Friday, April 24, 2009

കമലാഹാസനു പകരക്കാരനായ്...


എണ്‍പത്തിയേഴിലാണെന്നാണു ഒാര്‍മ. എംവിഎം സ്റ്റുഡിയോയില്‍ എന്റെ ഒരു തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. അതിനു കുറച്ചുനാളുകള്‍ക്കു മുന്‍പാണ് വിദേശ കാറായ 'മസ്ഡ 626' എന്റെ കൂട്ടുകാരനാകുന്നത്.
സാജന്റെ 'കണ്ടു കണ്ടറിഞ്ഞു' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് എനിക്ക് ആ കാറു കിട്ടയത്. സ്വന്തമായി അദ്ധ്വാനിച്ചു കിട്ടിയ കാശുകൊണ്ട് ഞാന്‍ ആദ്യം വാങ്ങിയത് ഒരു ഫിയറ്റ് കാറായിരുന്നു. അന്നൊക്കെ കിട്ടുന്ന കാശുമുഴുവന്‍ വണ്ടി വാങ്ങാനൊക്കെയായി ചെലവഴിച്ചു തീര്‍ക്കും. കാശിന്റെ വില അറിയാത്ത കാലം. പ്രായത്തിന്റെ ചോരത്തിളപ്പ്. അബുദാബിയിലായിരുന്ന ഡാഡി വഴിയാണ് മസ്ഡ കാര്‍ സംഘടിപ്പിച്ചത്.
സിനിമാക്കാര്‍ക്കിടയില്‍ വിദേശ കാറുകള്‍ അന്ന് അപൂര്‍വമാണ്. മിലട്ടറി ഗ്രീന്‍ കളറുള്ള ആ കാറിന് ഇന്നത്തെ കാറുകളുടെ പോലുള്ള സൌകര്യങ്ങള്‍ ഏറെയുണ്ടായിരുന്നു. ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാവുന്ന സ്റ്റിയറിങ്, റിമോട്ട് കണ്‍ട്രോളിങ് സിസ്റ്റം, ടിവി, മ്യൂസിക് സിസ്റ്റം... എന്റെ വകയുള്ള എക്ട്രാ ഫിറ്റിങ്സുകള്‍ വേറെ. 'കാര്‍ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമായി. കാറുമായി ഞാന്‍ എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുമെന്ന അവസ്ഥ.
ലൊക്കേഷനിലെത്തിയാല്‍ വിദേശ കാര്‍ കാണാന്‍ ആളു കൂടും. എന്നെ കാണാനെത്തുന്ന ആരാധകരുടെ ശ്രദ്ധ പോലും കാറിലേക്കായി. അതിന്റെ പിന്നില്‍ ഡിക്കിക്കു മുകളിലായി ഒരു വലിയ ടിവി ആന്റിനയുണ്ട്. ബൂമറാങ്ങിന്റെ ആകൃതിയില്‍ വലിയ രണ്ടു ചിറകുകളുള്ള ആന്റിന. കണ്ടാല്‍ ഒരു വിമാനത്തിന്റെ വാല്‍ പോലിരിക്കും.
ഞാന്‍ പറഞ്ഞുവന്നത്, എംവിഎം സ്റ്റുഡിയോയിലെ കഥയാണ്. ഷൂട്ടിങ്ങിനിടെ ഞാന്‍ പുറത്തു കാര്‍ കിടക്കുന്നിടത്തേക്കു നോക്കിയപ്പോള്‍ എന്റെ കാറിനു ചുറ്റും ഒരാള്‍ നടക്കുന്നതു കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോളാണ് ആളെ തിരിച്ചറിഞ്ഞത്- കമലാഹാസന്‍. വേറെ ഏതോ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കമലാഹാസന്‍ അവിടെയുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഒാടി അടുത്തേക്കു ചെന്നു.
