Monday, April 27, 2009

നക്സലൈറ്റായി പൊലീസ് സ്റ്റേഷനില്‍

തെലുങ്കു ചിത്രമായ ഭാരത് ബന്ദില്‍ നാട്ടിലെ അഴിമതിക്കെതിരെ പൊരുതുന്ന യുവാവിന്റെ റോളായിരുന്നു എനിക്ക്. അതിനു യോജിക്കുന്നതായിരുന്ന എന്റെ വേഷവും. കുറ്റിത്താടി, കറുത്ത ഷര്‍ട്ട്, ജീന്‍സ്, അലക്ഷ്യമായി പാറിപ്പറക്കുന്ന മുടി. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് അപകടമുണ്ടായ കഥ ഞാനെഴുതി. കാലൊടിഞ്ഞതിലും വലിയൊരു അപകടം ആ സിനിമയുടെ സെറ്റില്‍ നിന്നു തന്നെ എനിക്കുണ്ടായി. ഇപ്പോള്‍ ഒാര്‍ക്കുമ്പോള്‍ ചിരിച്ചുപോകുന്ന സംഭവം. ഹൈദരബാദ് നഗരത്തിലൂടെ എന്തിനും പോന്ന ചങ്കൂറ്റത്തോടെ ആരെയോ ലക്ഷ്യം വച്ചുപോകുന്ന യുവാക്കളുടെ തലവനായി ഞാന്‍ അഭിനയിക്കുന്ന സീനാണ് സംവിധായകന്‍ കോടി രാമകൃഷ്ണ അന്ന് എടുക്കാന്‍ പദ്ധതിയിട്ടിരുന്നത്. നഗരത്തിലൂടെ പോകുന്ന ഞങ്ങളുടെ സംഘത്തെ ക്യാമറയില്‍ പകര്‍ത്തുന്നത് ഒരു വലിയ കെട്ടിടത്തിനു മുകളില്‍ നിന്നാണ്. തിരക്കേറിയ നഗരത്തിലൂടെ ഷൂട്ടിങ്ങാണെന്ന് ജനങ്ങളെ അറിയിക്കാത്ത വിധത്തില്‍ ഞങ്ങള്‍ നടന്നുപോകണം. സംവിധായകനും സംഘവും കെട്ടിടത്തിനു മുകളില്‍. ഞാനും ഏഴ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും കൂടി ഒരു ജീപ്പില്‍ കയറി സ്ഥലത്തിറങ്ങി. അവിടെനിന്ന് ഞങ്ങള്‍ നഗരത്തിലൂടെ നടന്നു. ക്യാമറ ഞങ്ങളെ പകര്‍ത്തുന്നുണ്ടെന്ന ബോധ്യത്തോടെ ഞങ്ങളുടെ സംഘം വേഗത്തില്‍ നടന്നുനീങ്ങവെ, പെട്ടെന്ന് രണ്ട് മൂന്നു പൊലീസ് ജീപ്പുകള്‍ ഞങ്ങളുടെ മുന്നില്‍ വന്നു ബ്രേക്കിട്ട് നിര്‍ത്തി. പൊലീസുകാര്‍ ചാടിയിറങ്ങി. ഞങ്ങളെ വലിച്ചു ജീപ്പില്‍കയറ്റി. ഷൂട്ടിങ്....ഷൂട്ടിങ്.... എനിക്കൊപ്പം ഉണ്ടായിരുന്ന ഒരുവന്‍ വിളിച്ചുപറഞ്ഞു. പൊലീസുകാര്‍ അതു എനിക്ക് എന്താണു സംഭവിക്കുന്നതെന്നു തന്നെ മനസിലായില്ല. അതിനു മുന്‍പ് ഞാന്‍ ജീപ്പിനുള്ളിലായി. എന്നെ ജീപ്പിനുള്ളില്‍ കയറ്റുന്നതിനെ തടഞ്ഞുകൊണ്ട് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പൊലീസുകാരുടെ ഇടയില്‍ വീണു. സാര്‍..ഷൂട്ടിങ്..ഇത് വലിയ സ്റ്റാര്‍. അവന്‍ തെലുങ്കില്‍ വിളിച്ചുകൂവി. അവന്റെ മുഖം നോക്കി ഒറ്റയടി കൊടുത്തുകൊണ്ട് എന്തൊക്കെയോ തെലുങ്കില്‍ അലറിക്കൊണ്ട് പൊലീസുകാര്‍ എല്ലാവരെയും ജീപ്പിനുള്ളിലാക്കി. ജീപ്പ് പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. എനിക്ക് സംഭവം അപ്പോഴേക്കും പിടികിട്ടിയിരുന്നു. ഏതോ നക്സലൈറ്റ് സംഘമാണ് ഞങ്ങളെന്നാണു പൊലീസുകാര്‍ കരുതിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഹൈദരാബാദ് സന്ദര്‍ശനം അടുത്ത ദിവസങ്ങളിലുണ്ടായിരുന്നു. നക്സലൈറ്റ് ഭീഷണി നേരിടാന്‍ പൊലീസ് ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ടായിരുന്നു. ഈ സംഭവം നടക്കുന്നതിന് ഒരാഴ്ച മുന്‍പ് ആന്ധ്രാപ്രദേശില്‍ നക്സലൈറ്റുകളുടെ ആക്രമണമുണ്ടായിരുന്നു താനും. ഞാനാണെങ്കില്‍ തെലുങ്കില്‍ അതിനു മുന്‍പ് ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. അതുകൊണ്ടു തന്നെ, എന്നെ പൊലീസുകാര്‍ക്കൊന്നും പരിചയമില്ലായിരുന്നു. ജീപ്പിനുള്ളില്‍ ഇരിക്കുമ്പോള്‍ ഒന്നും മിണ്ടാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു ഞാന്‍. തെലുങ്കറിയാത്ത ഞാന്‍ എങ്ങനെ ഷൂട്ടിങ്ങാണെന്നും ഞാനൊരു നടനാണെന്നും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തും. എന്തുചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചിരുന്നു. സംവിധായകനും കൂട്ടരും സംഭവം കണ്ടിട്ടുണ്ടാവുമെന്നും അവര്‍ വന്നു ഞങ്ങളെ രക്ഷിക്കുമെന്നും ഞാന്‍ ആശ്വസിച്ചു. സ്റ്റേഷനിലെത്തും വരെ പൊലീസുകാരും ഒന്നും സംസാരിച്ചില്ല. സ്റ്റേഷനിലെത്തിയ പാടെ എല്ലാവരോടും ഷര്‍ട്ട് അഴിക്കാന്‍ പറഞ്ഞു. അവിടെ കണ്ട ഏറ്റവും വലിയ ഉദ്യോഗസ്ഥനോട് ഇംഗീഷിലും പാതി തമിഴിലുമായി ഞാന്‍ കാര്യം പറഞ്ഞുനോക്കി. അതു വകവയ്ക്കാതെ അയാള്‍ എന്റെ ഷര്‍ട്ട് വലിച്ചൂരി. അയാള്‍ എന്നോട് പേരു ചോദിച്ചു. റഹ്മാന്‍ എന്നു ഞാന്‍ മറുപടി പറഞ്ഞതും ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് അയാള്‍ എന്നെ അടിമുടിയൊന്നു നോക്കി. ഏതോ മുസ്ലിം തീവ്രവാദിയാണ് ഞാനെന്ന് അയാള്‍ കരുതിയിട്ടുണ്ടാവും. ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ പോലും തയാറാവാതെ അയാള്‍ ഞങ്ങളെയെല്ലാം സ്റ്റേഷനിലെ സെല്ലിലിട്ട് പൂട്ടി. അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. സ്റ്റേഷനു പുറത്ത് വലിയൊരു ബഹളം. എന്നെ പൊലീസ് അറസ്റ്റു ചെയ്തതറിഞ്ഞ സംവിധായകന്‍ കോടി രാമകൃഷ്ണയും സംഘവും എത്തിയതാണ്. കോടി രാമകൃഷ്ണ തെലുങ്കിലെ ഒന്നാംനിര സംവിധായകനാണ്. മലയാളത്തിലെ സംവിധായകരെ പോലെയല്ല തെലുങ്കില്‍ സംവിധായകരുടെ സ്ഥാനം. സ്വന്തമായി ഫാന്‍സ് അസോസിയേഷനുകള്‍ വരെയുണ്ട് കോടി രാമകൃഷ്ണയ്ക്ക്. അദ്ദേഹത്തിനൊപ്പം അസോസിയേഷന്റെ ഭാരവാഹികളും ചില രാഷ്ട്രീയക്കാരും പത്രക്കാരും സ്റ്റേഷനിലെത്തി. അദ്ദേഹം സ്റ്റേഷനിലെത്തിയതിന്റെ പിന്നാലെ വലിയൊരു സംഘം ജനങ്ങളും സ്റ്റേഷനു പുറത്ത് തടിച്ചുകൂടി. സ്ത്രീകളും കുട്ടികളുമൊക്കെ അടങ്ങുന്ന ഒരു വലിയ ജനക്കൂട്ടം. കോടി രാമകൃഷ്ണയെ കണ്ടതോടെ പൊലീസുകാര്‍ക്ക് അബദ്ധം മനസിലായി. ഉടന്‍ തന്നെ ഞങ്ങളെ സെല്ലില്‍ നിന്നു പുറത്തിറക്കി. പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ പുറത്തിറങ്ങാന്‍ തിടുക്കം കൂട്ടവേ കോടി രാമകൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന ചിലര്‍ തടഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ ക്ഷമ പറഞ്ഞാല്‍ മാത്രം സ്റ്റേഷനില്‍ നിന്നിറങ്ങിയാല്‍ മതി. പരസ്യമായി പത്രക്കാര്‍ക്കു മുന്നില്‍വച്ച് ക്ഷമ പറയണമെന്ന ആവശ്യം അംഗ•ീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം തയാറായില്ല. പക്ഷേ, ഒടുവില്‍ ജനക്കൂട്ടം നിയന്ത്രണം വിടുമെന്ന ഘട്ടം വന്നപ്പോള്‍ മടിച്ചുമടിച്ച് അയാള്‍ ക്ഷമ ചോദിച്ചുവെന്ന് വരുത്തി. സ്റ്റേഷനു പുറത്തിറങ്ങിയ ഞാന്‍ ഞെട്ടിപ്പോയി. ഒരു സമ്മേളനത്തിനുള്ള ജനമുണ്ട്. എന്നെ കണ്ടതും അവര്‍ കൈയടിച്ച് ആഹ്ളാദാരവം മുഴക്കി. ഏതോ ഒരുത്തന്‍ എന്നെ പൊക്കിയെടുത്തു. എന്റെ കഴുത്തില്‍ മാലയിട്ടു. സ്വാതന്ത്യ്രസമരകാലത്ത് ജയില്‍വാസം കഴിഞ്ഞെത്തുന്നവരെ സ്വീകരിക്കുന്ന മട്ടില്‍ ആഘോഷപൂര്‍വം അവര്‍ എന്നെ പുറത്തേക്കു നയിച്ചു. എന്നെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് തെലുങ്കുനാട്ടില്‍ വന്‍വാര്‍ത്താ പ്രാധാന്യം കിട്ടി. പത്രങ്ങളൊക്കെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത ആഘോഷിച്ചു. ചിത്രത്തിന്റെ വന്‍വിജയത്തിന് ഈ സംഭവവും അതിനു കിട്ടിയ പബ്ളിസ്റ്റിയും സഹായിച്ചുവെന്നതില്‍ സംശയമില്ല. തെലുങ്കില്‍ ഒരു വലിയ ഹിറ്റ് കിട്ടിയാല്‍ അതിന്റെ സുഖമൊന്നും വേറെ തന്നെയാണ്. നടന്‍മാരെന്നു പറഞ്ഞാല്‍ തെലുങ്കര്‍ക്ക് ദൈവത്തെ പോലെയാണ്. നമുക്കു കിട്ടുന്ന ബഹുമാനവും ആദരവും അത്രയ്ക്കു വലുതാണ്. വേറൊരു ലോകത്ത് എത്തിപ്പെട്ട പോലെ തോന്നും. പക്ഷേ, ഇതിനു മറ്റൊരു വശം കൂടിയുണ്ട്. തുടര്‍ച്ചയായ ചില പരാജയങ്ങളുണ്ടാവുകയോ, കുറെ നാളത്തെ ഇടവേള വരുത്തുകയോ ചെയ്താല്‍ അവര്‍ നമ്മളെ കൈവിടും. ഇക്കാര്യത്തില്‍ മലയാളനാടു തന്നെയാണ് നല്ലത്. മലയാളികളുടെ സ്നേഹം ആത്മാര്‍ഥമായുള്ളതാണ്. വര്‍ഷങ്ങളുടെ ഇടവേള മലയാളത്തില്‍ വന്നിട്ടും ഇന്നും എന്നെ സ്നേഹിക്കുന്ന എനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന എത്രയോ ആളുകള്‍ ഇവിടെയുണ്ട്. 
(തുടരും)

