2009

സൌഹൃദത്തിന്റെ പ്രഭു


ഒരുവര്‍ വാഴും ആലയം എന്ന തമിഴ് ചിത്രത്തിന്റെ സെറ്റ്. ഏതാണ്ട് 20 വര്‍ഷം മുന്‍പ്. എന്റെ ആദ്യകാല തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. നടന്‍ പ്രഭുവും ഞാനും ഇരട്ടനായകവേഷങ്ങളില്‍ അഭിനയിച്ച ചിത്രം. 
ഒരു കുഗ്രാ‘മത്തില്‍ വച്ചായിരുന്നു ഷൂട്ടിങ്. സൌകര്യങ്ങള്‍ തീരെക്കുറവ്. താമസവും ഭക്ഷണവും വളരെ ബുദ്ധിമുട്ടിയായിരുന്നു നിര്‍മാതാക്കള്‍ അറേഞ്ച് ചെയ്തിരുന്നത്. 
ഒരു മല്‍സ്യത്തൊഴിലാളി ഗ്രാമമായിരുന്നു അത്. ആദ്യമായാണ് അവിടെ ഒരു ഷൂട്ടിങ് സംഘം വരുന്നത്. തമിഴ്നാടല്ലേ, ഇഷ്ടതാരങ്ങളെ നേരിട്ടുകാണാന്‍ വന്‍ജനക്കൂട്ടമായിരുന്നു ചുറ്റും. ഏറെ ബുദ്ധിമുട്ടിയാണ് ആളുകളെ നിയന്ത്രിച്ച് ഒരോ ഷോട്ടും എടുത്തിരുന്നത്. ജനങ്ങളെ നിയന്ത്രിക്കാന്‍ സെക്യൂരിറ്റിക്കാരെയും നിര്‍മാതാക്കള്‍ അറേഞ്ച് ചെയ്തിരുന്നു. പ്രതീക്ഷിച്ച വേ•ത്തില്‍ ഷൂട്ടിങ് മുന്നോട്ടുപോയില്ല. ജനങ്ങളെ നിയന്ത്രിക്കാനാവാതെ ഷൂട്ടിങ് ഒരോ ദിവസവും വൈകി. 
അന്ന് ഷൂട്ടിങ്ങിനെത്തുമ്പോഴെ സംവിധായകന്‍ പറഞ്ഞിരുന്നു. ഇന്ന് ഈ സീന്‍ പൂര്‍ത്തിയാക്കിയിട്ടേ നമ്മള്‍ മടങ്ങൂ. എത്ര ബുദ്ധിമുട്ടു സഹിച്ചായാലും പൂര്‍ത്തിയാക്കണം. എല്ലാവരും സഹകരിക്കണം. എത്രയും വേഗം ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങണം എന്ന ആഗ്രഹം കൊണ്ട് എല്ലാവരും പൂര്‍ണപിന്തുണ വാഗ്ധാനം ചെയ്തു. 
ഞാനും പ്രഭുവും ചേര്‍ന്നുള്ള ഒരു കോമ്പിനേഷന്‍ സീനായിരുന്നു അന്ന് എടുക്കാനിരുന്നത്. അതിരാവിലെ തന്നെ പ്രഭുവും ഞാനും സെറ്റിലെത്തി. 
കുറെ ദിവസങ്ങളായി മോശം ഭക്ഷണം കഴിച്ചിട്ടാവണം എനിക്ക് വയറിനു നല്ല സുഖമില്ലായിരുന്നു. പലതവണ വയറിളകിയതു കാരണം ശരീരത്തിനും ഒരു തളര്‍ച്ചയുണ്ടായിരുന്നു. 
ആദ്യ ഷോട്ട് എടുക്കാന്‍ എല്ലാവരും ഒരുങ്ങി. ദ്വീപു പോലൊരു സ്ഥലത്തായിരുന്നു ഞാനും പ്രഭുവും നില്‍ക്കേണ്ടത്. സംവിധായകനും ക്രൂവും ദൂരെ മാറി മറ്റൊരു സ്ഥലത്ത്. ഒരു ലോങ് ഷോട്ട്. 
ഞങ്ങള്‍ ഡയലോഗുകള്‍ മനഃപാഠമാക്കി. ടേക്ക് എടുക്കാന്‍ സംവിധായകന്‍ ആക്ഷന്‍ എന്നു വിളിച്ചു പറഞ്ഞതും അതുവരെ ഒരു വിധത്തില്‍ പിടിച്ചുനിന്ന എന്റെ വയര്‍ സൈറന്‍ മുഴക്കിത്തുടങ്ങി. അസഹ്യമായ വയറുവേദന. എത്രയും വേഗം ടോയ്ലറ്റില്‍ പോകണമെന്ന തോന്നല്‍. ഇത്രയധികം ഒരുക്കങ്ങള്‍ നടത്തി, ഒരുവിധത്തില്‍ ഷൂട്ടിങ് തുടങ്ങുമ്പോള്‍ എനിക്കു സുഖമില്ല എന്നു പറഞ്ഞ് പോകുന്നത് എങ്ങനെയെന്ന ചിന്തയായിരുന്നു എനിക്ക്. ഞാന്‍ കാരണം ഷൂട്ടിങ് തടസപ്പെട്ടാല്‍ നിര്‍മാതാവിനുണ്ടാവുന്ന നഷ്ടം എത്ര വലുതായിരിക്കും. 
സംവിധായകന്റെ ആക്ഷന്‍ കേട്ട് ഞാന്‍ ഡയലോഗ് പറഞ്ഞുതുടങ്ങി. പക്ഷേ, എന്റെ മനസ് വയറിനൊപ്പം അസ്വസ്ഥമായിരുന്നു. 
എന്റെ മുഖം കണ്ടതും പ്രഭുവിനു എന്തോ പന്തികേടു തോന്നി. അദ്ദേഹം സംവിധായകനെ കയ്യുയര്‍ത്തി കാണിച്ച് ഷൂട്ടിങ് നിര്‍ത്തിച്ചു. എന്റെയടുത്ത് ഒാടിയെത്തി കാര്യം തിരക്കി. ഞാന്‍ സംഗതി പറഞ്ഞു. എത്രയും വേഗം എനിക്കു ടോയ്ലറ്റില്‍ പോയേ തീരു.
പ്രഭു ഉടനെ തന്നെ ഒരു വണ്ടി എത്തിക്കാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടിയെത്തി. ആരോടും കാര്യം പറയാതെ ഞാനും പ്രഭുവും കാറില്‍ കയറി. നിര്‍മാതാവും സംവിധാകനും ഷൂട്ടിങ് ക്രൂ മുഴുവനും കാര്യമറിയാതെ പകച്ചുനില്‍ക്കുമ്പോള്‍ ഞങ്ങളുടെ കാര്‍ അതിവേഗം പാഞ്ഞു. 
അടുത്തെങ്ങും ഒരു ഹോട്ടല്‍ പോലുമില്ലാത്ത കുഗ്രാമത്തില്‍ എവിടെയാണു പോകുക. അധികം ദൂരം പോകാന്‍ സമയമില്ല. എത്രയും വേഗം കാര്യം സാധിക്കണം. ഞാന്‍ എന്റെ ബുദ്ധിമുട്ട് പ്രഭുവിനോട് പറഞ്ഞു. 
കുഗ്രാമമെന്നു ഞാന്‍ പറഞ്ഞല്ലോ. കുടിലുകളല്ലാതെ ടോയ്ലറ്റുള്ള ഒരു വീടുപോലും കാണാനില്ല. എനിക്ക് ടെന്‍ഷന്‍ കൂടിക്കൂടിവന്നു. 
കുറെദൂരം പോയപ്പോള്‍ അത്യാവശ്യം ഭേദമെന്നു പറയാവുന്ന ഒരു വീടുകണ്ടു. അന്വേഷിച്ചപ്പോള്‍ അത് അവിടുത്തെ ഗ്രാമത്തലവന്റെ വീടാണ്. പ്രഭു അവിടെ കാര്‍ നിര്‍ത്തിച്ചു. അദ്ദേഹം തന്നെ കാറില്‍ നിന്നിറങ്ങി. വീട്ടില്‍ കയറിച്ചെന്നു കതകില്‍ മുട്ടി. 
വാതില്‍തുറന്ന സ്ത്രീ ദൈവം പ്രത്യക്ഷപ്പെട്ടു എന്ന പോലെ പ്രഭുവിനെ വണങ്ങി. അദ്ദേഹം അന്ന് തമിഴിലെ ഒന്നാംനിര താരമായി വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ശിവാജി ഗണേശന്റെ മകന്‍ എന്ന ബഹുമാനവും സ്നേഹവും എല്ലാവര്‍ക്കും അദ്ദേഹത്തോട് ഉണ്ട്. അങ്ങനെ ഒരുവിധത്തില്‍ ഞാന്‍ അവരുടെ ടോയ്ലറ്റില്‍ കയറിപ്പറ്റി കാര്യം സാധിച്ചു. 