എന്നെ കണ്ടപ്പോള്‍ കമല്‍ ചോദിച്ചു: ''ഇതെന്താടോ ഈ പിന്നിലുള്ള സാധനം?''
''''ആന്റിനയാണ്'' - ഞാന്‍ പറഞ്ഞു. വിശ്വാസം വരാത്ത പോലെ കമല്‍ എന്നൊയൊന്നു നോക്കി.
''പെട്ടെന്നൊന്നു ബ്രേക് ചെയ്താല്‍ പിന്നാലെ വരുന്ന ബൈക്കുകാരന്റെ നെഞ്ചില്‍ കുത്തിക്കയറുമല്ലോ?'' അദ്ദേഹം ചോദിച്ചു.
ഇത് ചിറകുകളാണെന്നും പറക്കുമെന്നും പറഞ്ഞ് ഒരു ലൈറ്റ്ബോയിയെ പറ്റിച്ച കഥ ഞാന്‍ കമലിനോടു പറഞ്ഞു. അദ്ദേഹം പൊട്ടിച്ചിരിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കമലാഹാസനൊപ്പം അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പലപ്പോഴും പല അവസരങ്ങളും ഒത്തുവന്നതാണ്. പക്ഷേ, അതൊന്നും ശരിയായി വന്നില്ല. കമലിനൊപ്പം അഭിനയിക്കാനായില്ലെങ്കിലും അദ്ദേഹം അഭിനയിക്കേണ്ടിയിരുന്ന വേഷം എന്നെ തേടിയെത്തി. എന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം: 'പുതു പുതു അര്‍ത്ഥങ്ങള്‍.
ഗായകനായ നായകന്റെ വേഷം സംവിധായകന്‍ കെ. ബാലചന്ദ്രര്‍ സാര്‍ എന്നെ ഏല്‍പിച്ചപ്പോള്‍ അത് ഇത്രയും വലിയ ഹിറ്റാകുമെന്നും എന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവാകുമെന്നും ഞാന്‍ കരുതിയിരുന്നില്ല. അഞ്ചു സൂപ്പര്‍ഹിറ്റ് ഗാനങ്ങളും ജീവിതഗന്ധിയായ കഥയും ചേര്‍ത്ത് ബാലചന്ദ്രര്‍ സാര്‍ ഒരുക്കിയ ആ കഥാപാത്രം കമലാഹാസന്‍ അഭിനയിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. എന്തോ കാരണം കൊണ്ടു കമലിന് അഭിനയിക്കാനാവാതെ വന്നപ്പോള്‍ ബാലചന്ദ്രര്‍ സാര്‍ എന്നെ വിളിക്കുകയായിരുന്നു.
'''ഗുരുവായൂരപ്പാ..ഗുരുവായൂരപ്പാ..നാന്‍ കണ്ട കാതലക്ക് നീ താനെ സാക്ഷി'' എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഇൌ ചിത്രത്തിലെയായിരുന്നു. ഇളയരാജ സാറിന്റെ ഏറ്റവും നല്ല ഗാനങ്ങളില്‍ ഉള്‍പ്പെടുന്ന ''കേളടി കണ്‍മണി. .പാടഗന്‍ സന്തതി..', ''കല്യാണ മാലൈ കൊണ്ടാടു പെണ്ണേ..' എന്നീ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കൂടി ഇൌ ചിത്രത്തിലുണ്ടായിരുന്നു. വാലിയുടെ അതിമനോഹരമായ വരികളാല്‍ സമ്പന്നമായിരുന്നു ഈ രണ്ടു ഗാനങ്ങളും.
ഒരു പ്രശസ്ത ഗായകന്റെ കുടുംബജീവിത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളും അതില്‍ നിന്നു രക്ഷ തേടി അയാള്‍ നാടുവിടുന്നതുമായിരുന്നു കഥ. എന്റെ ഭാര്യയുടെ വേഷത്തില്‍ ഗീതയും പിന്നീട് പരിചയപ്പെടുന്ന കാമുകിയായി സിത്താരയും അഭിനയിച്ചു.