7 comments:

  1. റഹ്മാന്റെ ഇത്തരം ഒാര്‍മകള്‍ വായിക്കുന്നത് രസകരമാണ്. സിനിമയ്ക്കുള്ളിലെ ഇത്തരം കഥകള്‍ കൂടുതല്‍ പോസ്റ്റ് ചെയ്യുക.

    ReplyDelete
  2. rahman's star value in south is much more than mammootty's (telugu, tamil, malayalam).
    he got his stardom in all the states. not in the name of malayalam. now miss rahman in malayalam. roles like kanamarayathu. romantic rahman is much better.
    rahman, please choose only romantic roles.

    ReplyDelete
  3. ...and pl. don't choose the roles like in moss n cat. hear the whole story, and choose after that...
    my son, a dileep fan suggested me to see the fazil film. but i liked your role only. you performed well. but the story was weak. my son sethu knows that i am your fan. he is who told me about your website also. all the best.

    lalitha.

    ReplyDelete
  4. we was in hyderabad when this film released. my relatives in hyederabad also was big fans of you.
    pl. post your e-mail id.
    lalitha

    ReplyDelete
  5. Hello Rehman, which rock band you like?
    thanks in advance
    another NRI fan of urs

    Remesh

    ReplyDelete
  6. Hai Rehman,

    What are your next immediate projects?? waiting to see you in good role in Rajasenan's Film. Do not avoid any malayalam offers please.

    Another NRI Fan

    ReplyDelete
  7. വല്ലാത്ത അനുഭവങ്ങള്‍ തന്നെ

    ReplyDelete

Related Posts Plugin for WordPress, Blogger...