ഗ്രാമത്തലവനും ഒരു വലിയ ജനക്കൂട്ടവും അപ്പോഴേക്കും അവിടെയെത്തിക്കഴിഞ്ഞിരുന്നു. ഞാനന്ന് തമിഴ് അഭിനയിച്ചുതുടങ്ങുന്നതേയുള്ളു. എന്നെ ആര്‍ക്കും തന്നെ പരിചയമില്ല. എല്ലാവരും പ്രഭുവിന്റെ ചുറ്റുമാണ്. ഗ്രാമത്തലവന്‍ ശിവാജി സാറിന്റെ ഒരു വലിയ ആരാധകനായിരുന്നു. നിമിഷനേരം കൊണ്ട് എത്തിക്കാവുന്ന നാടന്‍ വിഭവങ്ങളൊക്കെ അദ്ദേഹം തന്റെ ഇഷ്ടതാരത്തിന്റെ മകന്റെ മുന്നിലെത്തിച്ചു. കഴിച്ചുവെന്നു വരുത്തി അവര്‍ക്കു നന്ദിപറഞ്ഞ് ഞങ്ങളവിടെ നിന്നിറങ്ങി. 
പ്രഭു എന്ന ആത്മാര്‍ഥ സുഹൃത്തിനെ അന്നു കിട്ടിയതാണെനിക്ക്. ഒന്നോര്‍ത്തുനോക്കൂ, മറ്റാരെങ്കിലുമാണെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യുമോ? കൂടിവന്നാല്‍ ഷൂട്ടിങ് നിര്‍ത്തിക്കും. ‘റഹ്മാന്‍ പോയി വരൂ എന്ന് പറഞ്ഞ് പുറത്തുകാണിക്കാത്ത അസ്വസ്ഥതയുമായി സെറ്റില്‍ കസേരയില്‍ പോയിരിക്കും. ഇതിനപ്പുറം മറ്റൊന്നിനും സാധ്യതയില്ല. 
പിന്നീടുള്ള ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സൌഹൃദത്തിന്റെ ആഴം ഞാന്‍ അനുഭവിച്ചുകൊണ്ടിരുന്നു. മലയാളത്തില്‍ എനിക്കുണ്ടായിരുന്ന താരമൂല്യം എന്നെക്കാള്‍ മനസിലാക്കിയിരുന്നത് തമിഴരായിരുന്നുവെന്ന് എനിക്കു തോന്നിയത് ഈ സിനിമയുടെ സെറ്റില്‍വച്ചായിരുന്നു. എനിക്ക് അന്നു കിട്ടിയ സ്നേഹവും ബഹുമാനവുമെല്ലാം പ്രഭുവിന്റെ സാന്നിധ്യം കൊണ്ടുകൂടിയായിരുന്നു. എനിക്ക് ഒരു കുറവും വരുത്തെരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. 
പ്രഭുവിനു വന്‍ സൌഹൃദവലയമുണ്ട്. അവരില്‍ പലരും സെറ്റില്‍ വരും. ഷൂട്ടിങ് കഴിഞ്ഞാല്‍ ഈ സംഘത്തിനൊപ്പം അദ്ദേഹവും പോകും. പിന്നെ രാത്രി വൈകിയാവും തിരിച്ചെത്തുക. ഈ ദിവസങ്ങളിലൊക്കെയും എന്നെയും അദ്ദേഹം അവരുടെ കൂടെ കൊണ്ടുപോകുമായിരുന്നു. തമാശകളും കുസൃതികളുമായി ഏറെ ആസ്വദിച്ച ദിനങ്ങള്‍. 
മലയാളത്തെക്കാള്‍ തമിഴിലായിരുന്നു ഇത്തരം ആത്മാര്‍ഥതയുള്ള സൌഹൃദങ്ങള്‍ കൂടുതല്‍ അനുഭവിക്കാന്‍ എനിക്കു കഴിഞ്ഞത്. അവിടെ വലിയ താരങ്ങള്‍ മാത്രമല്ല ചെറിയ നടന്‍മാര്‍ക്കു പോലും ഒരു പ്രൊഫഷണല്‍ സമീപനമുണ്ടായിരുന്നു. പരസ്പരമുള്ള പാരവയ്പ്പും പരദൂഷണംപറച്ചിലുമൊക്കെ തമിഴില്‍ കുറവായിരുന്നു. 
എല്ലാവരും പരസ്പരം സഹകരിച്ചും സ്നേഹിച്ചുമാണു അഭിനയിച്ചിരുന്നത്. മലയാളത്തെക്കാള്‍ ആത്മാര്‍ഥമായ സ്നേഹം കാണാന്‍ കഴിഞ്ഞത് തമിഴ് സിനിമയിലായിരുന്നു എന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല. ആ തിരിച്ചറിവ് എനിക്കു നേടി തന്നതു പ്രഭുവിന്റെ സ്നേഹമായിരുന്നു. 
എനിക്ക് ഏറ്റവും കൂടുതല്‍ കടപ്പാടും സ്നേഹവും തോന്നിയിട്ടുള്ള രണ്ടു തമിഴ്നടന്‍മാരില്‍ ഒരാളാണ് പ്രഭു. സത്യരാജായിരുന്നു മറ്റൊരാള്‍. മലയാളത്തില്‍ മമ്മുക്കയും ലാലേട്ടനും എന്നോടു കാണിച്ച സ്നേഹത്തിന്റെ ഒരു തമിഴ് റിമേക്ക് !

കമലാഹാസനു പകരക്കാരനായ്...


എണ്‍പത്തിയേഴിലാണെന്നാണു ഒാര്‍മ. എംവിഎം സ്റ്റുഡിയോയില്‍ എന്റെ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അതിനു കുറച്ചുനാളുകള്‍ക്കു മുന്‍പാണ് വിദേശ കാറായ 'മസ്ഡ 626' എന്റെ കൂട്ടുകാരനാകുന്നത്.
സാജന്റെ 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് എനിക്ക് ആ കാറു കിട്ടയത്. സ്വന്തമായി അദ്ധ്വാനിച്ചു കിട്ടിയ കാശുകൊണ്ട് ഞാന്‍ ആദ്യം വാങ്ങിയത് ഒരു ഫിയറ്റ് കാറായിരുന്നു. അന്നൊക്കെ കിട്ടുന്ന കാശുമുഴുവന്‍ വണ്ടി വാങ്ങാനൊക്കെയായി ചെലവഴിച്ചു തീര്‍ക്കും. കാശിന്റെ വില അറിയാത്ത കാലം. പ്രായത്തിന്റെ ചോരത്തിളപ്പ്. അബുദാബിയിലായിരുന്ന ഡാഡി വഴിയാണ് മസ്ഡ കാര്‍ സംഘടിപ്പിച്ചത്.
സിനിമാക്കാര്‍ക്കിടയില്‍ വിദേശ കാറുകള്‍ അന്ന് അപൂര്‍വമാണ്. മിലട്ടറി ഗ്രീന്‍ കളറുള്ള ആ കാറിന് ഇന്നത്തെ കാറുകളുടെ പോലുള്ള സൌകര്യങ്ങള്‍ ഏറെയുണ്ടായിരുന്നു. ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്റ്റിയറിങ്, റിമോട്ട് കണ്‍ട്രോളിങ് സിസ്റ്റം, ടിവി, മ്യൂസിക് സിസ്റ്റം... എന്റെ വകയുള്ള എക്ട്രാ ഫിറ്റിങ്സുകള്‍ വേറെ. 'കാര്‍ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായി. കാറുമായി ഞാന്‍ എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുമെന്ന അവസ്ഥ.
ലൊക്കേഷനിലെത്തിയാല്‍ വിദേശ കാര്‍ കാണാന്‍ ആളു കൂടും. എന്നെ കാണാനെത്തുന്ന ആരാധകരുടെ ശ്രദ്ധ പോലും കാറിലേക്കായി. അതിന്റെ പിന്നില്‍ ഡിക്കിക്കു മുകളിലായി ഒരു വലിയ ടിവി ആന്റിനയുണ്ട്. ബൂമറാങ്ങിന്റെ ആകൃതിയില്‍ വലിയ രണ്ടു ചിറകുകളുള്ള ആന്റിന. കണ്ടാല്‍ ഒരു വിമാനത്തിന്റെ വാല്‍ പോലിരിക്കും.
ഞാന്‍ പറഞ്ഞുവന്നത്, എംവിഎം സ്റ്റുഡിയോയിലെ കഥയാണ്. ഷൂട്ടിങ്ങിനിടെ ഞാന്‍ പുറത്തു കാര്‍ കിടക്കുന്നിടത്തേക്കു നോക്കിയപ്പോള്‍ എന്റെ കാറിനു ചുറ്റും ഒരാള്‍ നടക്കുന്നതു കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോളാണ് ആളെ തിരിച്ചറിഞ്ഞത്- കമലാഹാസന്‍. വേറെ ഏതോ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കമലാഹാസന്‍ അവിടെയുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഒാടി അടുത്തേക്കു ചെന്നു.
എന്നെ കണ്ടപ്പോള്‍ കമല്‍ ചോദിച്ചു: ''ഇതെന്താടോ ഈ പിന്നിലുള്ള സാധനം?''
''''ആന്റിനയാണ്'' - ഞാന്‍ പറഞ്ഞു. വിശ്വാസം വരാത്ത പോലെ കമല്‍ എന്നൊയൊന്നു നോക്കി.
''പെട്ടെന്നൊന്നു ബ്രേക് ചെയ്താല്‍ പിന്നാലെ വരുന്ന ബൈക്കുകാരന്റെ നെഞ്ചില്‍ കുത്തിക്കയറുമല്ലോ?'' അദ്ദേഹം ചോദിച്ചു.