തമിഴ്നാട്ടില്‍ വന്‍വിജയമാണ് ചിത്രം നേടിയത്. ഇരുന്നൂറു ദിവസത്തോളം തുടര്‍ച്ചയായി ഒാടി. പുതു പുതു അര്‍ത്ഥങ്ങളോടെയാണ് ഞാന്‍ തമിഴില്‍ ശരിക്കും ഒരു സ്റ്റാറാവുന്നത്. എന്റെ പേരില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടാവുന്നതും പുതു പുതു അര്‍ത്ഥങ്ങള്‍ക്കു ശേഷമായിരുന്നു. നിരവധി അവസരങ്ങള്‍ അതേ തുടര്‍ന്ന് എനിക്കു കിട്ടി. തെലുങ്കിലേക്കും ഞാന്‍ കാലെടുത്തു വച്ചു.
കമലാഹാസന്റെയും രജനീകാന്തിന്റെയുമൊക്കെ ഗുരുനാഥനായ കെ. ബാലചന്ദര്‍ സാറിന്റെ ഒരു ചിത്രത്തില്‍ കൂടി ഞാന്‍ പിന്നീട് അഭിനയിച്ചു. 'കല്‍ക്കി' എന്ന ഇൌ ചിത്രവും സൂപ്പര്‍ഹിറ്റ് വിജയം നേടി. തമിഴിലെ ഏറ്റവും ആദരിക്കപ്പെടുന്ന സംവിധായകരിലൊരാളായ ബാലചന്ദ്രര്‍ സാറിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാനായത് വലിയ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
'പുതു പുതു അര്‍ഥങ്ങളില്‍' അഭിനയിക്കുമ്പോള്‍ ആദ്യ ദിവസങ്ങളിലൊക്കെ അദ്ദേഹം എന്നോട് സിനിമയ്ക്കപ്പുറമായി ഒന്നും സംസാരിച്ചിരുന്നില്ല. ഞാന്‍ അഭിനയിക്കുന്നതു അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്ന പേടി എനിക്കുണ്ടായിരുന്നു.
ഇളയരാജ സാര്‍ കൂടി അഭിനയിച്ച 'കല്യാണ മാലൈ...' എന്ന പാട്ടിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു തീര്‍ന്നപ്പോള്‍ ബാലചന്ദ്രര്‍ സാര്‍ എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ആ അഭിനന്ദനം ഒരു അവാര്‍ഡിനെക്കാള്‍ എന്നെ ആഹ്ലാദിപ്പിച്ചുവെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
മലയാളസിനിമയില്‍ നിന്ന് അകന്നുനില്‍ക്കേണ്ട സാഹചര്യം ഉണ്ടായതും ഈ ചിത്രത്തോടെയായിരുന്നു. തമിഴിലും തെലുങ്കിലുമായി അവസരങ്ങള്‍ ഏറെ കിട്ടിക്കൊണ്ടിരുന്നപ്പോള്‍ മലയാളത്തിനു സമയമില്ലാതെ പോയി. പക്ഷേ, മനഃപൂര്‍വം മലയാള ചിത്രങ്ങള്‍ ഞാന്‍ ഒഴിവാക്കുകയൊന്നും ചെയ്തിരുന്നില്ല എന്നതാണു സത്യം.
'റഹ്മാനു തമിഴില്‍ ഭയങ്കര തിരക്കല്ലേ...'എന്നു പറഞ്ഞ് മലയാള സംവിധായകര്‍ എന്നെ വിളിക്കാതായതാണ്. അങ്ങനെ നോക്കുമ്പോള്‍ പുതുപുതു അര്‍ത്ഥങ്ങള്‍ എനിക്കു ഗുണവും ദോഷവും ചെയ്തു.



No comments:

Post a Comment

Related Posts Plugin for WordPress, Blogger...