Sunday, July 15, 2012

അമ്പിളിച്ചേട്ടാ...തിരിച്ചുവരൂ....


Add caption


അമ്പിളിച്ചേട്ടാ...ഇത് ഞാനാണ്...റഹ്മാന്‍....എന്നെ മനസിലായില്ലേ...?
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ ജഗതി ശ്രീകുമാറിന്റെ മുറിയില്‍ അദ്ദേഹത്തിന്റെ ചാരെയിരുന്ന് ഞാന്‍ ചോദിച്ചു. എന്റെ മുഖത്തേക്ക് അദ്ദേഹം സൂക്ഷിച്ചു നോക്കി.
റഹ്മാനാണ്...അമ്പിളിച്ചേട്ടാ...റഹ്മാന്‍ - ഞാന്‍ വീണ്ടും പറഞ്ഞു.
ചികിത്സയുടെ ഭാ•മായി കയ്യില്‍ ഒരു പന്തു പിടിച്ച് വ്യായാമം ചെയ്തുക്കൊണ്ട് ഒരു കസേരയിലിരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത് സഹായികളുണ്ട്. അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ആ പന്തു മാറ്റി. ഞാന്‍ ആ കയ്യില്‍ പിടിച്ചു. വീണ്ടും വീണ്ടും ഞാന്‍ പറഞ്ഞു. റഹ്മാനാണ്....റഹ്മാന്‍..
അമ്പിളിച്ചേട്ടന്‍ എന്നെ മാറിമാറി നോക്കിക്കൊണ്ടിരുന്നു. അദ്ദേഹം ചെറുതായി ഒന്നു ചിരിച്ചുവോ? എന്നെ തിരിച്ചറിഞ്ഞുവോ?
ഇല്ല. തിരിച്ചറിഞ്ഞതായി തോന്നിയില്ല. എനിക്ക് വിഷമം തോന്നി.
ആ വിഷമം അടുത്ത നിമിഷം തന്നെ മാറി. ആശുപത്രി മുറിയിലേക്ക് കയറിയപ്പോള്‍ എന്റെ ഹൃദയം നിറച്ച പ്രത്യാശ പെട്ടെന്നു തിരികെയെത്തി. അപകടത്തിനു ശേഷമുള്ള ജഗതി ശ്രീകുമാറിനെ ആദ്യമായി കണ്ടപ്പോള്‍, സത്യത്തില്‍ എന്റെ ഹൃദയത്തില്‍ ഒരു ആനന്ദം വന്നുചേര്‍ന്നിരുന്നു. ഞാന്‍ പേടിച്ചതുപോലെയായിരുന്നില്ല, അദ്ദേഹത്തിന്റെ അവസ്ഥ. അല്ലെങ്കില്‍, ആ അവസ്ഥയില്‍ നിന്ന് അദ്ദേഹം ഏറെ മാറിയിരിക്കുന്നു. 'റഹ്മാന്‍...നോക്കു....ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു....' ആദ്യ നോട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ മുഖം ഇങ്ങനെ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് എനിക്കു തോന്നി.
അമ്പിളിച്ചേട്ടന്റെ ഭാര്യ നാട്ടിലേക്കു പോയിരിക്കുകയായിരുന്നു അന്ന്. പിറ്റേന്ന് തിരിച്ചുവരുമ്പോള്‍ ആ മുറിയില്‍ നിന്നു അദ്ദേഹത്തെ മാറ്റുമെന്ന് അടുത്തു നിന്ന സഹായികള്‍ പറഞ്ഞു. ഞാന്‍ മെല്ലെ അമ്പിളിച്ചേട്ടന്റെ അടുത്തു പോയിരുന്നു.
ഒരു ഇരുപതു വര്‍ഷം മുന്‍പുള്ള അമ്പിളിച്ചേട്ടനെ പോലെ അല്‍പം മെലിഞ്ഞ മുഖം.  ചെറിയ കുറ്റിത്താടി. ബാഹ്യമായ പരുക്കുകളൊന്നുമില്ലാത്തതിനാല്‍ മുഖത്തിന് ഒരു മാറ്റവുമില്ല. ശരീരത്തിലെ മറ്റു മുറിവുകള്‍ ഉണങ്ങിയിരിക്കുന്നു. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. ആ മുഖത്ത് അത് എഴുതിവച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലും പരിചിതനായ ഒരാളെ നോക്കുന്നതു പോലെയാണ് എന്നെ നോക്കിയത്. എനിക്ക് അതു മാത്രം മതിയായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് ഞാന്‍ വെല്ലൂരില്‍ അമ്പിളിച്ചേട്ടനെ കാണാനായി പോയത്. ഡോക്ടര്‍മാരോടും അടുത്തുനിന്നിരുന്ന സഹായികളോടും സംസാരിച്ചപ്പോള്‍ ശരിക്കും സന്തോഷം തോന്നി. നമ്മെ ചിരിപ്പിക്കാനായി ആ പഴയ ജഗതി ശ്രീകുമാര്‍  മടങ്ങിയെത്തുമെന്ന് അവരുടെ വിവരണം കേട്ടപ്പോള്‍ എനിക്കുറപ്പായി.
തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഞാനോര്‍ത്തു, ഏതാണ്ട് മുപ്പതുവര്‍ഷം മുന്‍പ് അമ്പിളിച്ചേട്ടനെ ആദ്യമായി കണ്ട ദിവസം. സത്യന്‍ അന്തിക്കാടിന്റെ കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു അത്. ആ സിനിമയില്‍ മോഹന്‍ലാല്‍ എന്റെ ചേട്ടനായാണ് വേഷമിട്ടിരുന്നത്. വീട്ടില്‍ നിന്നു പിണങ്ങി നാട്ടിന്‍പുറത്ത് പോയി മാറിത്താമസിക്കുന്ന ചേട്ടനെ കാണാന്‍ അനുജനായ ഞാന്‍ ബൈക്കില്‍ വരുന്നു. വഴി ചോദിക്കുന്നത് അമ്പളിച്ചേട്ടന്റെ കഥാപാത്രത്തോട്. എന്റെ ബൈക്കിനു പിന്നില്‍ കയറി എന്നെ കുറെ കറക്കി, വഴിതെറ്റിക്കുന്ന കുടിയന്റെ വേഷം. വേറൊരു ദിവസം, ബൈക്കില്‍ അദ്ദേഹത്തെ കയറ്റി ഞാന്‍ ദൂരെയൊരിടത്ത് കൊണ്ടുപോയി ഇറക്കിവിട്ട് പകരംവീട്ടുന്നുമുണ്ട്.
അത് ആദ്യ സിനിമ. പിന്നീട് എത്രയെത്ര സിനിമ... നൂറ്റമ്പതിലേറെ സിനിമകളില്‍ ഞാനഭിനയിച്ചു. അതില്‍ മലയാളത്തില്‍ അഭിനയിച്ച ഏതാണ്ട് എണ്‍പതിലേറെ സിനിമകളില്‍ പകുതിയിലെങ്കിലും നിശ്ചയമായും അമ്പിളിച്ചേട്ടന്‍ ഉണ്ടായിരിക്കും. മൂന്നാംപക്കത്തിലെ കവല അതില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത കഥാപാത്രമാണ്.
അമ്പിളിച്ചേട്ടനില്ലാത്ത സിനിമകളില്ലായിരുന്നു ഒരുകാലത്ത് മലയാളത്തില്‍. സെറ്റുകളില്‍ നിന്നു സെറ്റുകളിലേക്ക് കാറിലുള്ള യാത്ര. ഉറക്കവും വിശ്രമവും എല്ലാ കാറില്‍ തന്നെ. എന്നിട്ടും അഭിനയത്തോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് അദ്ദേഹം വീണ്ടുംവീണ്ടും അഭിനയിച്ചുകൊണ്ടേയിരുന്നു.
ഞങ്ങളൊന്നിച്ച് അഭിനയിച്ച് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ചിത്രം അഞ്ജലി മേനോന്റെ 'മഞ്ചാടിക്കുരു'വാണ്. രാജസേനന്റെ 'ഭാര്യ ഒന്ന് മക്കള്‍ മൂന്ന്' ഫാസിലിന്റെ 'മോസ് ന്‍ ക്യാറ്റ്', രഞ്ജിത്തിന്റെ റോക്ക് ന്‍ റോള്‍ തുടങ്ങിയ അടുത്തകാലത്ത് വന്ന എന്റെ മലയാള ചിത്രങ്ങളിലൊക്കെ അമ്പിളിച്ചേട്ടനുമുണ്ടായിരുന്നു.
എന്നോട് എന്നും ഒരു പ്രത്യേക വാത്സല്യം അദ്ദേഹത്തിനുണ്ടായിരുന്നു. അഭിനയത്തെക്കുറിച്ചും സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുമൊക്കെ എന്നെ ഉപദേശിക്കുമായിരുന്നു അദ്ദേഹം. അല്ലെങ്കില്‍, അങ്ങനെയുള്ള സംശയങ്ങളൊക്കെ ചോദിക്കാന്‍ എനിക്ക് അടുപ്പമുള്ള അപൂര്‍വം വ്യക്തികളിലൊരാളാണ് അദ്ദേഹം.
എനിക്കു ശേഷം അമ്പിളിച്ചേട്ടനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച പലരെയും അദ്ദേഹം തിരിച്ചറിഞ്ഞുവെന്നു കേട്ടു. അപ്പോള്‍ അദ്ദേഹം കൂടുതല്‍ നല്ല അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു ഇപ്പോള്‍. എന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ വേണ്ട, അദ്ദേഹം സുഖപ്പെടുന്നുണ്ട് എന്നിറിയുന്നതല്ലേ ഏറ്റവും വലിയ കാര്യം. മലയാള സിനിമയുടെ അഭിനയപ്രതിഭയെ വീണ്ടും സ്ക്രീനില്‍ കാണുന്ന ആ ദിവസത്തിനു വേണ്ടി ഞാന്‍ കാത്തിരുന്നുകൊള്ളാം. ആ പ്രതീക്ഷ മതിയെനിക്ക്.
Related Posts Plugin for WordPress, Blogger...