ഇത് ചിറകുകളാണെന്നും പറക്കുമെന്നും പറഞ്ഞ് ഒരു ലൈറ്റ്ബോയിയെ പറ്റിച്ച കഥ ഞാന്‍ കമലിനോടു പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കമലാഹാസനൊപ്പം അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പലപ്പോഴും പല അവസരങ്ങളും ഒത്തുവന്നതാണ്. പക്ഷേ, അതൊന്നും ശരിയായി വന്നില്ല. കമലിനൊപ്പം അഭിനയിക്കാനായില്ലെങ്കിലും അദ്ദേഹം അഭിനയിക്കേണ്ടിയിരുന്ന വേഷം എന്നെ തേടിയെത്തി. എന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം: 'പുതു പുതു അര്‍ത്ഥങ്ങള്‍.
ഗായകനായ നായകന്റെ വേഷം സംവിധായകന്‍ കെ. ബാലചന്ദ്രര്‍ സാര്‍ എന്നെ ഏല്‍പിച്ചപ്പോള്‍ അത് ഇത്രയും വലിയ ഹിറ്റാകുമെന്നും എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവാകുമെന്നും ഞാന്‍ കരുതിയിരുന്നില്ല. അഞ്ചു സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ജീവിതഗന്ധിയായ കഥയും ചേര്‍ത്ത് ബാലചന്ദ്രര്‍ സാര്‍ ഒരുക്കിയ ആ കഥാപാത്രം കമലാഹാസന്‍ അഭിനയിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. എന്തോ കാരണം കൊണ്ടു കമലിന് അഭിനയിക്കാനാവാതെ വന്നപ്പോള്‍ ബാലചന്ദ്രര്‍ സാര്‍ എന്നെ വിളിക്കുകയായിരുന്നു.
'''ഗുരുവായൂരപ്പാ..ഗുരുവായൂരപ്പാ..നാന്‍ കണ്ട കാതലക്ക് നീ താനെ സാക്ഷി'' എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഇൌ ചിത്രത്തിലെയായിരുന്നു. ഇളയരാജ സാറിന്റെ ഏറ്റവും നല്ല ഗാനങ്ങളില്‍ ഉള്‍പ്പെടുന്ന ''കേളടി കണ്‍മണി. .പാടഗന്‍ സന്തതി..', ''കല്യാണ മാലൈ കൊണ്ടാടു പെണ്ണേ..' എന്നീ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കൂടി ഇൌ ചിത്രത്തിലുണ്ടായിരുന്നു. വാലിയുടെ അതിമനോഹരമായ വരികളാല്‍ സമ്പന്നമായിരുന്നു ഈ രണ്ടു ഗാനങ്ങളും.
ഒരു പ്രശസ്ത ഗായകന്റെ കുടുംബജീവിത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളും അതില്‍ നിന്നു രക്ഷ തേടി അയാള്‍ നാടുവിടുന്നതുമായിരുന്നു കഥ. എന്റെ ഭാര്യയുടെ വേഷത്തില്‍ ഗീതയും പിന്നീട് പരിചയപ്പെടുന്ന കാമുകിയായി സിത്താരയും അഭിനയിച്ചു.
തമിഴ്നാട്ടില്‍ വന്‍വിജയമാണ് ചിത്രം നേടിയത്. ഇരുന്നൂറു ദിവസത്തോളം തുടര്‍ച്ചയായി ഒാടി. പുതു പുതു അര്‍ത്ഥങ്ങളോടെയാണ് ഞാന്‍ തമിഴില്‍ ശരിക്കും ഒരു സ്റ്റാറാവുന്നത്. എന്റെ പേരില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാവുന്നതും പുതു പുതു അര്‍ത്ഥങ്ങള്‍ക്കു ശേഷമായിരുന്നു. നിരവധി അവസരങ്ങള്‍ അതേ തുടര്‍ന്ന് എനിക്കു കിട്ടി. തെലുങ്കിലേക്കും ഞാന്‍ കാലെടുത്തു വച്ചു.
കമലാഹാസന്റെയും രജനീകാന്തിന്റെയുമൊക്കെ ഗുരുനാഥനായ കെ. ബാലചന്ദര്‍ സാറിന്റെ ഒരു ചിത്രത്തില്‍ കൂടി ഞാന്‍ പിന്നീട് അഭിനയിച്ചു. 'കല്‍ക്കി' എന്ന ഇൌ ചിത്രവും സൂപ്പര്‍ഹിറ്റ് വിജയം നേടി. തമിഴിലെ ഏറ്റവും ആദരിക്കപ്പെടുന്ന സംവിധായകരിലൊരാളായ ബാലചന്ദ്രര്‍ സാറിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനായത് വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
'പുതു പുതു അര്‍ഥങ്ങളില്‍' അഭിനയിക്കുമ്പോള്‍ ആദ്യ ദിവസങ്ങളിലൊക്കെ അദ്ദേഹം എന്നോട് സിനിമയ്ക്കപ്പുറമായി ഒന്നും സംസാരിച്ചിരുന്നില്ല. ഞാന്‍ അഭിനയിക്കുന്നതു അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്ന പേടി എനിക്കുണ്ടായിരുന്നു.
ഇളയരാജ സാര്‍ കൂടി അഭിനയിച്ച 'കല്യാണ മാലൈ...' എന്ന പാട്ടിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു തീര്‍ന്നപ്പോള്‍ ബാലചന്ദ്രര്‍ സാര്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ആ അഭിനന്ദനം ഒരു അവാര്‍ഡിനെക്കാള്‍ എന്നെ ആഹ്ലാദിപ്പിച്ചുവെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
മലയാളസിനിമയില്‍ നിന്ന് അകന്നുനില്‍ക്കേണ്ട സാഹചര്യം ഉണ്ടായതും ഈ ചിത്രത്തോടെയായിരുന്നു. തമിഴിലും തെലുങ്കിലുമായി അവസരങ്ങള്‍ ഏറെ കിട്ടിക്കൊണ്ടിരുന്നപ്പോള്‍ മലയാളത്തിനു സമയമില്ലാതെ പോയി. പക്ഷേ, മനഃപൂര്‍വം മലയാള ചിത്രങ്ങള്‍ ഞാന്‍ ഒഴിവാക്കുകയൊന്നും ചെയ്തിരുന്നില്ല എന്നതാണു സത്യം.
'റഹ്മാനു തമിഴില്‍ ഭയങ്കര തിരക്കല്ലേ...'എന്നു പറഞ്ഞ് മലയാള സംവിധായകര്‍ എന്നെ വിളിക്കാതായതാണ്. അങ്ങനെ നോക്കുമ്പോള്‍ പുതുപുതു അര്‍ത്ഥങ്ങള്‍ എനിക്കു ഗുണവും ദോഷവും ചെയ്തു.



ഈ സ്നേഹം എന്റെ ശക്തി


ഒാര്‍കുട്.കോം എന്ന സൌഹൃദക്കൂട്ടില്‍ ഞാന്‍ കഴിഞ്ഞ ദിവസം കയറി; കുറെ നാളുകള്‍ക്കു ശേഷം.
കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് നെറ്റ് നോക്കുന്ന ശീലമൊന്നു എനിക്കും പണ്ടേയില്ല. വരുന്ന ഇ-മെലുകള്‍ കൃത്യമായി നോക്കി അവയ്ക്കു മറുപടി അയയ്ക്കുമെന്നു മാത്രം. സുഹൃത്തുക്കളുടെയും ആരാധകരുടെയും മെയിലുകള്‍ ദിവസവും ഉണ്ടാവും. അവയൊക്കെ തന്നെ വായിച്ചുനോക്കാന്‍ സമയം കിട്ടില്ല.
ഷൂട്ടിങ്ങുകളുടെ തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ പിടികൂടും. കുറെദിവസം കൂടിയാവും അവര്‍ക്ക് അവരുടെ ഡാഡയെ കിട്ടുന്നത്. അങ്ങനെ അവര്‍ക്കൊപ്പമാകും കൂടുതല്‍ സമയവും. പുറത്തു പോകാന്‍ കുറെ സ്ഥലങ്ങള്‍ അവര്‍ കണ്ടുവച്ചിട്ടുണ്ടാവും. ഞാന്‍ ചെന്നിട്ട് വാങ്ങിക്കൊടുക്കാന്‍ കുറെ സാധനങ്ങളും ലിസ്റ്റ് ചെയ്തിട്ടുണ്ടാവും. അതൊക്കെ എന്നില്‍ നിന്നു കിട്ടിയിട്ടേ അവരടങ്ങു.
ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടി എപ്പോഴും ഞാന്‍ സമയം മാറ്റിവയ്ക്കാറുണ്ട്. അവരുടെ ചെറിയ ആവശ്യങ്ങള്‍ പോലും സാധിച്ചുകൊടുക്കാന്‍ ശ്രമിക്കും. എന്തൊക്കെയായാലും അവര്‍ക്കു വേണ്ടിയല്ലേ, നമ്മള്‍ അദ്ധ്വാനിക്കുന്നത്.
പക്ഷേ, കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് അയച്ചു തന്ന ലിങ്ക് വച്ച് ഒാര്‍ക്കുട്ടില്‍ കയറിപ്പോള്‍ ഇന്റര്‍നെറ്റിലെ ഈ കൂട്ട് എന്നെ അദ്ഭുതപ്പെടുത്തി. എന്റെ പേരില്‍ ആരാധകര്‍ ഉണ്ടാക്കിയിരിക്കുന്ന നിരവധി കമ്യൂണിറ്റികള്‍ അതില്‍ കണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.
രാഷ്ട്രദീപിക സിനിമയില്‍ ഞാനെഴുതുന്ന ഈ കോളത്തെക്കുറിച്ചു വരെ അതിലെ അംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതു കണ്ടപ്പോള്‍, ഇപ്പോഴും എന്നെ സ്നേഹിക്കുന്ന നിരവധി പേര്‍ ഉണ്ടല്ലോ എന്നതില്‍ എനിക്കു അഭിമാനം തോന്നി.
ഒാര്‍ക്കുട്ട് ശരിക്കും പുതിയ തലമുറയുടെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ചിന്തികളുമൊക്കെ വഹിക്കുന്ന ഒന്നാന്തരം ഒരു കൂട്ടാണ്. എന്തൊക്കെ കാര്യങ്ങളെ കുറിച്ചാണ് അവര്‍ പരസ്പരം ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്. സിനിമയുടെ കമ്യൂണിറ്റികള്‍ ഞാനെടുത്തു നോക്കി. ഒരോ പുതിയ ചിത്രത്തെക്കുറിച്ചും അവര്‍ സംസാരിക്കുന്നു. സിനിമ ഇറങ്ങും മുന്‍പും ശേഷവും ഒന്നാന്തരം റിവ്യൂകള്‍ അവര്‍ എഴുതുന്നു.
സിനിമാ നിരൂപണങ്ങള്‍ പലതും എന്തെങ്കിലും താത്പര്യങ്ങളുടെ പുറത്ത് എഴുതുന്നതാവും. പക്ഷേ, ഒാര്‍ക്കുട്ടില്‍ അങ്ങനെയല്ലാത്ത നിരവധി റിവ്യൂകള്‍ ഞാന്‍ വായിച്ചു. സത്യസന്ധമായ അഭിപ്രായങ്ങളാണത്.
എന്റെ പേരില്‍ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്ന കുറെ ബ്ളോഗുകളുടെ ലിങ്കും ഒാര്‍കുട്ടില്‍ നിന്ന് കിട്ടി. എന്റെ സിനിമാവിശേഷങ്ങളും ചിത്രങ്ങളുമൊക്കെ തന്നെയാണ് മിക്കതിലുമുള്ളത്. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള ബ്ളോഗുകളും ഒാര്‍കുട്ടുമൊക്കെയാണ് ഫാന്‍സ് അസോസിയേഷനുകള്‍. തോരണമൊട്ടിച്ചും ബാനര്‍ കെട്ടിയുമുള്ള ഫാന്‍സ് അസോസിയേഷനുകള്‍ക്ക് ചെയ്യാനാവുന്നതിലും വലിയ കാര്യങ്ങളാണ് ഈ ബ്ളോഗുകളും ഒാര്‍ക്കുട്ടുമൊക്കെ വഴി പുതിയ തലമുറ ചെയ്യുന്നത്.
സിനിമയില്‍ അന്നും ഇന്നും ഞാന്‍ വേഷങ്ങള്‍ ചോദിച്ച് ആരുടെയും പിന്നാലെ പോയിട്ടില്ല. ആദ്യകാലത്ത്, അതിന്റെ ആവശ്യമേയില്ലായിരുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. തിരക്ക് ഒഴിഞ്ഞിട്ട് ഒന്നിനും സമയമില്ലാത്ത അവസ്ഥയായിരുന്നു അന്ന്. തമിഴിലും തെലുങ്കിലും കൂടി പോയതോടെ തിരക്ക് കൂടിക്കൂടി വന്നു. വേഷം ചോദിച്ച് പോകേണ്ട അവസ്ഥ അന്നില്ലായിരുന്നു.
വിവാഹമൊക്കെ കഴിഞ്ഞപ്പോള്‍ മുതല്‍ തിരക്കുകള്‍ക്ക് അല്‍പൊരു ഇടവേള ഞാന്‍ തന്നെ നല്‍കിത്തുടങ്ങി. കുറച്ചു സമയം വീട്ടുകാര്‍ക്കു കൂടി മാറ്റിവയ്ക്കണമല്ലോ.
ബ്ളാക്കിലൂടെ ഞാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനു മുന്‍പുള്ള ഒരു വര്‍ഷത്തോളം ഒന്നോ രണ്ടോ തമിഴ് ചിത്രങ്ങളിലേ ഞാന്‍ അഭിനയിച്ചിരുന്നുള്ളു. വേഷങ്ങള്‍ തേടിവന്നില്ല എന്നതാണു സത്യം. സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍, എനിക്ക് വിഷമമൊന്നും തോന്നിയില്ല. അത്രയും സമയം കൂടി വീട്ടുകാര്‍ക്ക് കൊടുക്കാമല്ലോ എന്നേ ചിന്തിച്ചുള്ളു.
എന്റെ സുഹൃത്തുക്കള്‍ പലരും എന്നെ വിളിച്ച് വഴക്കു പറയുമായിരുന്നു. എന്താണ് ആരെയും വിളിക്കാത്തത്, റോള്‍ ചോദിച്ചു വിളിക്കുന്നതിന് എന്തിനാണ് മടിക്കുന്നത് എന്നൊക്കെ.
ആരും എന്നെ മനഃപ്പൂര്‍വം ഒഴിവാക്കിയതൊന്നുമായിരുന്നില്ല എന്നെനിക്കറിയാമായിരുന്നു. ഞാന്‍ തമിഴിലും തെലുങ്കിലുമൊക്കെയായി പോയപ്പോള്‍ എന്നപ്പറ്റി ഒാര്‍ത്തില്ല എന്നു മാത്രം. ഞാന്‍ അഭിനയിക്കേണ്ട വേഷങ്ങള്‍ എനിക്കു തന്നെ കിട്ടും. മറ്റാര്‍ക്കെങ്കിലും മാറ്റിവച്ചിരിക്കുന്ന വേഷങ്ങള്‍ പിടിച്ചുവാങ്ങേണ്ട കാര്യമില്ലല്ലോ. ഇപ്പോള്‍ വീണ്ടും അഭിനയിച്ചു തുടങ്ങിയപ്പോള്‍ അത് എനിക്ക് പൂര്‍ണമായി ബോധ്യമായി.
ഒരു സിനിമ കഴിഞ്ഞ് അടുത്തത് എന്നതാണ് ഇപ്പോള്‍ ഞാനെടുത്തിരിക്കുന്ന തീരുമാനം. ഒരേ സമയം മൂന്നും നാലും സിനിമകള്‍ ചെയ്യുന്ന പഴയ രീതി ഇനി പറ്റില്ല. അത്തരം രീതികളും മലയാള സിനിമയില്‍ നിന്നു മാറി. ഒരു സിനിമയിലും കോണ്‍സന്‍ട്രേഷന്‍ കൊടുക്കാന്‍ അപ്പോള്‍ പറ്റില്ല. എല്ലാം കൂടി ചെയ്തു കുളമാക്കുന്നതിലും നല്ലത് ഏതെങ്കിലുമൊന്ന് വൃത്തിയായി ചെയ്യുന്നതല്ലേ?



സ്നേഹം കൊണ്ട് പൊറുതിമുട്ടിയ കാലം

ദുബായിലെ ബീച്ചിനോടു ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയില്‍ തണുത്ത കാറ്റും കൊണ്ട് രാത്രി കാഴ്ചകളും കണ്ടിരുന്നപ്പോള്‍ എനിക്ക് പഴയ അബുദാബി ജീവിതത്തിന്റെ ഒാര്‍മകള്‍ വന്നു. എന്റെ സ്കൂള്‍ ജീവിതത്തിന്റെ നല്ലൊരു പങ്കു അബുദാബിയിലായിരുന്നു. അന്ന് ഡാഡിക്ക് അവിടെയായിരുന്നു ജോലി. അറബിക്കുട്ടികളടക്കമുള്ള എന്റെ സ്കൂള്‍ സുഹൃത്തുക്കളുടെ മുഖങ്ങള്‍ ഒരോന്നായി മനസിലേക്ക് കടന്നു വന്നു. പല വഴിക്കായി തിരിഞ്ഞെങ്കിലും, ഫോണ്‍ വിളികളോ, കത്തെഴുത്തോ ഒന്നുമില്ലെങ്കിലും അവരൊക്കെ ഇന്നും എന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെ; ഹൃദയത്തില്‍ അവരുടെ സ്ഥാനത്തിന് ഇടിവു വന്നിട്ടില്ല.
ഒാര്‍മകളുടെ കാറ്റ് കടന്നുവന്നപ്പോള്‍ എനിക്ക് ബീച്ചില്‍ കൂടി ഒന്നു നടക്കണമെന്നു തോന്നി. കൂടെയുണ്ടായിരുന്നു സുഹൃത്ത് സുനില്‍ മുഹമ്മദിനെയും കൂട്ടി ഞാന്‍ നടക്കാനിറങ്ങി. പകല്‍ സമയത്ത് നല്ല ചൂട്. രാത്രിയില്‍ നല്ല തണുപ്പ്. ഇതാണ് ദുബായിലെ ഇപ്പോഴത്തെ കാലാവസ്ഥ. തണുത്ത കാറ്റേറ്റ് ബീച്ചില്‍ കൂടി ഞങ്ങള്‍ നടന്നു.
സമയം രാത്രി പത്തുമണിയോളമായി. എങ്കിലും ബീച്ച് പൂര്‍ണമായും ശൂന്യമായിരുന്നില്ല. അവിടവിടെയായി ആരൊക്കെയോ ഇരിപ്പുണ്ട്. അറബി കുടുംബങ്ങളാണ് ഏറെയും. അവര്‍ക്കിടയിലൂടെ അങ്ങനെ നടന്നു നീങ്ങവെ, ദൂരെ നിന്നൊരു വിളി: ''റഹ്മാന്‍ സാര്‍....''
ഞാന്‍ തിരിഞ്ഞുനോക്കി. ഒരാള്‍ ഒാടി അടുത്തേക്കു വരുന്നു. കാഴ്ചയില്‍ തന്നെ വ്യക്തം. ഒരു തമിഴന്‍.
''സാര്‍ ഇങ്കെ..?''
പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന 'മുസാഫിര്‍' എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതാണെന്നു ഞാന്‍ പറഞ്ഞു. സിനിമയുടെ വിശേഷങ്ങള്‍ ഒരോന്നായി അയാള്‍ ചോദിച്ചറിഞ്ഞു.
ഇനി ഞാന്‍ അഭിനയിക്കാന്‍ പോകുന്ന സിനിമകളെക്കുറിച്ചും അടുത്തയിടെ ഞാന്‍ അഭിനയിച്ചു പുറത്തിറങ്ങിയ 'ബില്ല', റോക്ക് ന്‍ റോള്‍, '•ാള്‍' തുടങ്ങിയ സിനിമകളെക്കുറിച്ചുമൊക്കെ അയാള്‍ വിശദമായി പറഞ്ഞു. എല്ലാം ദുബായിലിരുന്ന് അയാള്‍ കണ്ടിരിക്കുന്നു !
പിന്നെ എന്റെ ഭാര്യയെക്കുറിച്ചും കുട്ടികളെക്കുറിച്ചുമായി അയാളുടെ ചോദ്യം. 'സാര്‍, റൂഷ്ദ ഇപ്പോള്‍ എത്രാം ക്ളാസിലായി? അലീഷക്ക് എത്ര വയസായി?' അങ്ങനെ എല്ലാം കുടുംബവിശേഷങ്ങള്‍. എനിക്ക് അദ്ഭുതം തോന്നി. ദുബായിലിരിക്കുന്ന ഒരാള്‍ ഇതൊക്കെ എങ്ങനെ കൃത്യമായി അറിയുന്നു.
വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അയാള്‍ ദൂരത്തേക്ക് കൈ കാട്ടി ആരെയോ വിളിച്ചു. രണ്ടു പേര്‍ നടന്നു അടുത്തേക്കു വന്നു. അയാളുടെ റൂംമേറ്റുകളാണ്. ഒരു പാക്കിസ്ഥാന്‍കാരനും ഒരു സിറിയക്കാരനും. അവരെ പരിചയപ്പെട്ടു കൈ കൊടുത്ത യാത്ര പറഞ്ഞു പിരിഞ്ഞു.
സുനിലിനോടു വര്‍ത്തമാനം പറഞ്ഞു നീങ്ങവേ, തമിഴന്‍ വീണ്ടും ഒാടി അടുത്തേക്കു വന്നു. ''സാറിന് എന്നെ ശരിക്കും മനസിലായില്ലെന്നു തോന്നുന്നു. മറന്നോ സാര്‍?'' - അയാള്‍ തമിഴില്‍ ചോദിച്ചു.
ഞാന്‍ ആ മുഖത്തേക്ക് ഒന്നു കൂടി സൂക്ഷിച്ചുനോക്കി. ശരിയാണ്. എവിടെയോ കണ്ടു മറന്ന മുഖം. പക്ഷേ, ഒാര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല.
'' സാര്‍, നാന്‍ ശെല്‍വ്ം.''
കടല്‍ക്കാറ്റില്‍ ഒാര്‍മകള്‍ പറന്നുവന്നു. എന്റെ തമിഴ്നാട്ടിലെ പഴയ ഫാന്‍സ് അസോസിയേഷന്റെ ഭാരവാഹി.
''ശെല്‍വരാജ്....?''
വര്‍ഷങ്ങളോളം എനിക്കുവേണ്ട തോരണം കെട്ടിയും കട്ട്ഒൌട്ട് സ്ഥാപിച്ചും തീയറ്ററുകളില്‍ മുദ്രാവാക്യം വിളിച്ചും നടന്നിരുന്ന ആള്‍.
''സോറി ശെല്‍വം. എനിക്കു പെട്ടെന്നു മനസിലായില്ല.'' ഞാന്‍ ജാമ്യമെടുത്തു.
രണ്ടു വര്‍ഷമായി ശെല്‍വം ദുബായിലാണ്. ഇവിടെ കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്യുന്നു. അതിനു മുന്‍പ് രണ്ടു വര്‍ഷം കേരളത്തിലായിരുന്നു. അവിടെയുള്ള ഒരു മലയാളി സുഹൃത്ത് ഗള്‍ഫ് വിസ കിട്ടി പോയപ്പോള്‍ അതേവഴിയിലൂടെ ശെല്‍വവും വന്നതാണ്. അതുവരെ സമ്പാദിച്ചതെല്ലാം വിറ്റുപെറുക്കിയും ബാക്കി കടം വാങ്ങിയുമാണ് വിസയ്ക്കുള്ള പണം സംഘടിപ്പിച്ചത്. പക്ഷേ, ഇവിടെ കിട്ടുന്നത് വെറും മുന്നൂറു ദിര്‍ഹം. അതായത്, ഏതാണ്ട് മൂവായിരത്തോളം ഇന്ത്യന്‍ രൂപ. കബളിക്കപ്പെട്ടു എന്നറിഞ്ഞിട്ടും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ശെല്‍വം ദുബായില്‍ തുടരുകയാണ്.
''ഇതിലും കൂടുതല്‍ ശമ്പളം എനിക്കു കേരളത്തില്‍ കിട്ടുമായിരുന്നു സാര്‍...'' - വിഷമത്തോടെ ശെല്‍വം പറഞ്ഞു.
ഞാന്‍ ശെല്‍വത്തെ ആശ്വസിപ്പിച്ചു. അടുത്ത ഏതെങ്കിലും ദിവസം ഷൂട്ടിങ് സെറ്റിലെത്തി എന്നെ കാണണമെന്നു പറഞ്ഞു. ദുബായിലെ എന്റെ മൊബൈല്‍ നമ്പറും കൊടുത്തു. പിന്നെ ശെല്‍വത്തോട് ഒരിക്കല്‍ കൂടി യാത്ര പറഞ്ഞ് ഞാന്‍ സുനിലിനൊപ്പം നടപ്പ് തുടങ്ങി. ശെല്‍വത്തെക്കുറിച്ച് സുനില്‍ ചോദിച്ചപ്പോള്‍ എനിക്ക് ആ പഴയ കാലം ഒാര്‍മ വന്നു.
പുതു പുതു അര്‍ഥങ്ങളും പുരിയാതെ പുതിരും ഒക്കെയായി തമിഴില്‍ ഞാന്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് എനിക്കുണ്ടായിരുന്ന ഫാന്‍സ് അസോസിയേഷനുകളില്‍ ഒന്നിന്റെ ഭാരവാഹിയായിരുന്നു ശെല്‍വം. ഫാന്‍സ് അസോസിയേഷനുകളില്‍ എനിക്ക് അത്ര താത്പര്യം ഒന്നും അന്നുണ്ടായിരുന്നില്ല. തമിഴില്‍ പ്രധാനപ്പെട്ട താരങ്ങള്‍ക്കെല്ലാം ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ട്. ഞാന്‍ തമിഴില്‍ തിളങ്ങാന്‍ തുടങ്ങിയതോടെ എനിക്കും ഫാന്‍സ് അസോസിയേഷനുകളായി.
ആദ്യമൊക്കെ ഞാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. ഫാന്‍സിനെ സന്തോഷിപ്പിക്കുക എന്നത് തമിഴ് സിനിമയില്‍ അഭിനേതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണ്. കാശുനല്‍കിയും സ്നേഹം നല്‍കിയും അവരെ പിന്തുണയ്ക്കണം.
ഞാനും അതു തന്നെ ചെയ്തു. പക്ഷേ, ചുരുങ്ങിയ സമയം കൊണ്ട് ഈ ഫാന്‍സ് അസോസിയേഷനുകള്‍ നമുക്കു പാരയായി മാറി. സ്വയംപാര !
തീയറ്ററുകള്‍ മുഴുവന്‍ തോരണം കെട്ടുക, തീയറ്ററിനു മുന്നില്‍ വന്‍ കട്ട്ഒൌട്ടുകള്‍ സ്ഥാപിക്കുക, സിനിമ തുടങ്ങുമ്പോള്‍ മുതല്‍ തീരുന്നതു വരെ കയ്യടിക്കുക തുടങ്ങിയവയാണ് അസോസിയേഷനുകളുടെ പ്രധാനപണി. മറ്റുള്ളവരെ സിനിമ കാണാന്‍ തടസപ്പെടുത്തുന്ന ഇത്തരം പതിവുകളോട് എനിക്ക് യോജിപ്പില്ലായിരുന്നു. പക്ഷേ, അവരെ സന്തോഷിപ്പിക്കാതെ പറ്റുകയുമില്ല. നമ്മളെ സ്നേഹിക്കുന്നവരെ എങ്ങനെ തള്ളിക്കളയും?
മറ്റു താരങ്ങളുടെ കട്ട്ഒൌട്ടുകള്‍ ചെന്നൈ ന•രത്തില്‍ വരുമ്പോള്‍ അവര്‍ ഒാടിയെത്തും. ''അവര്‍ അമ്പതു അടി ഉയരമുള്ള കട്ട്ഒൌട്ട് വച്ചു സാര്‍. നമുക്ക് 75 അടിയുടെ വയ്ക്കണം.''
അതു വയ്ക്കാന്‍ പണം നല്‍കി സഹായിക്കേണ്ടി വരും. അങ്ങനെ ചെയ്താലും പിറ്റേന്ന് അവര്‍ വീണ്ടും വരും. ''സാര്‍, അവര്‍ 100 അടിയുടെ കട്ട്ഔട്ട് വച്ചു. നമുക്ക് 200 അടി വയ്ക്കാം.''
ചിലപ്പോള്‍ രാത്രി വൈകി പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് കോളുകള്‍ വരും. 'താങ്കളുടെ ഫാന്‍സ് കസ്റ്റഡിയിലുണ്ട്' എന്നതാവും ഫോണ്‍ സന്ദേശം. നമുക്കു വേണ്ടി രാത്രി വൈകി നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടു പോയ സംഘമാവും പൊലീസ് പിടിയിലായത്. അവരെ എന്തുവില കൊടുത്തും പുറത്തിറക്കാതെ പറ്റുമോ?
പിന്നെ അര്‍ധരാത്രിയില്‍ അവരെ ഇറക്കാന്‍ പോകണം. ഇതൊരു പതിവായി മാറി. ഒരു അസോസിയേഷന്‍ മാത്രമാണെങ്കില്‍ ഇതൊന്നും സാരമില്ല. പക്ഷേ, തമിഴ്നാടു മുഴുവന്‍ അന്നെനിക്ക് ഇത്തരം 'ഫാന്‍സു'കള്‍ ഉണ്ടായിരുന്നു. എല്ലാവരുടെയും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഞാന്‍ ഒരാളു മാത്രം.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഫാന്‍സ് അസോസിയേഷനുകാര്‍ വീട്ടില്‍ വരും. വീട്ടില്‍ എപ്പോഴും ജനത്തിരക്കാവും. ഭാര്യയുമായി മകളുമായും അല്‍പം സമയം ചെലവഴിക്കാന്‍ സാധിക്കാത്ത അവസ്ഥ.
എങ്ങനെയെങ്കിലും ഇതൊന്ന് അവസാനിപ്പിക്കാന്‍ എന്താണു മാര്‍ഗം എന്നതായിരുന്നു അപ്പോഴൊക്കെ എന്റെ മനസിലെ ചിന്ത.
അങ്ങനെയൊരു ദിവസം, ഭാര്യയ്ക്കൊപ്പം ഏതോ ഒരു ദൂരയാത്ര കഴിഞ്ഞു ഞാന്‍ രാത്രിയില്‍ കാറില്‍ മടങ്ങിവരികയായിരുന്നു.
രാത്രി ഏറെ വൈകിയിരുന്നു. ഞാനും ഭാര്യ മെഹ്റുന്നിസയുമൊന്നിച്ച് ചെന്നൈയില്‍ നിന്ന് അല്‍പം അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു. എത്രയും വേഗം വീട്ടിലെത്താനായി അതിവേഗത്തില്‍ വണ്ടി പായിക്കുകയായിരുന്നു ഞാന്‍. അവള്‍ മെല്ലെ ഉറക്കംതൂങ്ങി തുടങ്ങി.
ചെന്നൈ നഗരത്തില്‍ എത്തിയപ്പോഴാണ് പെട്ടെന്ന് ഒരു ആള്‍കൂട്ടം മുന്നില്‍ കണ്ടത്. ഞാന്‍ വണ്ടിയുടെ വേഗം കുറച്ചു. ഒരു അപകടം നടന്നിരിക്കുന്നുവെന്ന് ദൂരെ നിന്നേ മനസിലായി. പക്ഷേ, വാഹനങ്ങളൊന്നും നിര്‍ത്തിയിട്ടിട്ടില്ല.
അടുത്തെത്തിയപ്പോള്‍ ഞങ്ങള്‍ ഒരു നിമിഷം അങ്ങോട്ടു നോക്കി. നിലവിളിച്ചുകൊണ്ട് ഭാര്യ മുഖം തിരിച്ചു. തലയറ്റു കിടക്കുന്ന ഒരു ശവശരീരം. ഭയനാകരമായിരുന്നു ആ കാഴ്ച. തലയില്ലാതെ ഒരു മൃതദേഹം. തല മാറി ഒരിടത്ത്.
വീട്ടിലെത്തുന്നതു വരെയും ആ കാഴ്ചയുടെ ഞെട്ടലില്‍ നിന്ന് മെഹ്റുവും ഞാനും മോചിതരായിരുന്നില്ല. പിന്നെ മെല്ലെ ആ കാഴ്ച മനസില്‍ നിന്നു മാഞ്ഞു. ഞങ്ങള്‍ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് രാവിലെ തന്നെ ഒരു പറ്റം ആളുകള്‍ വീട്ടിലെത്തി. എല്ലാം എന്റെ ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തകര്‍. പക്ഷേ, പതിവു സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നില്ല. അവരുടെ കണ്ണുകള്‍ ചുവന്നിരുന്നു.
''എന്തു പറ്റി ? എന്താ പ്രശ്നം?'' - പതിവു പോലെ എന്തെങ്കിലും പൊലീസ് കേസോ പണപ്പിരിവോ ഒക്കെയാകുമെന്നു കരുതി ഞാന്‍ ചോദിച്ചു.
അവര്‍ വിങ്ങിവിങ്ങി പറഞ്ഞു: ''സാര്‍, രാജപ്പന്‍...ഇന്നലെ രാത്രി...ഒരു അപകടത്തില്‍....മരിച്ചു..''
ഞാന്‍ ഞെട്ടിപ്പോയി. രാജപ്പന്‍ മരിച്ചോ? എപ്പോള്‍ ? എങ്ങനെ?
സംഭവം മുഴുവന്‍ കേട്ടപ്പോള്‍ എന്റെ തല കറങ്ങുന്നതു പോലെ തോന്നി. ദൈവമേ, ഞാനിന്നലെ കണ്ട ആ മൃതശരീരം രാജപ്പന്റേതായിരുന്നോ? കാറില്‍ നിന്നിറങ്ങി ഒന്നടുത്തു ചെന്ന് അന്വേഷിക്കാന്‍ എനിക്കു തോന്നിയില്ലല്ലോ?
എനിക്കു വേണ്ടി പോസ്റ്ററൊട്ടിക്കാന്‍ പോയി മടങ്ങുകയായിരുന്നു രാജപ്പന്‍ എന്നുകൂടി കേട്ടപ്പോള്‍ എനിക്കു വല്ലാതെയായി. കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. എനിക്കു വേണ്ടിയാണല്ലോ ആ പാവം..
എന്റെ ഫാന്‍സ് അസോസിയേഷന്റെ ചെന്നൈ ഘടകത്തിന്റെ ട്രഷററായിരുന്നു രാജപ്പന്‍. എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്ററൊട്ടിക്കുകയും ചെയ്തു നടന്ന ആത്മാര്‍ഥനായ മനുഷ്യന്‍.
ഫാന്‍സ് അസോസിയേഷനുകളോടുള്ള എന്റെ താത്പര്യം ഏതാണ്ട് പൂര്‍ണമായി തന്നെ ഇല്ലാതായത് ഈ സംഭവത്തോടെയായിരുന്നു. അന്നുമുതല്‍ നിര്‍ബന്ധപൂര്‍വം ഞാന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വേണ്ടെന്നുവയ്പ്പിച്ചു. മെല്ലെ മെല്ലെ അത് ഇല്ലാതായി.
തമിഴില്‍ പിന്നീടുള്ള എന്റെ വളര്‍ച്ചയില്‍ ഫാന്‍സ് അസോസിയേഷനുകളുടെ അഭാവം ചെറിയ തോതിലെങ്കിലും ബാധിച്ചുവെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു. പക്ഷേ, മുദ്രാവാക്യം വിളിക്കുകയും തല്ലുകൂടുകയും കട്ടൌട്ടുകളും പോസ്റ്ററുകളും നശിപ്പിക്കുകയും ചെയ്തുള്ള ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനത്തോട് എനിക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പിന്നീട് ഈ ആവശ്യത്തിനായി സമീപിച്ചവരെ ഒക്കെ ഞാന്‍ നിരുത്സാഹപ്പെടുത്തി അയച്ചു.
രജനീകാന്തിന്റെയും കമലാഹാസന്റെയും ഫാന്‍സ് അസോസിയേഷനുകള്‍ പോലെ മറ്റുള്ളവരെ സഹായിച്ചും രക്തദാനം ചെയ്തും പാവപ്പെട്ടവര്‍ക്ക് വീടു പണിതു കൊടുത്തുമൊക്കെ പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകളോട് എനിക്ക് വിയോജിപ്പില്ല. അവര്‍ നല്ലകാര്യങ്ങളാണ് ചെയ്യുന്നത്. തല്ലുകൂടാനോ ബഹളംകൂട്ടാനോ ഉള്ള സംഘടനകളല്ല അവരുടേത്.
അത്തരം ഫാന്‍സ് അസോസിയേഷനുകളെ ജനങ്ങളും സ്നേഹിക്കും. മറ്റുള്ളവയെ ജനങ്ങള്‍ ശല്യമായി കാണും. തീയറ്ററില്‍ സമാധാനമായിരുന്ന് സിനിമ കാണാനെത്തുന്നവര്‍ക്ക് ഈ മുദ്രാവാക്യം വിളിയും ബഹളംകൂട്ടലുമൊക്കെ എത്ര അസഹ്യമായിരിക്കും?
തമിഴ്നാട്ടിലെ പോലല്ലെ കേരളത്തിലെ അവസ്ഥ. ഇവിടെ എനിക്ക് അന്ന്, ഫാന്‍സ് അസോസിയേഷനുകളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഇവിടെ തിളങ്ങി നിന്ന സമയത്ത്, കേരളത്തില്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്കാരം രൂപപ്പെട്ടുവന്നിരുന്നില്ല.
ഞാന്‍ തമിഴില്‍ കൂടുതല്‍ അഭിനയിക്കുകയും മലയാള സിനിമകളില്‍ നിന്ന് അകന്നുപോവുകയും ചെയ്ത സമയത്താണ് മമ്മുക്കയ്ക്കും ലാലേട്ടനുമൊക്കെ ഫാന്‍സ് അസോസിയേഷനുകളാകുന്നത്. തമിഴ്നാട്ടിലെ പോലെയല്ല, കേരളത്തില്‍. ഇവിടെ പടം പൊട്ടുന്നതോ കുറച്ചുനാള്‍ വിട്ടുനില്‍ക്കുന്നതോ ഒന്നും സ്നേഹബന്ധത്തെ ഇല്ലാതാക്കുന്നില്ല.
ഇരുപതു വര്‍ഷം മുന്‍പ് എനിക്ക് കത്തയച്ചുകൊണ്ടിരുന്ന ആരാധകരില്‍ പലരും ഇപ്പോഴും എന്നെ ബന്ധപ്പെടാറുണ്ട്. അവരൊന്നും എന്നെ വിട്ടുപോയിട്ടില്ല. യുവതാരമായി വിലസിയ സമയത്ത് എനിക്ക് പ്രേമലേഖനങ്ങളെഴുതിയ പെണ്‍കുട്ടികളൊക്കെ ഇന്ന് വീട്ടമ്മമാരായി. തീയറ്ററുകളില്‍ എന്റെ നൃത്തത്തിനൊപ്പം ചുവടുവച്ച യുവസുഹൃത്തുക്കളൊക്കെ കുടുംബസ്ഥരായി. ജോലിത്തിരക്കുകളും ബിസിനസിന്റെ ഉത്തരവാദിത്തങ്ങളും കുടുംബജീവിതത്തിന്റെ ഭാരങ്ങളുമൊക്കെയായി മറ്റൊരു ലോകത്ത് കഴിയുകയാണവര്‍. പക്ഷേ, ഇപ്പോഴും ഇടയ്ക്കിടെ അവരുടെ കത്തുകളും മെയിലുകളുമൊക്കെ വരാറുണ്ട്.
എന്റെ തിരിച്ചുവരവിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മലയാളത്തില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കണമെന്നുമൊക്കെ അവര്‍ എല്ലാ കത്തുകളിലും എഴുതും. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ എനിക്കു ശക്തിപകര്‍ന്നതു ഇവരുടെയൊക്കെ സ്നേഹമായിരുന്നു എന്ന് നിസ്സംശയം പറയാം.
ബ്ളാക്കിലും രാജമാണിക്യത്തിലും അഭിനയിച്ചുകൊണ്ട് ഞാന്‍ മടങ്ങിയെത്തിയപ്പോള്‍ മലപ്പുറത്തു നിന്നും തൃശൂരും നിന്നുമൊക്കെ ചില യുവാക്കള്‍ എന്നെ വിളിച്ചു. എന്റെ പേരില്‍ അവര്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാക്കിയെന്നു പറഞ്ഞു. മറ്റു ചില സ്ഥലത്തുനിന്നും കത്തുകള്‍ വന്നു. ആരെയും ഞാന്‍ പ്രോത്സാഹിപ്പിച്ചില്ല. നിരുത്സാഹപ്പെടുത്തിയുമില്ല.
ബ്ളാക്കില്‍ അഭിനയിക്കാനെത്തിയ സമയത്ത് മലപ്പുറത്ത് ഒരു കോളജില്‍ ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് എനിക്കൊരു സ്വീകരണവും തന്നു. ചെണ്ടമേളവും തോരണങ്ങളുമൊക്കെയായി. കേരളത്തിലെ യുവാക്കള്‍ ഏറെ മാറിയിരിക്കുന്നുവെന്ന് അന്ന് എനിക്കു തോന്നി. അവരുടെ സ്നേഹം കണ്ടപ്പോള്‍ എനിക്ക് അമ്പരപ്പ് തോന്നി.
നമ്മള്‍ പണം മുടക്കി ഫാന്‍സ് അസോസിയേഷനുകളെ മുന്നോട്ടു നടത്തേണ്ട അവസ്ഥ തമിഴ്നാട്ടിലേയുള്ളു. ഇവിടെയുള്ളത് സ്നേഹമാണ്. സ്നേഹം കൊടുത്താണ് നമ്മള്‍ അവരെ പിന്തുണയ്ക്കേണ്ടത്.
ആരാധകരുടെ സ്നേഹത്തിന്റെ തീവ്രത എത്ര വലുതാണെന്ന് എന്നെ മനസിലാക്കി തന്ന എന്റെ പഴയൊരു ആരാധികയുണ്ട്. എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ആ പെണ്‍കുട്ടിയുടെ പേരാണ് എന്റെ മൂത്ത മകള്‍ക്കു ഞാനിട്ടത് - റുഷ്ദ.

റുഷ്ദയും റഷീനും


എന്റെ മൂത്ത മകളുടെ പേരാണ് റുഷ്ദ. രണ്ടാമത്തവള്‍ അലീഷ. ദുബായില്‍ മുസാഫിറിന്റെ ഷൂട്ടിങ് തിരക്കുകളിലായതിനാല്‍ റുഷ്ദയെയും അലീഷയെയും കണ്ടിട്ട് നാളുകളായി. പക്ഷേ, എല്ലാ ദിവസവും റുഷ്ദയോടും അലീഷയോടും ഫോണില്‍ സംസാരിക്കും. ആ ദിവസം അവള്‍ ചെയ്ത സകല കാര്യങ്ങളും ഒന്നിനു പിറകെ ഒന്നായി റുഷ്ദ എന്നെ ഫോണിലൂടെ പറഞ്ഞു കേള്‍പ്പിക്കും. അലീഷ വഴക്കുണ്ടാക്കിയത്, കുറുമ്പു കാട്ടിയത്, മമ്മിയോടു പിണങ്ങിയത്...അങ്ങനെയെല്ലാം. പിന്നെ, സ്കൂളിലെ വിശേഷങ്ങള്‍, പഠനകാര്യങ്ങള്‍, കൂട്ടുകാരുടെ കഥകള്‍ അങ്ങനെ അവള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ടാവും.
റുഷ്ദ എന്ന പേര് എന്റെ മകള്‍ക്കിടാന്‍ ഒരു കാരണമുണ്ട്. എന്റെ ഒരു ആരാധികയുടെ പേരായിരുന്നു അത്. എന്നെ ജീവനു തുല്യം സ്നേഹിച്ച ശ്രീലങ്കക്കാരി റുഷ്ദ. വിവാഹിതയായി ഭര്‍ത്താവിനൊപ്പം ഷാര്‍ജയില്‍ ജീവിക്കുകയാണ് റുഷ്ദയിപ്പോള്‍. അവരുടെ മകന്റെ പേര് എന്തെന്ന് അറിയുമോ?
റഷീന്‍.
എന്റെ യഥാര്‍ഥ പേര്.
'കൂടെവിടെ'യില്‍ അഭിനയിക്കാനെത്തിയപ്പോള്‍ പപ്പേട്ടന്‍ എന്നെ റഹ്മാനെന്നു വിളിക്കും മുന്‍പു ഞാന്‍ റഷീന്‍ റഹ്മാന്‍ ആയിരുന്നുവല്ലോ. ഞാന്‍ എന്റെ മകള്‍ക്ക് റുഷ്ദയെന്ന എന്റെ ആരാധികയുടെ പേരിട്ടപ്പോള്‍ റുഷ്ദ, അവളുടെ മകന് എന്റെ പേരിട്ടു. ഒരു ആരാധികയുടെ പേര് മകള്‍ക്കിടാന്‍ എന്താണു കാര്യം എന്നു ചിന്തിക്കുന്നുണ്ടാവും നിങ്ങള്‍.
പറയാം, റുഷ്ദയുടെ കഥ.
ശ്രീലങ്കക്കാരിയായിരുന്നു റുഷ്ദ. കൊളംബോയില്‍ താമസം. അച്ഛന്‍, അമ്മ, പിന്നെ വേറെ മൂന്നു സഹോദരിമാരും. ശ്രീലങ്കയില്‍ തമിഴ് ചിത്രങ്ങള്‍ വളരെ പോപ്പുലറാണ്. റുഷ്ദ ഒട്ടുമിക്ക തമിഴ് ചിത്രങ്ങളും കാണുമായിരുന്നു. തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ആരാധികയായി അവള്‍. എന്റെ എല്ലാ ചിത്രങ്ങളും പല തവണ കാണും. ആഴ്ചയില്‍ രണ്ടു കത്തെങ്കിലും ചുരുങ്ങിയത് അയയ്ക്കും. പക്ഷേ, നിര്‍ഭാ•്യമെന്നു പറയട്ടെ. അന്ന് ഒരിക്കല്‍ പോലും റുഷ്ദയുടെ കത്തുകള്‍ ഞാന്‍ പ്രത്യേകമായി ശ്രദ്ധിച്ചിരുന്നില്ല.
അന്നൊക്കെ ഒരു ദിവസം തന്നെ നിരവധി കത്തുകള്‍ വരും. കത്തുകളില്‍ ഏറിയ പങ്കും പെണ്‍കുട്ടികളുടേതാവും. ഈ കത്തുകളൊക്കെ പൊട്ടിച്ചു നോക്കാനോ എല്ലാ വായിച്ചു മറുപടി അയയ്ക്കാനോ എനിക്കു സാധിച്ചിരുന്നില്ല. ആ സമയത്ത്, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ എനിക്കു സമയമില്ലായിരുന്നു. ഒന്നിനു പിറകെ ഒന്നായി തമിഴ്, തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. കത്തുകള്‍ വായിക്കാന്‍ സമയം കണ്ടെത്തിയാല്‍ പോലും മുഴുവനും വായിച്ചുതീര്‍ക്കാനാവില്ല. അങ്ങനെയാവും റുഷ്ദയുടെ കത്തുകളും ഞാന്‍ കാണാതെ പോയത്. മെഹ്റുന്നിസയുമായുള്ള എന്റെ വിവാഹം കഴിഞ്ഞതോടെ എന്റെ ജീവിതത്തിനൊപ്പം ഇത്തരം കാര്യങ്ങള്‍ക്കും ഒരു ക്രമവും ചിട്ടയുമൊക്കെ വന്നു. പക്ഷേ, അപ്പോഴും റുഷ്ദയുടെ കത്തുകള്‍ ശ്രദ്ധയില്‍പ്പെട്ടില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടി ഞാന്‍ ശ്രീലങ്കയില്‍ ചെന്നു. കൊളംബോയിലെ താജ് ഹോട്ടലിലായിരുന്നു എന്റെ താമസം.
ഷൂട്ടിങ് തുടങ്ങി, മൂന്നാം ദിവസം രാവിലെ എനിക്കൊരു ഫോണ്‍ കോള്‍. ഞാനെടുത്തപ്പോള്‍ മറുതലയ്ക്കല്‍ ഒരു പെണ്‍ശബ്ദം. 'ഈസ് ഇറ്റ് റഹ്മാന്‍?' എന്നു ചോദിച്ചപ്പോള്‍ അതേയെന്നു പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ഫോണ്‍ കട്ടായി. റുഷ്ദയായിരുന്നു അത്. എന്നോട് സംസാരിച്ചുതുടങ്ങാനുള്ള മടി മാത്രമായിരുന്നു അത്. പിറ്റേന്നു മുതല്‍ അവള്‍ വിളിച്ചു സംസാരിച്ചു തുടങ്ങി. എന്റെ സിനിമകളെപ്പറ്റി എനിക്കറിയാവുന്നതില്‍ കൂടുതല്‍ അവള്‍ക്കറിയാമായിരുന്നു. ഞാനഭിനയിച്ച മലയാള ചിത്രങ്ങളുടെ പേരുകള്‍ പോലും ആ ശ്രീലങ്കക്കാരി പെണ്‍കുട്ടി പറയുന്നതു കേട്ടപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി.
റുഷ്ദ എന്നെ നേരിട്ടു കാണാന്‍ അനുവാദം ചോദിച്ചു. ഞാന്‍ വന്നു കണ്ടോളാന്‍ പറഞ്ഞു. അന്നു തന്നെ അവള്‍ വന്നു. ഒപ്പം അവളുടെ അച്ഛനും അമ്മയും സഹോദരിമാരും. ഞാന്‍ എല്ലാവരെയും പരിചയപ്പെട്ടു. റുഷ്ദയുടെ അച്ഛന്‍ ഒരു വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹമാണ് റുഷ്ദയ്ക്ക് എന്നോടുള്ള ആരാധനയുടെ കഥ എന്നോടു പറഞ്ഞത്.
കുറച്ചുദിവസങ്ങള്‍ക്കു ശേഷം അവരുടെ ക്ഷണം സ്വീകരിച്ച് റുഷ്ദയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഈ ആരാധനയുടെ ആഴം എനിക്കു ബോധ്യപ്പെട്ടു. റുഷ്ദയുടെ സഹോദരിമാര്‍ എന്നെ അവളുടെ മുറി കൊണ്ടു കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. ചുവരില്‍ മുഴുവന്‍ എന്റെ ചിത്രങ്ങള്‍. ചെറുതും വലുതുമായ ചിത്രങ്ങളുടെയൊക്കെ ഒരു വലിയ കൊളാഷ്. മേശപ്പുറത്തും കട്ടിലിലും വരെ ഞാന്‍ !
ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായി. അഭിമാനവും ചമ്മലും കൂടിച്ചേര്‍ന്ന പോലെ. അവളുടെ വീട്ടുകാര്‍ എനിക്കു രാജകീയ സ്വീകരണമായിരുന്നു നല്‍കിയത്. പക്ഷേ, റുഷ്ദ മാത്രം അസ്വസ്ഥയായിരുന്നുവെന്ന് എനിക്കു തോന്നി. ഫോണില്‍ സംസാരിച്ചപ്പോഴും ആദ്യതവണ എന്നെ വന്നു കണ്ടപ്പോഴുമുള്ള സന്തോഷം മുഖത്തില്ല. അമ്മയുടെ പിന്നില്‍ മറഞ്ഞുനിന്ന്, വിഷാദം കലര്‍ന്ന കണ്ണുകളോട് അവള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു.
കുറെ സമയം അവരോടൊത്തു ചെലവിട്ട ശേഷം ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ റുഷ്ദയുടെ അച്ഛന്‍ എന്റെ അടുത്തു വന്നു. എന്നെ മാറ്റിനിര്‍ത്തി സ്വകാര്യമായി പറഞ്ഞു: ''എനിക്കു നാലു പെണ്‍മക്കളാണ്. അവരുടെയെല്ലാം ഭാവി എന്റെ ചുമരിലാണ്. റുഷ്ദയെ ഒന്നു ഉപദേശിക്കണം. വിവാഹാലോചനകളെല്ലാം അവള്‍ വേണ്ടെന്നു വയ്പ്പിക്കുകയാണ്. റഹ്മാന്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കും.''
ഞാന്‍ ധര്‍മസങ്കടത്തിലായി. തെറ്റു ചെയ്ത കുറ്റവാളിയെ പോലെ ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നു. ഞാന്‍ കാരണമാണോ റുഷ്ദ വിവാഹമൊന്നും കഴിക്കാത്തത്? എങ്കില്‍ പിന്നെ പ്രശ്നത്തിന് ഒരു പരിഹാരം കാണാതെ പോകുന്നതെങ്ങനെ?
ഞാന്‍ റുഷ്ദയോടെ സംസാരിച്ചു. കാര്യങ്ങളെല്ലാം അവളെ പറഞ്ഞു മനസിലാക്കി. സിനിമയും ജീവിതവും തമ്മില്‍ എത്ര വലിയ അകലമുണ്ടെന്ന് ബോധ്യപ്പെടുത്തി. റുഷ്ദ എല്ലാം അനുസരണയുള്ള സ്കൂള്‍ കുട്ടിയെ പോലെ കേട്ടിരുന്നു.
എന്റെ വാക്കുകള്‍ റുഷ്ദയെ സ്വാധീനിച്ചുവെന്നു എനിക്കു പിന്നീട് ബോധ്യമായി. രണ്ടു വര്‍ഷത്തിനുള്ളില്‍ അവള്‍ വിവാഹിതയായി. വിവാഹത്തിന് ഞാനും മെഹ്റുന്നീസയും ചേര്‍ന്നാണ് പോയത്. അന്നും ഞങ്ങള്‍ റുഷ്ദയുടെ വീട്ടില്‍ പോയി. അവളുടെ ബെഡ്റൂമില്‍ അപ്പോഴും എന്റെ ചിത്രങ്ങളുണ്ടായിരുന്നു.
അവളുടെ വുഡ്ബിയോട് എന്റെ കാര്യം പറഞ്ഞുവെന്നും ചിത്രങ്ങള്‍ നീക്കേണ്ടതില്ലെന്ന് അയാള്‍ പറഞ്ഞുവെന്നും സന്തോഷത്തോടെ റുഷ്ദ എന്നോടു പറഞ്ഞു.
ഞാന്‍ നേരത്തെ പറഞ്ഞതു പോലെ റുഷ്ദ ഇപ്പോള്‍ ഷാര്‍ജയിലാണ്. അവരുടെ ഷാര്‍ജയിലെ വീട്ടിലും ഞാന്‍ പോയിട്ടുണ്ട്. റുഷ്ദയുടെ മകനെയും എടുത്തു കൊണ്ട് ഞാന്‍ നില്‍ക്കുന്ന ചിത്രം അവരുടെ വീടിന്റെ സ്വീകരണമുറിയിലുണ്ട്.
വെറുമൊരു ആരാധിക എന്നു മാത്രം പറയാമോ റുഷ്ദയെ. അറിയില്ല. ഒരു സിനിമാതാരത്തോടുള്ള അഭിനിവേശത്തില്‍ അപ്പുറമായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു ആരാധിക. അതുകൊണ്ടാണ് എന്റെ മകള്‍ക്കു ഞാന്‍ അവളുടെ പേരിട്ടത്.


Related Posts Plugin for WordPress, Blogger...